Don't Miss!
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
'അച്ഛൻ മരിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല, അമ്മയുടെ സപ്പോർട്ടാണ് ബലം'; മണിയുടെ മകൾ!
മലയാള സിനിമയ്ക്കും കലാ സാംസ്കരിക മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമാണ് നടൻ കലാഭവൻ മണിയുടെ വേർപാട്. തന്മയത്വമാർന്ന കഥാപാത്രങ്ങളിലൂടെയും മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെയും മലയാളി ഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി മണി ഇന്നും ജീവിക്കുന്നു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാഭവനിലെത്തി.
അങ്ങനെ മണി കലാഭവൻ മണിയായി. അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിൽ മണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുന്ദർദാസ് ചിത്രം സല്ലാപത്തിലൂടെ കലാഭവൻ മണി ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീടങ്ങോട്ട് ഹാസ്യലോകത്ത് മണി തന്റേതായ സിംഹാസനമുറപ്പിക്കുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമ സാക്ഷിയായത്. 1999ൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയൻ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തിയ മണിയുടെ അഭിനയമികവിനെ സിനിമാപ്രേമികൾ ഒന്നടങ്കം വാഴ്ത്തി.
അന്ധനായ രാമുവായി മണി പകർന്നാടിയപ്പോൾ അത് മികച്ച നടനുള്ള ദേശീയ അവാർഡിനരികിൽ വരെ മണിയെ എത്തിച്ചു. പക്ഷെ അംഗീകാരം പ്രത്യേക ജൂറി പുരസ്ക്കാരത്തിലൊതുങ്ങി.
വാസന്തിയും ലക്ഷ്മിയും, കരുമാടിക്കുട്ടൻ, ബെൻജോൺസൺ, ആയിരത്തിൽ ഒരുവൻ, ലോകനാഥൻ ഐഎഎസ്, റെഡ് സല്യൂട്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പരമ്പരാഗത നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി. കൂടാതെ വില്ലൻ വേഷങ്ങളിലും മണിയുടെ അഭിനയ പ്രതിഭ കയ്യൊപ്പ് ചാർത്തി.
മലയാളത്തിനപ്പുറവും വളർന്ന മണിപ്പെരുമ. തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മണി തന്റേതായ ഇടം നേടി. സിനിമയിൽ താരപദവി അലങ്കരിക്കുമ്പോഴും ചെറുപ്പം മുതൽ കൈമുതലായിരുന്ന നാടൻ പാട്ടിനെ കൈവിടാൻ മണി തയ്യാറായിരുന്നില്ല.
കാസറ്റുകളിലൂടെയും ആൽബങ്ങളിലൂടെയും നാടൻ പാട്ടിനെ മണി കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തിച്ചു. കലാഭവൻ മണിയുടെ വേർപാടിന് ആറ് വർഷം തികയുമ്പോൾ അദ്ദേഹത്തെ കുറിച്ച് മകൾ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
'അച്ഛൻ മരിച്ചൂവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. മരിക്കും മുമ്പെ എന്നോട് പറഞ്ഞത് നന്നായി പഠിക്കണം എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങണം എന്നാണ്. അച്ഛന് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കണം. എന്നെ എപ്പോഴും അച്ഛൻ മോനേ എന്നാണ് വിളിക്കുക.'
'ആൺകുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛൻ പറയാറുള്ളത്. കാര്യപ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങൾ മനസിലാകുന്നത്.'
'അച്ഛന് ഇങ്ങനെ ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണെന്ന് ആളുകൾ പറയുന്നത് കേൾക്കാം. എന്നാൽ വീട്ടിൽ വരുന്ന അദ്ദേഹത്തിന് എന്നും ഞാൻ ആയിരുന്നു കൂട്ടുകാരൻ. കുടുംബം കഴിഞ്ഞെ അദ്ദേഹത്തിന് എന്തും ഉണ്ടായുള്ളൂ.'
'അച്ഛന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. കുറെ ആളുകൾ, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീട് യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിഞ്ഞു. അച്ഛൻ മരിച്ചതിന് പിന്നാലെ ആയിരുന്നു പരീക്ഷ.'
'എന്നാൽ അദ്ദേഹം ലൊക്കേഷനിൽ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ് ഞാൻ പരീക്ഷ എഴുതിയത്. അച്ഛൻ മരിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോട് ഒപ്പമല്ലാതെ അമ്മ വീടിന് പുറത്തുപോകാറുണ്ടായിരുന്നില്ല.'
'അമ്മയുടെ സപ്പോർട്ടാണ് എന്റെ ബലം. അച്ഛൻ മരിച്ച ശേഷം വീട്ടിൽ നോൺ വേജ് പാകം ചെയ്യാറില്ല. ഞാനും അമ്മയും നോൺ കഴിക്കാറുമില്ല.'
'അച്ഛന്റെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേക കാറ്റ് വരും. ആ കാറ്റിന് അച്ഛന്റെ പെർഫ്യൂമിന്റെ മണം ആയിരിക്കും. അച്ഛൻ എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോൾ കിട്ടുക...' ശ്രീലക്ഷ്മി പറയുന്നു.