'ആദ്യം കറുത്തിരിക്കും പിന്നെ നരക്കും... കൂടാതെ നാട്ടുകാരുടെ കളിയാക്കലും'; മീശ വെക്കാത്തിനെ കുറിച്ച് ഇന്നസെന്റ്
അടുത്തിടെ ഏറ്റവും വലിയ ഇമോഷണൽ മൊമെന്റ്സ് പ്രേക്ഷകർക്കുണ്ടായത് ഫിലിപ്സ് സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ്. അതിനൊരു പ്രധാന കാരണം ഇനിയൊരു സിനിമ അതുല്യപ്രതിഭ ഇന്നസെന്റിന്റേത് എന്ന് പറഞ്ഞ് ഇറങ്ങാനില്ലല്ലോയെന്ന് ഓർത്തിട്ടാണ്. അത്രത്തോളം അഭിനേതാവ് എന്ന രീതിയിൽ ഹൃദയം കീഴടക്കിയ പ്രതിഭയാണ് ഇന്നസെന്റ്. ഇന്നസെന്റ് എന്ന നടന് പകരം മറ്റൊരാളില്ലെന്നതും സിനിമാപ്രേമികൾക്ക് വേദന സമ്മാനിക്കുന്ന ഒരു കാര്യമാണ്.
1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിമയിലൂടെ നടനായി രംഗപ്രവേശം നടത്തിയ ഇന്നസെന്റ് വിവിധ ഭാഷകളിലായി ഒട്ടനവധി സിനിമകളുടെ ഭാഗമായി. സിനിമാ നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ് മലയാള സിനിമയുടെ പരിസരങ്ങളിൽ കറങ്ങി നടന്ന് ക്രമേണ ഹാസ്യ നടനായും സ്വഭാവ നടനായും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു താരം. പിന്നീട് പതുക്കെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ അമരക്കാരനായി.

അവിടെ നിന്ന് പതിയെ കേരള രാഷ്ട്രീയത്തിലേക്ക് കൂടുമാറ്റം നടത്തി 2014ൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ പാർലമെന്റിലേയ്ക്ക് മത്സരിച്ച് ജയിച്ച് അവിടെയും തന്റെ വെന്നിക്കൊടി നാട്ടി. 2013ൽ തൊണ്ടയ്ക്ക് അർബുദം ബാധിച്ച് കീമോ തെറാപ്പിയിലൂടെ സുഖംപ്രാപിച്ച് അർബുദ രോഗികൾക്കൊപ്പവും അർബുദ രോഗത്തെ പ്രതിരോധിക്കുന്നവർക്കൊപ്പവും നിന്ന് അവർക്ക് ആത്മവിശ്വാസം നൽകി.
ചിരിയ്ക്ക് പിന്നിൽ എന്ന ആത്മകഥയടക്കം ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി എന്നീ മൂന്ന് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച എഴുത്തുകാരൻ കൂടിയാണ് ഇന്നസെന്റ്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭയെ കലാലോകത്തിന് നഷ്ടമാകുന്നത്.
അതുകൊണ്ട് തന്നെ മാർച്ച് മാസം സിനിമാ പ്രേമികൾക്ക് വേദനകൾ നിറഞ്ഞത് കൂടിയാണ്. ഇപ്പോഴിതാ മനോരമ ഓൺലൈനിന് ഇന്നസെന്റ് നൽകിയ പഴയൊരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം പഴയ അഭിമുഖത്തിൽ ഇന്നസെന്റ് മനസ് തുറന്നിരുന്നു. 'നിങ്ങൾ കരുതും പോലെ ഞാനത്ര വല്യ തന്ത്രശാലിയോ കൗശലക്കാരനോ ഒന്നുമല്ല.'
'ആരെയും പിണക്കാതെ നിന്നാല്‍ എല്ലാവരുടെയും പടത്തില്‍ എനിക്ക് ചാന്‍സ് കിട്ടും. പടം മാത്രം പോര. പേരും വേണം. കാശും വേണം. എല്ലാരോടും വഴക്കിട്ടിരുന്നാല്‍ ഇത് വല്ലോം നടക്കുമോ? ഇന്നസെന്റ് തമാശയായി പറഞ്ഞു. ലക്ഷകണക്കിന് രൂപയാണ് ചികിത്സയ്ക്കായി ചിലവായത്. അത് കൊടുത്ത് ചികിത്സിക്കാന്‍ സാധിച്ചത് ഞാനൊരു സിനിമാ നടനായതുകൊണ്ടാണ്.'

'അല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ പെട്ടിക്കുളളിലായേനെ', എന്നാണ് അസുഖത്തെ കുറിച്ച് സംസാരിക്കവെ ഇന്നസെന്റ് പറഞ്ഞത്. സിനിമയില്‍ ഒഴികെ ജീവിതത്തില്‍ ഇന്നസന്റ് മീശ വെച്ച് അധികമാരും കണ്ടിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോഴും സരസമായ മറുപടിയായിരുന്നു അദ്ദേഹം നൽകിയത്.
'മീശ വെച്ചാല്‍ ദിവസവും അത് ആദ്യം കറുത്തിരിക്കും. പിന്നെ നരച്ചിരിക്കും. ഇയാള്‍ക്ക് വയസായെന്ന് പറഞ്ഞ് നാട്ടുകാര്‍ കളിയാക്കും. ഡൈ ചെയ്യാമെന്ന് വെച്ചാല്‍ കുറെ കാശും പോയി കിട്ടും. അതിന്റെ അലര്‍ജിയും അനുബന്ധരോഗങ്ങള്‍ വേറെ', എന്നായിരുന്നു നടന്റെ മറുപടി. പിന്നീട് ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ചാണ് ഇന്നസെന്റ് സംസാരിച്ചത്. 'എന്റെ അഭിപ്രായം കേട്ട് ഒരു കാര്യം ചെയ്യേണ്ട ആവശ്യം ദിലീപിനില്ല. എന്നേക്കാള്‍ പതിന്മടങ്ങ് ബുദ്ധിമാനും കഠിനാദ്ധ്വാനിയുമാണ് അവന്‍.'
'മമ്മൂട്ടിക്ക് മോഹന്‍ലാലില്‍ ഒരു മകന്‍ ജനിച്ചാലെങ്ങനെയിരിക്കും. ഏതാണ്ട് അതുപോലെയാണ് ദിലീപ് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ', എന്നാണ് ഇന്നസെന്റ് പറഞ്ഞത്. കൊവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനം നിലച്ചതും ഹൃദയാഘാതവുമാണ് ഇന്നസെന്റിന്റെ മരണത്തിലേക്ക് നയിച്ചത്. മരിക്കുമ്പോൾ 75 വയസായിരുന്നു പ്രായം. അദ്ദേഹത്തിന്റെ വേർപാട് സംഭവിച്ച് ഒരു വർഷത്തോട് അടുക്കുമ്പോഴും ഇന്നസെന്റ് ഇനിയില്ലെന്ന് വിശ്വസിക്കാൻ സിനിമാപ്രേമികൾക്കായിട്ടില്ല.


Click it and Unblock the Notifications











