'നീ എന്റെ മോളെപ്പോലെയാണെന്നാണ് പറയാറുള്ളത്, കൊല്ലം സുധി കബളിപ്പിച്ചെന്ന് അടുപ്പമുള്ളവർ പോലും പറഞ്ഞു'; ഭാര്യ!
കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ-സീരിയൽ ലോകവും ആരാധകരും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റാർ മാജിക്ക് എന്ന ടിവി ഷോയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ സുധി നിത്യേന എത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സുധിയുടെ വേർപാട് കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണം പോലെ മലയാളികളെ വേദനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം വടകരയിൽ 24 ന്യൂസിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധി മരിച്ചു. വേദനകൊണ്ട് പുളയുന്ന താരത്തെ എയർ ബാഗ് മുറിച്ചശേഷമാണ് പുറത്തെടുത്തതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുധി. പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും കരകയറി തുടങ്ങിയിരുന്നു താരം. വരും ദിവസങ്ങളിൽ സ്റ്റേജ് ഷോയ്ക്കായി വിദേശത്ത് പോകാൻ ഒരുങ്ങുകയായിരുന്നു. സുധിച്ചേട്ടനില്ലാത്ത സ്റ്റാർ മാജിക്ക് ഫ്ലോറിലേക്ക് പോകാൻ തോന്നുന്നില്ലെന്ന് പറഞ്ഞാണ് അവതാരക ലക്ഷ്മി നക്ഷ്ത്ര കരയുന്നത്. ഇരുവരും തമ്മിൽ സഹോദരങ്ങളെപ്പോലെയായിരുന്നു.

ജീവിതത്തിൽ ഇന്നേവരെ സന്തോഷം എന്താണെന്ന് അനുഭവിക്കാത്ത മനുഷ്യനായിരുന്നു കൊല്ലം സുധിയെന്നാണ് ഭാര്യ രേണു ബിഹൈൻവുഡ്സ് ഇങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എല്ലാ കാര്യങ്ങൾക്കും സുധിയെ മാത്രം ആശ്രയിച്ചാണ് രേണുവും മക്കളും കഴിഞ്ഞിരുന്നത്.
നടന്റെ മരണത്തോടെ മുന്നോട്ടുള്ള ജീവിതം എങ്ങനെ കൊണ്ടുപോകുന്നമെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് രേണു. വാടക വീട്ടിൽ നിന്നും രേണുവിനേയും മക്കളേയും പുതിയൊരു വീടുവെച്ച് അവിടെ താമസിപ്പിക്കാനാണ് ഫ്ലവേഴ്സ് ചാനൽ തീരുമാനിച്ചിരിക്കുന്നത്. മക്കളുടെ പഠനവും ഫ്ലവേഴ്സ് ഏറ്റെടുത്തിട്ടുണ്ട്.
സുധിക്ക് അപകടം സംഭവിച്ചുവെന്ന് മാത്രമാണ് ഭാര്യ രേണു ആദ്യം അറിഞ്ഞത്. മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും വാർത്തകൾ നിറഞ്ഞതോടെയാണ് രേണുവിനോട് ബന്ധപ്പെട്ടവർ കാര്യങ്ങൾ പറഞ്ഞത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പും രേണുവിനെ വീഡിയോ കോൾ ചെയ്ത് സുധി സംസാരിച്ചിരുന്നു. ഇപ്പോഴിതാ സുധിയെ കുറിച്ച് ഭാര്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
തന്നെ ഭാര്യയെപോലെയല്ല അദ്ദേഹത്തിന്റെ സ്വന്തം മകളേയും സുഹൃത്തിനേയും പോലെയാണ് സ്നേഹിച്ചിരുന്നതെന്നാണ് രേണു പറയുന്നത്. 'എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കില്ല. നീ എന്റെ മോളെപ്പോലെയാണെന്നാണ് എന്തെങ്കിലും ചെയ്ത് തരട്ടേയെന്ന് ചോദിച്ച് ചെല്ലുമ്പോൾ മറുപടി പറയുക. വാവൂട്ടാന്ന് അല്ലാതെ വേറൊന്നും വിളിച്ചിട്ടില്ല.'

'മക്കളേയും ജീവനായിരുന്നു. വീടും സ്ഥലവും ഒന്നും വേണ്ട സുധിച്ചേട്ടൻ എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നാൽ മതിയായിരുന്നു. എല്ലാവരേയും മക്കളെ എന്നാണ് വിളിക്കുക. സ്റ്റാർ മാജിക്കിലെ എല്ലാവരോടും ഭയങ്കര സ്നേഹമാണ്. എല്ലാവരേയും കെയർ ചെയ്യും. ഞങ്ങൾ നല്ല ഭക്ഷണം കഴിക്കുന്നതും നല്ല വസ്ത്രം ധരിക്കുന്നതുമാണ് സുധിച്ചേട്ടന്റെ സന്തോഷം.'
'ആരും ഇറക്കി വിടുമെന്ന ഭയമില്ലാതെ സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ താമസിക്കണമെന്ന ആഗ്രഹം എപ്പോഴും പറയുമായിരുന്നു. ഞാൻ അങ്ങോട്ട് മെസേജ് അയച്ച് സുധിച്ചേട്ടനോട് സൗഹൃദമായതാണ്. അത് പിന്നീട് വിവാഹത്തിലേക്ക് എത്തി. എന്റെ മകന്റെ അമ്മയായി വരാമോയെന്നാണ് അന്ന് അദ്ദേഹം എന്നോട് ചോദിച്ചതെന്നും', ഭാര്യ രേണു പറയുന്നു.
കൊറോണ സമയത്ത് കടം പെരുകിയപ്പോൾ കൊല്ലം സുധി കബളിപ്പിച്ചെന്ന് അടുപ്പമുള്ളവർ പോലും പറഞ്ഞ് നടന്നുവെന്ന് സഹോദരി പറയുന്നു. 'കൊറോണ സമയത്ത് സുധിക്ക് അടക്കം പലർക്കും പ്രോഗ്രാം ചെയ്യാൻ പറ്റാത്ത അവസ്ഥയായി. കടങ്ങൾ ഉണ്ടായിരുന്നു. അത് തിരിച്ച് കൊടുക്കാൻ ആ സമയത്ത് സാധിച്ചില്ല. അതിന്റെ പേരിൽ കൊല്ലം സുധി കബളിപ്പിച്ചെന്ന് അടുപ്പമുള്ളവർ പോലും പറഞ്ഞ് നടന്നു.'
'പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചിരുന്നു. താൻ പട്ടിണി കിടന്നായാലും കടം വീട്ടുമെന്ന് അന്ന് സുധി പറഞ്ഞിരുന്നു. അത് പിന്നീട് കുറച്ച് കുറച്ചായി കൊടുത്ത് തീർത്തു. കൊല്ലം സുധിക്ക് ലക്ഷ്വറി ലൈഫാണെന്നും പലരും പറഞ്ഞ് നടന്നിരുന്നു', സഹോദരി പറയുന്നു.


Click it and Unblock the Notifications