മോർച്ചറിയിൽ അബിയുടെ രൂപം കണ്ടപ്പോൾ; ദിലീപിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചും ലാൽ ജോസ്
അന്തരിച്ച നടൻ അബിയുടെ ഓർമകൾ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. അബി സ്റ്റേജ് ഷോകൾ ചെയ്ത് തുടങ്ങിയ കാലം മുതൽ നടനുമായി ലാൽ ജോസിന് സൗഹൃദമുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലും അബി അഭിനയിച്ചിട്ടുണ്ട്. അബിക്ക് കരിയറിൽ ഉയർച്ചയില്ലാതെ പോയതിനെക്കുറിച്ചും മരണത്തെക്കുറിച്ചുമാണ് ലാൽ ജോസ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. കരിയറിൽ അബി കാണിച്ചിരുന്ന നിരുത്തരവാദിത്വവും ലാൽ ജോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
'രസികനിൽ ഒരു ചെറിയ ക്യാരക്ടറിൽ ഞാൻ സുരാജിനെ കാസ്റ്റ് ചെയ്തു. സുരാജ് അന്ന് സിനിമയിലൊന്നുമില്ല. എന്തെങ്കിലും കാരണവശാൽ പ്രശ്നമായാൽ അബിക്ക് പകരം ആളായാണ് സുരാജിനെ കണ്ടത്. അന്ന് സുരാജ് അബിക്ക് ശേഷം മമ്മൂക്കയെ സ്റ്റേജിൽ അവതരിപ്പിച്ച് ഏറ്റവും കൂടുതൽ കയ്യടി നേടുന്ന ആർട്ടിസ്റ്റാണ്. രസികനിൽ മമ്മൂട്ടി ഫാൻസിന്റെ ഗ്രൂപ്പിനെ കാണിക്കുമ്പോൾ എപ്പോഴു അബിയുടെ കൂടെ സുരാജിനെയും കാണിക്കും. ഞാൻ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. മമ്മൂട്ടി, മോഹൻലാൽ എന്ന പാട്ട് ഷൂട്ട് ചെയ്യണം. ദിലീപും അബിയും ഒരുമിച്ച് ഡാൻസ് ചെയ്യുന്ന സീൻ ഹെെലറ്റായിരുന്നു'

'ഇവരുടെ പഴയ കാലവും കഥകളും അറിയുന്ന ആളുകൾക്ക് അതൊരു ഭയങ്കര കൗതുമായേനെ. ആ പാട്ട് ഷൂട്ട് ചെയ്യേണ്ട ദിവസം മദ്രാസിൽ നിന്ന് ഡാൻസ് മാസ്റ്റർ വന്നു. ഡാൻസേർസ് ചെയ്യേണ്ട എല്ലാവരും എത്തി. രാവിലെ നോക്കുമ്പോൾ അബി ഇല്ല. മാനേജരോട് പറഞ്ഞ് വേറെ ഏതോ പരിപാടിക്ക് പോയി. നാളെ വരാൻ പറ്റില്ലെന്ന് അവിടെ നിന്ന് ഫോൺ ചെയ്ത് പറഞ്ഞു. അങ്ങനെ അബി ചെയ്യേണ്ട ഭാഗങ്ങൾ സുരാജ് വെഞ്ഞാറമൂട് ചെയ്തു. അടുത്ത ദിവസം അബി വന്നു'
'പാട്ടിന്റെ തുടക്കത്തിലെല്ലാം അബിയുണ്ട്. അബിക്ക് സിനിമയിൽ വിചാരിച്ചത് പോലെ ഒന്നും ആകാൻ പറ്റാതിരുന്നതിന് കാരണം കാര്യങ്ങൾ ഹാൻഡിൽ ചെയ്യുന്നതിലെ പിഴവായിരുന്നു. അതേസമയം സുരാജ് അതേപോലെ തിരക്കുള്ള മിമിക്രി ആർട്ടിസ്റ്റായിരുന്നു. പോകാൻ പറ്റുന്ന എല്ലാ പരിപാടികൾക്കും സുരാജ് സെറ്റിൽ നിന്ന് പോകുന്നുണ്ടായിരുന്നു. അടുത്ത ദിവസം ഷൂട്ടിംഗിന്റെ സമയത്ത് ആൾ റെഡിയായിട്ടുണ്ടാകും. രാത്രി ഉറങ്ങില്ല. ഇവിടെ നിലനിൽക്കണമെന്നുള്ള ഡെഡിക്കേഷനാണത്. അത് അബി ഒരിക്കലും കെയർ ചെയ്തിട്ടില്ല. ഓരോ ആൾക്കാരുടെ പ്രകൃതമാണത്' ലാൽ ജോസ് പറയുന്നു.

അബിയുടെ മകൻ ഷെയിൻ നിഗം നായകനായ കിസ്മത്ത് എന്ന സിനിമയുടെ ഡിസ്ട്രിബ്യൂഷൻ എടുത്തപ്പോഴുള്ള ഓർമകളും സംവിധായകൻ പങ്കുവെക്കുന്നുണ്ട്. റിലീസിന്റെ അന്ന് രാവിലെ ഞാൻ അബിയുടെ വീട്ടിൽ പോയി. അബിയും ഞാനും ഷെയിനും അന്ന് ഫോട്ടോയെടുത്തു. അത് അവസാനത്തെ ഫോട്ടോയായിരുന്നു. അബിക്ക് ആ സമയത്ത് ബ്ലഡിൽ എന്തോ ഇഷ്യൂ ഉണ്ട്. കാൻസറിന്റെ എന്തോ വകഭേദമായിരുന്നു.
ഞാൻ എനിക്കറിയാവുന്ന എക്സ്പേർട്ടിനെ കൊണ്ട് വന്ന് കാണിച്ചിരുന്നു. അബി ആ സമയത്ത് തിരിച്ച് വരുമെന്ന നല്ല പ്രതീക്ഷയിലായിരുന്നു. ഒപു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. വളരെ ആരോഗ്യവാനായി കാണപ്പെട്ട അബി അപ്രതീക്ഷിതമായി മരിച്ചു. ഞാൻ ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ ഓടിയെത്തി. ആളുകളൊന്നും എത്തിത്തുടങ്ങിയിട്ടില്ല. ഞാൻ ചെല്ലുമ്പോൾ ഹെെബി ഈഡൻ അവിടെ ഉണ്ട്. മോർച്ചറിയിലുണ്ട് എന്ന് പറഞ്ഞു.
മോർച്ചറിയിൽ വെച്ച് അബിയെ കണ്ടു. ഷർട്ട് ഇട്ടിട്ടില്ല. ബെഡ് ഷീറ്റ് കൊണ്ട് തല വരെ മൂടിയിട്ടുണ്ട്. ആദ്യമായി ഞാൻ മരിച്ച ഒരാളുടെ ദേഹത്ത് തൊടുന്നത് അബിയുടേതാണ്. ശരിക്കും ഉറങ്ങിക്കിടക്കുന്നത് പോലെയായിരുന്നു. അമിത വണ്ണമോ കുടവയറോ അബിക്കുണ്ടായിരുന്നില്ല. എന്നും കാണാൻ സുമുഖൻ ആയിരുന്നു. ഉറങ്ങിക്കിടക്കുന്നത് പോലെ. ഒരു മുടി പോലും കൊഴിഞ്ഞിട്ടില്ലായിരുന്നെന്നും ലാൽ ജോസ് ഓർത്തു.


Click it and Unblock the Notifications











