ആ വസ്ത്രങ്ങൾ ഇടുമ്പോൾ വാപ്പിച്ചി കെട്ടിപ്പിടിക്കുന്ന ഫീൽ, അദ്ദേഹത്തിന് 50 വയസ് ആയിട്ടില്ല രേഖകൾ തെറ്റാണ്; മകൻ
റിഹാൻ നവാസിന് ഇന്ന് പതിനെട്ടാം പിറന്നാളാണ്. എന്നാൽ ഈ സന്തോഷം ആഘോഷിക്കാൻ അവന് ഏറെ പ്രിയപ്പെട്ട വാപ്പിച്ചി കലാഭവൻ നവാസ് ഒപ്പമില്ല. രണ്ട് മാസം മുമ്പ് വളരെ അപ്രതീക്ഷിതമായാണ് നവാസ് ഹൃദയാഘാതം മൂലം അന്തരിച്ചത്. നന്നായി മുന്നോട്ട് പോയിരുന്ന ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും അതോടെ ഇല്ലാതായി. മക്കളും ഭാര്യയും ലോകമെന്ന് പറഞ്ഞ് ജീവിച്ചിരുന്നയാളാണ് നവാസ്. മക്കളും വാപ്പയും ആയിരുന്നില്ല അവർ... നാല് ഉറ്റ സുഹൃത്തുക്കൾ. നവാസിന്റെ ചേതനയറ്റ ശരീരം കണ്ട് വിറങ്ങലിച്ച് നിൽക്കുന്ന മകൻ റിഹാന്റെ മുഖം മലയാളികൾ മറക്കാനിടയില്ല.
പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പാണ് വാപ്പിച്ചിയെ കുറിച്ച് റിഹാൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇപ്പോൾ താനും സഹോദരനും വാപ്പിച്ചിയുടെ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും അത് ധരിക്കുമ്പോൾ വല്ലാത്തൊരു ധൈര്യം ലഭിക്കുമെന്നും റിഹാൻ പറയുന്നു.

ഒക്ടോബർ എട്ട്... ഇന്ന് എന്റെ പിറന്നാളാണ്... ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസാകുക എന്നത്. പക്ഷെ എനിക്ക് 18 വയസായത് കാണാൻ വാപ്പിച്ചി ഇല്ല. വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ. വാപ്പിച്ചിയുടെ വസ്ത്രങ്ങൾ അണിയാൻ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്. എപ്പോൾ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും.
എന്നിട്ട് ഏതാ വേണ്ടതെന്ന് ചോദിക്കും... ഞങ്ങൾ അത് ധരിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കും. ഇപ്പോൾ ഞാനും റിദുവും ആ വസ്ത്രങ്ങൾ അണിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാൽ ഇപ്പോൾ അത് അണിയുമ്പോൾ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീലാണ്. വല്ലാത്ത ധൈര്യവും തോന്നും. വാപ്പിച്ചി അമ്പത് വയസ് പൂർത്തിയാക്കിയില്ല. രേഖകളിൽ ജനന തിയതി തെറ്റാണ്.
ആഗസ്റ്റ് 10 1974 ലാണ് യഥാർത്ഥ ജനന തിയതി. പക്ഷെ ഞങ്ങൾക്ക് 24 വയസെ വാപ്പയെ കണ്ടാൽ തോന്നാറുള്ളു. അത്ര ചെറുപ്പമായ മനസാണ് വാപ്പിച്ചിയുടേത്. ഞങ്ങളെ സെയ്ഫ് ആക്കിയിട്ടാണ് വാപ്പിച്ചി പോയത് റിഹാൻ കുറിച്ചു. ഒപ്പം വാപ്പിച്ചിയുടെ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോയും മുമ്പൊരിക്കൽ വാപ്പിച്ചിക്കൊപ്പം ആഘോഷിച്ച പിറന്നാളിന്റെ വീഡിയോയും റിഹാൻ പങ്കുവെച്ചു.
നവാസിന്റെ മരണ വാർത്ത അദ്ദേഹത്തെ അടുത്തറിയുന്നവർക്കും കുടുംബത്തിനും മാത്രമല്ല അദ്ദേഹത്തിന്റെ സിനിമകളും സ്റ്റേജ് ഷോകളും കണ്ടിട്ടുള്ളവർക്കെല്ലാം ഒരു വേദനയാണ്. ഒരു സിനിമയുടെ ഷൂട്ടിനായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്. ഷൂട്ടിങ് പൂർത്തിയാക്കി ഹോട്ടലിൽ എത്തി വീട്ടിലേക്ക് പോകാൻ തയ്യാറാകുന്നതിന് ഇടെയാണ് മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ എത്തിയത്.

മരിക്കുമ്പോൾ നടന് അമ്പത്തിയൊന്ന് വയസ് പ്രായമെന്നായിരുന്നു വാർത്തകളിൽ വന്നത്. എന്നാൽ അമ്പതുകളോട് വാപ്പിച്ചി അടുക്കുന്നതേയുണ്ടായിരുന്നുള്ളുവെന്നും മകൻ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ശരീരവും ഹെൽത്തി ആയിട്ടുള്ള ജീവിതശൈലിയും പിന്തുടർന്ന ആൾ കൂടിയാണ് നവാസ്. അതുകൊണ്ട് കൂടിയാണ് നടന്റെ മരണവാർത്ത ഉൾക്കൊള്ളാൻ എല്ലാവരും മടിച്ചത്.
അത്രയേറെ ആരോഗ്യം ശ്രദ്ധിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഇങ്ങനൊരു മരണം സംഭവിച്ചുവെന്ന ചോദ്യമാണ് അന്ന് ഏറ്റവും കൂടുതൽ ഉയർന്ന് വന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മുമ്പ് നടന് വന്നിരുന്നുവെന്നും അത് കാര്യമാക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ എത്രത്തോളമാണെന്നത് വ്യക്തമല്ല.
അടുത്ത കാലത്തായാണ് അർഹിക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽ നവാസിന് ലഭിച്ച് തുടങ്ങിയത്. ഡിക്ടറ്റീവ് ഉജ്ജ്വലനിലെ നവാസിന്റെ വേഷമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ രഹ്നയ്ക്കൊപ്പം വർഷങ്ങൾക്കുശേഷം അടുത്തിടെ ഒരു സിനിമയും നവാസ് ചെയ്തിരുന്നു. വിവാഹശേഷം അഭിനയം വിട്ട് പോയതാണ് നടി കൂടിയായ രഹ്ന.


Click it and Unblock the Notifications