'ഭർത്താവ് മരിച്ചശേഷം കേരളത്തിൽ ഇത്ര അപമാനിക്കപ്പെട്ട ഒരു സ്ത്രീ വേറെയില്ല... ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി'
മലയാളികളെ സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും മറ്റും ചിരിപ്പിച്ച കലാകാരൻ കൊല്ലം സുധി കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ വിടവാങ്ങിയത്. അപ്രതീക്ഷിതമായി എത്തിയ വാഹനാപകടം സുധിയുടെ ജീവനെടുത്തപ്പോൾ മൂന്ന് ജീവനുകൾക്കാണ് തണൽ നഷ്ടമായത്. പക്ഷെ ഒരു കൂട്ടം മനുഷ്യസ്നേഹികൾ ചേർന്ന് സുധിയുടെ കുടുംബത്തെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു. ഒപ്പം എന്നേക്കും സമാധാനത്തോടെ ജീവിക്കാനിയ ഒരു വീടും പണിത് നൽകി.
ഒരു മാസം മുമ്പായിരുന്നു സുധിയുടെ ഭാര്യ രേണുവിനും മക്കളായ കിച്ചുവിനും റിതുലിനുമായി കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് പണിത് നൽകിയ വീടിന്റെ ഗൃഹപ്രവേശം. ഭാര്യയ്ക്കും മക്കൾക്കും കേറി കിടക്കാൻ ഒരു വീടെന്നത് സുധിയുടെ സ്വപ്നമായിരുന്നു. അത് സാധ്യമായത് പക്ഷെ താരത്തിന്റെ മരണശേഷമാണെന്ന് മാത്രം. സുധി മരിച്ചുവെന്നത് വിശ്വസിക്കാൻ ഇന്നും രേണുവിന് കഴിഞ്ഞിട്ടില്ല.

ഇളയ മകന്റെ മുഖത്തേക്ക് നോക്കിയാൻ സുധി ചേട്ടനെ കാണുന്നത് പോലെയാണ് തോന്നുകയെന്നാണ് രേണു പറയാറുള്ളത്. വെറും ആറ് വർഷത്തെ ദാമ്പത്യം മാത്രമെ സുധിക്കൊപ്പം രേണുവിന് ലഭിച്ചുള്ളു. സുധിയുടെ മരണശേഷം സൈബർ ബുള്ളിയിങ് വലിയ രീതിയിൽ ഇപ്പോഴും നേരിടുന്നുണ്ട് രേണു. ഭർത്താവ് മരിച്ച സ്ത്രീ സോഷ്യൽമീഡിയയിൽ ആക്ടീവായി നിന്ന് റീലുകൾ ചെയ്യുന്നുവെന്നത് മഹാഅപരാധം എന്ന രീതിയിലാണ് രേണുവിന്റെ വീഡിയോകൾക്ക് ലഭിക്കുന്ന കമന്റുകൾ.
എത്രയൊക്കെ കമന്റുകൾ വന്നാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും തന്റെ ഭർത്താവ് ആഗ്രഹിച്ചതുപോലെയാണ് താനിപ്പോൾ ജീവിക്കുന്നത് എന്നുമാണ് രേണുവിന്റെ മറുപടി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ താൻ നേരിടുന്ന പരിഹാസങ്ങളെ കുറിച്ച് രേണു മനസ് തുറന്നു.
സതി വർഷങ്ങൾക്ക് മുമ്പ് നിർത്തിലാക്കിയതല്ലേ...?. ഞാൻ എന്ത് ചെയ്തിട്ടാണ് ആളുകൾ എന്നെ വേട്ടയാടുന്നതെന്ന് എനിക്ക് അറിയില്ല. സുധി ചേട്ടന് ഇഷ്ടമുള്ളത് പോലെയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. എനിക്ക് റീൽ ചെയ്യാൻ പറ്റില്ല. അത് ഞാൻ ചെയ്യുന്നത് വലിയ കുറ്റമാണ്. പലരും എന്റെ സുഹൃത്തുക്കളോടൊക്കെ ഞാൻ റീൽ ചെയ്യുന്നതിനെ കുറ്റമായി പറയാറുണ്ട്.
ഞാൻ റീൽ ചെയ്യുന്നത് സുധി ചേട്ടന് ഇഷ്ടമാണ്. എനിക്ക് റീൽ ചെയ്യാൻ വേണ്ടി പുതിയ ഫോൺ വരെ സുധി ചേട്ടൻ വാങ്ങിത്തന്നിരുന്നു. മരിച്ചടക്കുകൾക്ക് പോകുമ്പോഴാണ് സുധി ചേട്ടൻ മരിച്ചുവെന്നത് എനിക്കും ഓർമ വരുന്നതെന്ന് രേണു പറയുന്നു. പിന്നീട് പുതിയ വീടിന്റെ വിശേഷങ്ങളും ലക്ഷ്മി നക്ഷത്രയുമായുള്ള സൗഹൃദത്തെ കുറിച്ചും രേണു സംസാരിച്ചു.
ഞങ്ങളുടെ വീട് കാണാൻ ഇപ്പോഴും ആളുകൾ വരാറുണ്ട്. വിളിച്ച് വിശേഷം ചോദിക്കുന്നവരും നിരവധിയാണ്. ലക്ഷ്മി നാട്ടിലില്ലാത്തതുകൊണ്ടാണ് പാലുകാച്ചലിന് വരാതിരുന്നത്. വരുമെന്ന് പറഞ്ഞിട്ടുണ്ട്.

