'തന്നെ രക്ഷിക്കാനാണ് വിളിക്കുന്നതെന്ന് കരുതി, പ്രശസ്ത ഗായിക നേരിട്ടത് ആ നടന് തമാശ; അനാർക്കലി കരഞ്ഞു'
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകം വിവാദങ്ങളുടെ നടുവിലാണ്. റിപ്പോർട്ട് പുറത്ത് വന്ന ശേഷം നടിമാർ നടത്തിയ തുറന്ന് പറച്ചിൽ പല പ്രമുഖരെയും ബാധിച്ചു. ആരോപണ വിധേയനായ മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാണ്. സിദ്ദിഖ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരെയും ആരോപണമുണ്ട്. വിഷയത്തിൽ കൃത്യമായി ഇടപെടൽ നടത്താതെ താര സംഘടനയായ അമ്മയിൽ നിന്നും ഭാരവാഹികൾ രാജി വെച്ചു. രാജിയെ ചൊല്ലി സംഘടനയിൽ ഭിന്നതകളുണ്ടെന്നാണ് വിവരം.
ഹേമ കമ്മിറ്റി റിപ്പോർട്ടും കുറച്ച് സ്ത്രീകളുടെ വെളിപ്പെടുത്തലും മലയാള സിനിമയെ പിടിച്ച് കുലുക്കുന്നത് ഇന്ത്യയൊട്ടുക്കും ചർച്ചയാകുന്നുണ്ട്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമം സിനിമാ രംഗത്ത് വ്യാപകമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കാസ്റ്റിംഗ് കൗച്ച് കാരണം അവസരം ഇല്ലാതാകുന്ന നടിമാർ ഏറെയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ആരോപണ വിധേയരുടെ പേരിൽ അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

ഇപ്പോഴിതാ അതിക്രമത്തിനപ്പുറം സിനിമാ രംഗത്തുള്ള മറ്റൊരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ലാലി പിഎം. നടി അനാർക്കലിയുടെ അമ്മയുമാണ് ലാലി പിഎം. അനാർക്കലിയെ ഏറെ ബാധിച്ച ഒരു സംഭവം ഒരു സിനിമയുടെ സെറ്റിൽ നടന്നിട്ടുണ്ടെന്ന് ലാലി പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
അനാർക്കലി പറഞ്ഞ കാര്യമുണ്ട്. ഒരു സിനിമാ സെറ്റിൽ കുറേപ്പേർ ഇരുന്ന് തമാശ പറയുന്നു. അതിൽ സ്ത്രീകളുമുണ്ട്. വളരെ പ്രശസ്തയായ സ്റ്റേജ് ഷോകൾ നടത്തുന്ന ഗായിക കണ്ണൂരിൽ ഉത്സവത്തിന് പോയ കഥ പറയുകയാണ് ഒരു നടൻ. അവിടെ ഉത്സവം നടത്തുന്നവർ തമ്മിൽ പ്രശ്നമായപ്പോൾ പരിപാടി അലങ്കോലമായി. കൂടെ ഉണ്ടായിരുന്നവർ ഒക്കെ ഓടി.

കുറച്ച് പേർ ഗായികയോട് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു. അവർ തന്നെ രക്ഷിക്കാൻ വിളിക്കുകയാണെന്ന് ഗായിക കരുതി. അവർക്കൊപ്പം പോയി. എന്നിട്ട് അവൻമാർ കൊണ്ട് പോയി...അത് ഇവിടെ പറയാൻ പറ്റില്ല. അനാർക്കലി അത് പറഞ്ഞ് കരയുകയാണ്. രണ്ട് ദിവസത്തേക്ക് അവൾക്ക് ഭയങ്കര പ്രശ്നമായിരുന്നു. ഈ നടൻ ഈ സംഭവം തമാശയായി പറയുകയാണ്. അയാളുടെ മകൾ ഒരു പാട്ടുകാരിയായിരുന്നെങ്കിൽ ഇങ്ങനെ പറയുമോ, എനിക്ക് സഹിക്കാൻ പറ്റുന്നില്ലെന്നാണ് അനാർക്കലി പറഞ്ഞതെന്നും ലാലി പിഎം ഓർത്തു.
ഇത്തരം തമാശകൾ പോലും പ്രശ്നമാണെന്നും ലാലി പിഎം ചൂണ്ടിക്കാട്ടി. ഈ സംഭവം കേട്ട അനാർക്കലി സെറ്റിൽ നിന്നും മാറിയിരുന്നു. എന്താണെന്ന് ചോദിച്ചപ്പോഴാണ് അവൾ ഇക്കാര്യം പറയുന്നത്. പക്ഷെ ആ സമയത്ത് എല്ലാവരും അത് കേട്ട് ചിരിച്ചിരുന്നെന്നും ലാലി പിഎം പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക ചൂഷണത്തെക്കുറിച്ച് മാത്രമല്ല പറയുന്നതെന്നും അത് കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും ലാലി പിഎം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











