'കൂട്ടുകാരനായ അസിസ്റ്റന്റ് ഡയറക്ടർക്കൊപ്പം താമസിച്ച് സംവിധായകനായി മാറി'; സംവിധാനം പഠിച്ചതിനെ കുറിച്ച് ലാൽ ജോസ്
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മേച്ചേരി വീട്ടിൽ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11ന് തൃശ്ശൂർ ജില്ലയിലെ വലപ്പാട്ടാണ് ലാൽ ജോസിന്റെ ജനനം. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയ്ക്ക് താമസം മാറി.

അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞത്. 1989 മുതലാണ് സംവിധായകൻ കമലിന്റെ സഹായിയായി ചലച്ചിത്ര ലോകത്തേക്ക് ലാൽ ജോസ് എത്തിയത്. കമലിന്റെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം സഹായിയായി നിന്നിട്ടുണ്ട്. 1996ൽ അഴകിയ രാവണൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും ലാൽ ജോസ് ചെയ്തിട്ടുണ്ട്. ലാൽ ജോസ് ഇതുവരെ 23ൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്.
താൻ എങ്ങനെ സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ ലാൽ ജോസ്. ഗായിക സിത്താരയുമായി നടത്തിയ അഭിമുഖത്തിലാണ് ലാൽ ജോസിന്റെ തുറന്ന് പറച്ചിൽ. 'അന്നും ഇന്നും എനിക്ക് എന്തിനോടാണ് താൽപര്യമെന്ന് എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പഠിക്കുന്ന സമയത്ത് ആരെങ്കിലും ആഗ്രഹം ചോദിച്ചാൽ പോലും ചിലപ്പോൾ ഡ്രൈവർ, പൊലീസ്, ലൈബ്രേറിയൻ തുടങ്ങി വിവിധ ആഗ്രഹങ്ങൾ പറയും. ഡിഗ്രി സമയത്ത് മെഡിക്കൽ റെപ്രസന്റേറ്റീവ് അല്ലെങ്കിൽ ലൈബ്രേറിയൻ ആകണം എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ബൈക്കിൽ കറങ്ങാനാണ് മെഡിക്കൽ റെപ്രസന്റേറ്റീവ് ആകാൻ ആഗ്രഹം തോന്നിയത്. വായന ഇഷ്ടമുള്ള കൊണ്ടാണ് ലൈബ്രേറിയൻ ആകാനും ആഗ്രഹിച്ചത്.'
'പിന്നെ ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ ഞാൻ എന്റെ കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടർക്കൊപ്പമാണ് താമസിച്ചത്. അവരാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അന്നും സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നു. അവിടുത്തെ ബന്ധം വെച്ച കമൽ സാറിന്റെ സഹ സംവിധായകനായി കൂടി. ഒരു സിനിമയിൽ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം മാത്രമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. പിന്നീട് ഒരു ദിവസം നാല് അസോസിയേറ്റ് ഡയറക്ടർമാർ ഒരുമിച്ച് ആശുപത്രിയിലായി. അന്ന് എനിക്ക് നിൽക്കാൻ പോലും സമയമില്ലാത്ത തതരത്തിൽ പണികൾ ഉണ്ടായിരുന്നു സെറ്റിൽ. അതെല്ലാം ഞാൻ കൃത്യമായി ചെയ്യുന്നത് കണ്ടാണ് കമൽ സാർ എന്നോട് ഒപ്പം കൂടികോളാൻ പറഞ്ഞത്' ലാൽ ജോസ് പറയുന്നു.


Click it and Unblock the Notifications