മൂത്തവൻ കിച്ചു കഴിഞ്ഞിട്ടേ എനിക്ക് റിഥപ്പനുള്ളു. അത് കിച്ചുവിനും അറിയാം. പക്ഷെ ആളുകൾ ഞാൻ കിച്ചുവിനെ പുതിയ വീട്ടിൽ നിന്നും അടിച്ചിറക്കി എന്നൊക്കെയാണ് പറയുന്നത്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നത് ഞങ്ങളെ പരിചയമുള്ളവർക്ക് അറിയാം. സുധി ചേട്ടന്റെ ബന്ധുക്കളെല്ലാം വിളിച്ച് അന്വേഷിക്കാറുണ്ട്. ഞാൻ കൊല്ലത്ത് പോകാറുമുണ്ട്. എനിക്ക് എപ്പോഴും കോൺടാക്ടുള്ളത് ലക്ഷ്മിയുമായിട്ടാണ്.
സുധി ചേട്ടന്റെ മരണശേഷം എല്ലാ മാസവും ഒരു തുക ലക്ഷ്മി അയച്ച് തരാറുണ്ട്. സുധി ചേട്ടനുള്ളപ്പോഴും ചിന്നു സഹായിക്കാറുണ്ടായിരുന്നു. അടുത്തിടെ ഞങ്ങളുടെ ഒരു വീഡിയോയ്ക്ക് ഒരു കമന്റ് വന്നിരുന്നു. ഭർത്താവ് മരിച്ച ശേഷം കേരളത്തിൽ ഇത്ര അപമാനിക്കപ്പെട്ട ഒരു സ്ത്രീ വേറെയില്ലെന്നായിരുന്നു കമന്റ്. എന്നെ സപ്പോർട്ട് ചെയ്തുള്ളതായിരുന്നു ആ കമന്റ്. അത് വായിച്ചശേഷം അത്രത്തോളം ഒരു നികൃഷ്ട ജീവിയായിരുന്നുവോ ഞാനെന്ന് തോന്നിപ്പോയി.
പുറകോട്ട് ചിന്തിച്ചപ്പോൾ ആ കമന്റ് ശരിയാണെന്ന് എനിക്കും തോന്നി. കാരണം അത്രത്തോളം നെഗറ്റീവ് കമന്റുകൾ എനിക്ക് എതിരെ വന്നിട്ടുണ്ട്. ആദ്യമൊക്കെ പെട്ടന്ന് വിഷമം വരുന്നയാളായിരുന്നു ഞാൻ. ഇപ്പോൾ എല്ലാം കൂളായി എടുക്കും. എങ്കിലേ ജീവിക്കാൻ പറ്റു. അല്ലെങ്കിൽ നമ്മൾ വിഷമം കേറി ആത്മഹത്യ ചെയ്ത് പോകുമെന്ന് രേണു പറയുന്നു.


Click it and Unblock the Notifications