ലാൽ സലാമിന് ശാപമോക്ഷം, രജനികാന്ത് ചിത്രം ഒ.ടി.ടി.യിലേക്ക്: നഷ്ടപ്പെട്ട ഹാർഡ് ഡിസ്ക് എവിടെ?
രജനികാന്തിന്റെ മകളും, പ്രശസ്ത സംവിധായികയുമായ ഐശ്വര്യ രജനികാന്ത് വർഷങ്ങൾളുടെ ഇടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ലാൽ സലാം. വലിയ പ്രതീക്ഷകളോടെ തീയറ്ററിലെത്തിയ ചിത്രത്തിൽ നായകന്മാരായി എത്തിയത് വിഷ്ണു വിശാലും, വിക്രാന്തുമാണ്. എന്നാൽ, സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഒരു സ്പെഷ്യൽ കാമിയോ റോളിൽ രജനികാന്തും എത്തിയിരുന്നു. പക്ഷെ, പല വട്ടം തീയറ്റർ റിലീസ് മാറ്റി വച്ച ചിത്രം അവസാനം റിലീസ് ചെയ്തപ്പോൾ, സൂപ്പർസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി.
അതിനിടെ, ലാൽ സലാമിന്റെ പരാജയത്തിന് വിചിത്രമായൊരു ന്യായീകരണവുമായി ഐശ്വര്യ രജനികാന്ത് രംഗത്ത് വന്നു. ചിത്രത്തിന്റെ വിഷ്വലുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടു എന്നതായിരുന്നു അത്. ഇതോടെ ലാൽ സലാം ഒ.ടി.ടി.യിൽ റിലീസ് ചെയ്യാനിരുന്ന നെറ്റ്ഫ്ലിക്സ് പിന്മാറി. എന്നാൽ, ഏതാണ്ട് ഒരു വർഷത്തിന് ശേഷം ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുകയാണ് രജനികാന്ത് ചിത്രം ഇപ്പോൾ.
ലാൽ സലാമിന് ഒ.ടി.ടി. റിലീസ്

ഏകദേശം ഒരു വർഷത്തിന് മുകളിൽ നീണ്ട കാത്തിരിപ്പിന് ശേഷം ഒ.ടി.ടി. റിലീസിന് ഒരുങ്ങുകയാണ് ഐശ്വര്യ രജനികാന്തിന്റെ മൂന്നാമത്തെ ചിത്രം. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ലാൽ സലാം ജൂൺ 6, 2025, വെള്ളിയാഴ്ച സൺ ടിവിയുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിൽ സ്ട്രീം ചെയ്തു തുടങ്ങും. ഈ വാർത്തകൾ ശരി വച്ചുകൊണ്ട് സൺ നെക്സ്റ്റ് ടീം രംഗത്ത് വന്നതോടെ, ആവേശത്തിലാണ് രജനികാന്ത് ആരാധകർ. ബക്രീദ് സ്പെഷ്യലായി ഒ.ടി.ടി. എത്തുന്ന ചിത്രം, അധികം വൈകാതെ തന്നെ സൺ ടീവിയിലും സംപ്രേക്ഷണം ചെയ്യുമെന്നാണ് അറിയുന്നത്.
ചോദ്യങ്ങൾ ബാക്കിയാക്കി ലാൽ സലാം
ലാൽ സലാം കനത്ത പരാജയം നേരിട്ടപ്പോൾ, ഐശ്വര്യ രജനികാന്ത് മുന്നോട്ടു വച്ച വിചിത്രമായ വാദം ഓർത്തെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകരിപ്പോൾ. രജനികാന്ത് ചിത്രം തീയറ്ററിൽ റിലീസായപ്പോൾ, അതിന്റെ കഥപറച്ചിലിൽ ഉള്ള ഒരുപാട് പോരായ്മകൾ പ്രേക്ഷകരും മീഡിയയും ചർച്ച ചെയ്തിരുന്നു. പരസ്പര ബന്ധമില്ലാത്ത സീനുകളും, കഥപറച്ചിലിലെ ഒഴുക്കില്ലായ്മയും വളരെ അധികം വിമർശിക്കപ്പെട്ടു. എന്നാൽ, ചിത്രത്തിലെ രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടുവെന്നും, അത് കൊണ്ട് ലാൽ സലാം അപൂർണ്ണമായാണ് തീയറ്ററിൽ എത്തിയത്, എന്നുമാണ് ഐശ്വര്യ രജനികാന്തും ടീമും ഇതിന് നൽകിയ വിശദീകരണം.

ഐശ്വര്യ രജനികാന്തും ടീമും ഷൂട്ട് ചെയ്ത, ഏകദേശം 21 ദിവസത്തെ ഷൂട്ടിംഗ് ദൃശ്യങ്ങൾ ലാൽ സലാമിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപോർട്ടുകൾ. ഒരു ക്രിക്കറ്റ് മാച്ച് സീൻ ഉൾപ്പെടെ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ് കാണാതായത്. രജനികാന്ത്, സെന്തിൽ, വിഷ്ണു വിശാൽ എന്നിവരടക്കമുള്ള താരങ്ങൾ മറ്റു ചിത്രങ്ങൾക്കായി രൂപമാറ്റങ്ങൾ വരുത്തിയതുകൊണ്ട് റീഷൂട്ട് ചെയ്യാൻ സാധിച്ചില്ലെന്നും സംവിധായിക പറഞ്ഞു. ബാക്കിയുള്ള സീനുകൾ എഡിറ്റ് ചെയ്താണ് ലാൽ സലാം ഒടുവിൽ തീയറ്ററിൽ എത്തിച്ചത്.
പ്രതീക്ഷകൾക്ക് വിപരീതമായി രജനികാന്ത് ചിത്രം തീയറ്ററിൽ തകർന്നടിഞ്ഞു. തമിഴ് സൂപ്പർസ്റ്റാറിന്റെ അടുത്തകാലത്ത് പുറത്തിറങ്ങിയ ഏറ്റവും മോശം ചിത്രമെന്ന പേരാണ് ലാൽ സലാം നേടിയത്. ഇതിന് പിന്നാലെ, റിലീസിന് മുൻപ് ചിത്രത്തിന്റെ ഒ.ടി.ടി. റൈറ്റ്സ് കൈവശമാക്കിയിരുന്ന നെറ്റ്ഫ്ലിക്സ്, ഐശ്വര്യ രജനികാന്തും, നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി നിലനിന്നിരുന്ന കോൺട്രാക്ട് ക്യാൻസൽ ചെയ്യുകയും ചെയ്തു. എന്നാലിപ്പോൾ, ലാൽ സലാമിനെ ചുറ്റിനിന്നിരുന്ന പ്രതിസന്ധികളെല്ലാം ഒഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications











