'ഫഹദിന്റെ സീൻ കണ്ടശേഷം 'പഹയൻ കാലനാണെന്നാണ്' മമ്മൂക്ക പറഞ്ഞ കമന്റ്, നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും'
മലയാളത്തിൽ രണ്ടാം വരവ് നടത്തിയവരിൽ ഏറ്റവും മികച്ച വിജയങ്ങളും നല്ലൊരു കരിയറും കെട്ടിപടുക്കാൻ സാധിച്ച നടനാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രം പരാജയമായശേഷം അമേരിക്കയ്ക്ക് പോയ ഫഹദ് പിന്നീട് അഞ്ചാറ് വർഷം ഇടവേളയെടുത്ത ശേഷമാണ് അഭിനയത്തിലേക്ക് തിരികെ വരുന്നത്. കേരള കഫേയായിരുന്നു രണ്ടാം വരവിൽ ആദ്യം തിയേറ്ററുകളിലെത്തിയ സിനിമ. പിന്നീട് തുടരെ തുടരെ സിനിമകൾ ഫഹദിനെ തേടിയെത്തി.
22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളുടെ വിജയത്തിനുശേഷമാണ് ഫഹദിന് ആരാധകർ ഉണ്ടായി തുടങ്ങിയത്. ഫഹദിന്റെ മികച്ച പ്രകടനങ്ങൾ കണ്ട സിനിമകളിലൊന്നായ ഡയമണ്ട് നെക്ലേസ് സംവിധാനം ചെയ്തത് ലാൽ ജോസായിരുന്നു. കഴിഞ്ഞ ദിവസം റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഫഹദിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ പ്രകടനം കണ്ട് മമ്മൂട്ടി പറഞ്ഞ കമന്റും ലാൽ ജോസ് വെളിപ്പെടുത്തി. അസിസ്റ്റന്റ് ഡയറക്ടറാകാൻ വേണ്ടിയാണ് ഫഹദ് ആദ്യം എന്റെ അടുത്ത് വന്നത്. വെളുത്ത് ചുവന്ന ഒരു ചെക്കൻ. അഭിനയിച്ചാൽ മതി അസിസ്റ്റന്റ് ഡയറക്ടറായി വെയിലുകൊണ്ട് ചീത്തയാകേണ്ടെന്ന് ഞാൻ പറഞ്ഞു. ഭയങ്കര വാചാലമായ കണ്ണുകളായിരുന്നു ഫഹദിന്റേത്. ആദ്യം കാണുമ്പോൾ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും.
അത്ര മനോഹരമായ കണ്ണുകളും കൈ വിരലുകളും കാൽ വിരലുകളുമെല്ലാമായിരുന്നു ഫഹദിന്റേത്. നീ ഒന്ന് വെയിറ്റ് ചെയ്യൂ... നിന്നെ നായകനാക്കി ഞാൻ സിനിമ ചെയ്യുമെന്ന് പറഞ്ഞു. പോ ചേട്ടാ കളിയാക്കാതെ എന്നായിരുന്നു അവന്റെ മറുപടി. എന്റെ മനസിൽ വാസ്തവത്തിൽ അങ്ങനൊരു പദ്ധതിയുണ്ടായിരുന്നു.
ഷാനുവിനെ വെച്ച് അവന്റെ രണ്ടാം വരവില്‍ ആദ്യ സിനിമ ചെയ്യാന്‍ പ്ലാനിട്ടത് ഞാനായിരുന്നു. അത് വലിയൊരു സെറ്റപ്പിലുമായിരുന്നു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവരോടൊപ്പം ഫഹദിനെയും മറ്റൊരു നായികയേയും പ്രധാന കഥാപാത്രമാക്കി മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാന്‍.
മുരളി ഗോപി അതിന് തിരക്കഥയെഴുതാന്‍ റെഡിയായിരുന്നു. പക്ഷെ അതിന് നിർമാതാവിനെ കിട്ടിയില്ല. അതിനിടയിലാണ് ഫഹദ് ചാപ്പാ കുരിശിൽ അഭിനയിക്കുന്നത്. അഭിനയമോഹം ആദ്യം ഫഹദിലിട്ടത് ഞാനാണ്. അതുപോലെ ഏതൊ ഒരു ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞു... മലയാള സിനിമയിലെ ആക്ടിങിനെ റീ ഡിഫൈൻ ചെയ്യാൻ പോകുന്നയാളാണ് ഫഹദെന്ന്. അത് പിന്നീട് സത്യമായി.

പിന്നീട് മമ്മൂക്ക എന്നെ കണ്ടപ്പോൾ ചോദിച്ചു എന്താണ് ഫഹദിനെ കുറിച്ച് അങ്ങനെ പറയാൻ കാരണമെന്ന്. അപ്പോൾ ഞാൻ ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ ഒരു ഷോട്ടുണ്ട്. സംവൃതയുടെ ഫ്ലാറ്റിലേക്ക് താമസിക്കാൻ പോകുന്ന ഷോട്ടാണത്. ആ ഷോട്ട് സിറ്റുവേഷൻ എന്താണെന്ന് പറഞ്ഞ് കൊടുത്തിട്ട് മമ്മൂക്കയ്ക്ക് കാണിച്ച് കൊടുത്തു.
അത് കണ്ടിട്ട് മമ്മൂക്ക പറഞ്ഞത് പഹയൻ കാലനാണെന്നാണ് ലാൽ ജോസ് പറഞ്ഞ് അവസാനിപ്പിച്ചു. ഇമ്മാനുവേൽ എന്ന സിനിമയിലാണ് ഫഹദും ലാൽ ജോസും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്. ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തത് മമ്മൂട്ടിയായിരുന്നു. ഫഹദ് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള താരമാണിപ്പോൾ.


Click it and Unblock the Notifications