ദിലീപിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ നീട്ടി വയ്ക്കുകയായിരുന്നു, വെളിപ്പെടുത്തി ലാൽ ജോസ്
മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായ സിനിമ ജീവിതം തുടങ്ങിയ ലാൽ ജോസ് 1988 ൽ പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. മെഗാസ്റ്റാറിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണിത്, ഇതിന് ശേഷം ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം,മീശമാധവൻ, പട്ടാളം, രസികൻ, ചാന്ത്പൊട്ട്, അറബിക്കഥ, ക്ലാസ്മേറ്റ്സ് എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിരുന്നു. ബിജു മേനോൻ ചിത്രം നാൽപ്പത്തി ഒന്നാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

ദിലീപ് - ലാൽ ജോസ് കൂട്ട്കെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ,മീശമാധവൻ, രസികൻ,ചാന്ത്പൊട്ട്,മുല്ല തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും മിനിസ്ക്രീനിൽ ഈ സിനിമകൾക്ക് കാഴ്ചക്കാരുണ്ട്. ഇവയെല്ലാം അക്കാലത്ത് വൻ വിജയവുമായിരുന്നു. ഇപ്പോഴിത ദിലീപ് ചിത്രമായ 'ചാന്ത്പൊട്ടിനെ' കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. 'ചാന്ത്പൊട്ട്' താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്തിരുന്ന ചിത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.
സംവിധായകൻ വാക്കുകൾ ഇങ്ങനെ... ചാന്ത്പൊട്ട്' താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്തിരുന്നതാണെന്നും എന്നാല്‍ ദിലീപ് സ്റ്റാര്‍ എന്ന നിലയില്‍ വലിയ ഒരു ഇമേജ് സൃഷ്ടിക്കുമ്പോള്‍ അത് ചാന്ത്പൊട്ട് എന്ന സിനിമയ്ക്ക് ഗുണകരമാകുമെന്ന് തോന്നിയതിനാലാണ് ദിലീപ് സൂപ്പര്‍ താരമായി കഴിഞ്ഞ ശേഷം ആ സിനിമ ചെയ്തതെന്ന് ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് പറയുന്നു.
'ചാന്തുപൊട്ട് എന്ന സിനിമ ദിലീപ് എന്ന നടനെ വച്ച് തന്നെ ചെയ്യണമെന്നു എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദിലീപിനല്ലാതെ മറ്റൊരാള്‍ക്കും ആ റോള്‍ അത്ര സരസമായി അവതരിപ്പിക്കാന്‍ കഴിയില്ല. ദിലീപ് ഒരു ചെറിയ സ്റ്റാര്‍ ആയി തുടങ്ങിയപ്പോള്‍ തന്നെ ആ സിനിമയുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ പിന്നീടത് ദിലീപിന്റെ വലിയൊരു വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ ഞങ്ങള്‍ നീട്ടിവയ്ക്കുകയായിരുന്നു. കാരണം വലിയ ക്യാന്‍വാസില്‍ പറയേണ്ട ഒരു സിനിമയാണ് 'ചാന്തുപൊട്ട്'. 'അത് ചെയ്യണമെന്നു തീരുമാനിച്ചപ്പോള്‍ തന്നെ അതിനു തയ്യാറെടുത്തിരുന്നെങ്കില്‍ ദിലീപ് ഇപ്പോള്‍ അഭിനയിച്ചിരിക്കുന്ന ഒരു സ്റ്റാര്‍ഡം ഇമേജ് ആ സിനിമയ്ക്ക് ലഭിക്കില്ല. ദിലീപ് ഒരു സൂപ്പര്‍ താരമായിട്ടു ആ സിനിമ എടുക്കുന്നതാണ് അതിന്റെ ബിസിനസിനു നല്ലതെന്ന് മനസിലാക്കിയിട്ടാണ് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ആ സിനിമ ചെയ്തത്' ലാല്‍ ജോസ് പറയുന്നു.
ബെന്നി പി. നായരമ്പലം തിരക്കഥ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം 2005 ൽ ആണ് റിലീസ് ചെയ്തത്. ലാൽ ക്രിയേഷൻസാണ് സിനിമ നിർമ്മച്ചത്. ഗോപികയായിരുന്നു നായികയായി എത്തിയത്. ദീലിപിനും ഗോപികയ്ക്കും ഒപ്പം ഭാവന, ഇന്ദ്രജിത്ത്, ബിജു മേനോൻ, ഗോഭ മോഹൻ, ലാൽ രാജൻ പി ദേവ്, സുകുമാരി എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമയ്ക്കൊപ്പം തന്നെ ഗാനങ്ങളും ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് വിദ്യാസാഗർ ആയിരുന്നു സംഗീതം നൽകിയത്. എസ് ജാനകി, പി ജയചന്ദ്രൻ, വിനീത് ശ്രീനിവാസൻ, ഷബാസ് അമൻ, സുജാത, ഫ്രങ്കോ, രഞ്ജനി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications