'രണ്ടാം ഭാവം പരാജയപ്പെട്ടപ്പോൾ മാതാപിതാക്കൾ എനിക്കായി വേറെ ജോലി അന്വേഷിച്ചു, ആ സമയം ദിലീപാണ് നിർബന്ധിച്ചത്'
രണ്ടാം ഭാവവും മീശ മാധവനും ക്ലാസ്മേറ്റ്സും മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവ്, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, അറബിക്കഥ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മിൽ, ഇമ്മാനുവൽ, വിക്രമാദിത്യൻ തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ പ്രേക്ഷകർ കാണുന്ന സിനിമകളാണ്.
മലയാളത്തിന്‍റെ പ്രിയ സംവിധായകരിലൊരാളായ ലാൽ ജോസ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് പിന്നീട് സ്വതന്ത്ര്യ സംവിധായകനായി മാറിയത്. സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും കൈ വെച്ചിട്ടുണ്ട് ലാൽ ജോസ്. പക്ഷെ അവയെല്ലാം ചെറിയ വേഷങ്ങളായിരുന്നു. എന്നാലിപ്പോൾ ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്യാൻ ഒരുങ്ങുകയാണ് ലാൽ ജോസ്.

ലാൽ ജോസ് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിലാൽ ലാൽ ജോസ് ഒരു മുഴുനീള വേഷം ചെയ്യുന്നത്. ചിത്രം ടി.വി രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി.വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ.സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം അടുത്തമാസം തീയറ്ററുകളില്‍ എത്തും.
സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തറാണ്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി.ജി.കിഷൻ, ദർശന.എസ്.നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളിൽ സജീവമായി ലാൽ ജോസുമുണ്ട്. ഇപ്പോഴിതാ ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ രണ്ടാം ഭാവം സിനിമ പരാജയപ്പെട്ടപ്പോൾ തനിക്കുണ്ടായ ആഘാതം എത്ര വലുതായിരുന്നുവെന്ന് പറയുകയാണ് ലാൽ ജോസ്. മാതാപിതാക്കൾ തനിക്കായി വേറെ ജോലി അന്വേഷിച്ച് തുടങ്ങിയിരുന്നുവെന്നും ലാൽ ജോസ് പറയുന്നു.
'രണ്ടാം ഭാവം പരാജയമായിരുന്നു. അതിനുശേഷം ഞാൻ വീട്ടിൽ തന്നെ ഇരിപ്പായി. ആ സമയങ്ങളിൽ മാതാപിതാക്കൾ എനിക്കായി ദുബായിൽ ജോലി അന്വേഷിച്ച് തുടങ്ങിയിരുന്നു. കാരണം ഇനി സിനിമയൊന്നും ഉണ്ടാവില്ല. മാത്രമല്ല എനിക്ക് രണ്ട് പെൺകുട്ടികളാണ് എന്നൊക്കെയുള്ള ചിന്തയായിരുന്നു അവർക്ക്. അങ്ങനെയിരിക്കെ ഒരു ദിവസം ദിലീപ് വീട്ടിൽ വന്നു.'

'നീ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. ഇറങ്ങ് ഒരു കഥയുണ്ടാക്ക്. എനിക്ക് പറ്റിയൊരു സാധനം നോക്ക് എന്നൊക്കെ പറഞ്ഞു. ഏത് പടമാണോ ഞാൻ ചെയ്യുന്നത് അത് കഴിഞ്ഞാൽ ഉടനെ തന്നെ നീ കൊണ്ടുവരുന്ന സിനിമ ചെയ്യാം എന്നൊക്കെ പറഞ്ഞു. ദിലീപിന്റെ ആ വാക്കിന്റെ പുറത്ത് അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്ന കഥ അന്വേഷിച്ച് തുടങ്ങി. അങ്ങനെയാണ് മീശമാധവൻ സിനിമ സംഭവിക്കുന്നത്.'
'ദിലീപുമായി ചേർന്നുള്ള എല്ലാ ഹിറ്റ് സിനിമകളും അങ്ങനെ വന്നിട്ടുള്ളതാണ്. നല്ല കഥയും കഥാപാത്രവും വന്നാൽ ഇനിയും ദിലീപിനൊപ്പം സിനിമ സംഭവിച്ചേക്കാം. എനിക്ക് എപ്പോൾ വേണമെങ്കിലും ചെന്ന് ഡേറ്റ് ചോദിക്കാൻ പറ്റുന്ന ഒരു നടനാണ് ദിലീപ് ഇപ്പോഴും', എന്നാണ് ലാൽ ജോസ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications











