'പുഞ്ചിരി മാഞ്ഞ ആ മുഖത്ത് മുത്തം തരാന്‍ പോലും ആയില്ല'; കൊല്ലം സുധിയുടെ ഓർമകളിൽ ഭാര്യ രേണുവിന്റെ കുറിപ്പ്!
ജൂൺ അഞ്ചിനാണ് കൊല്ലം സുധിയെ കലാ കേരളത്തിന് നഷ്ടമാകുന്നത്. ഫ്‌ളവേഴ്‌സ് ഷോ കഴിഞ്ഞ് മടങ്ങവെയാണ് സുധിയുടെ കാർ അപകടത്തിൽ പെടുന്നത്. കാറിന്‍റെ മുൻ സീറ്റിലായിരുന്ന സുധിയുടെ നെഞ്ചിന്‍റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് വാരിയെല്ലുകൾ തകർന്നിരുന്നെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലിയും സുഹൃത്തുക്കളും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. അപകടത്തിൽപ്പെട്ട കാറിന്‍റെ മുന്നിലെ സൈഡ് സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. കാറിന്‍റെ രണ്ട് എയർ ബാഗുകൾ പ്രവർത്തിച്ചെങ്കിലും സുധി അപകടത്തിൽപെട്ടു.
രണ്ട് എയർഭാഗുകളും പുറത്ത് വന്നെങ്കിലും സുധിയുടെ നെഞ്ചിന്‍റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് വാരിയെല്ലുകള്‍ തകരുകയായിരുന്നെന്നാണ് അന്ന് റിപ്പോർട്ട് വന്നത്. സുധിയുടെ മരണത്തോടെ ഒരു കുടുംബം അനാഥമായി.
ഭാര്യ രേണുവും രണ്ട് ആൺമക്കളും സുധിയുടെ മരണം ഉൾക്കൊള്ളാനാവാതെയാണ് പൊങ്ങന്താനത്ത് കഴിയുന്നത്. രേണുവിന്റെ ഭർത്താവ് മാത്രമായിരുന്നില്ല നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു സുധി. തന്നെ ഒരു മകളെപ്പോലെയാണ് സുധി നോക്കിയിരുന്നതെന്നും രേണു പറഞ്ഞിരുന്നു.

ഇപ്പോഴിതാ സുധിയുടെ മരണം നടന്ന് ഇരുപത് ദിവസത്തോട് അടുക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ രേണു സുധിയെ കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. 'ഉള്ളില്‍ പിടയുന്ന നൊമ്പരം ഒതുക്കി. നിന്‍ പുഞ്ചിരിയില്‍ വിടര്‍ന്ന പൂമൊട്ടുകള്‍.... വരാമെന്ന് പറഞ്ഞ് പോയ നിന്‍ പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം ഇടം പോലും ആകാതെ... എന്റെ ചങ്ക് തകര്‍ന്നല്ലോ', എന്നായിരുന്നു കഴിഞ്ഞ ദിവസം രേണു കുറിച്ചത്.
നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി രേണുവിനെ ആശ്വസിപ്പിക്കാനെത്തിയത്. 'കരഞ്ഞ് തളര്‍ന്നിരിക്കരുത്. കുട്ടികളെ നോക്കി അന്തസായി ജീവിക്കണം. അത് കാണുമ്പോള്‍ സുധി ചേട്ടന് സന്തോഷമാവും. സുധിച്ചേട്ടന്‍ നിങ്ങളെ വിട്ട് എങ്ങും പോവില്ല, എന്നും നിങ്ങളുടെ കൂടെത്തന്നെയുണ്ടെന്നൊക്കെയായിരുന്നു', കമന്റുകള്‍.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാതെയാണ് സുധി മടങ്ങിയത്. സുധിയുടെ സഫലമാകാതെ പോയ ആഗ്രഹം പൂർത്തീകരിക്കാൻ 24 ന്യൂസ് തീരുമാനിച്ചിട്ടുണ്ട്. സുധിയുടെയും രേണുവിന്റെയും പ്രണയ വിവാഹമായിരുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയശേഷം മകന് വേണ്ടിയാണ് സുധി ജീവിച്ചത്.
രേണുവിനെ പരിചയപ്പെട്ടപ്പോൾ മകനെ കൂടി സ്വീകരിക്കാനുള്ള മനസുണ്ടോയെന്നാണ് സുധി ആദ്യം ചോദിച്ചത്. സന്തോഷത്തോടെയാണ് സുധിക്കും മകനുമൊപ്പം രേണു കൂടിയത്. അമ്മേ എന്നാണ് സുധിയുടെ മകൻ കിച്ചു ആദ്യം കണ്ടപ്പോള്‍ മുതല്‍ രേണുവിനെ വിളിക്കുന്നത്. രണ്ടാനമ്മയെന്ന് പറയുന്നത് തനിക്കിഷ്ടമല്ലെന്നും കിച്ചുവിന്റെ അമ്മ തന്നെയാണ് താൻ എന്നും രേണു പറഞ്ഞിരുന്നു.

'സുധിച്ചേട്ടനാണ് എന്റെ ലോകം. ഇനി എങ്ങനെ ജീവിക്കുമെന്നറിയില്ല. മക്കളുടെ കാര്യങ്ങളെല്ലാം നോക്കണം. അവരെ പഠിപ്പിക്കണം. ഞങ്ങള്‍ക്ക് സ്വന്തമായൊരു വീടില്ലാത്തത് സുധിച്ചേട്ടനെ എപ്പോഴും സങ്കടപ്പെടുത്തിയിരുന്നു. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ടാക്കിത്തന്നിട്ടെ ഞാന്‍ പോവൂ എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. സുധിച്ചേട്ടന്‍ പോയി എന്ന യാഥാര്‍ത്ഥ്യം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും', രേണു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











