'അച്ഛന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും'; കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി, സഹോദരിയെ കൈപിടിച്ച് നൽകി വിഷ്ണു!
ചുരുങ്ങിയ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനാവുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. എന്നാൽ അത്തരം ഒരു ഭാഗ്യം ലഭിച്ച കലാകാരനായിരുന്നു അന്തരിച്ച നടൻ കോട്ടയം പ്രദീപ്. ഹൃദയാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയാണ് കോട്ടയം പ്രദീപ് അറുപത്തിയൊന്നാം വയസിൽ അന്തരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും ആസ്വാദക മനസില്‍ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. അഞ്ച് പതിറ്റാണ്ടോളം നാടകരംഗത്തും പത്ത് വര്‍ഷത്തിലേറെക്കാലമായി സിനിമയിലും സജീവമായി നില്‍ക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും കോട്ടയം പ്രദീപിന് സാധിച്ചിരുന്നു.
നാടകത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് വന്ന് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ പ്രദീപ് കോട്ടയത്തിന്റെ ആകസ്മിക വിയോഗം സിനിമാ പ്രേമികൾക്കും വലിയ വിഷമമുണ്ടാക്കിയ ഒന്നായിരുന്നു.

എൽഐസി ജീവനക്കാരനായ പ്രദീപ് ഐ.വി ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തുന്നത്. ഇപ്പോഴും കോട്ടയം പ്രദീപിന്റെ കോമഡി സീനുകൾ വരുമ്പോൾ അറിയാതെ നെഞ്ച് പിടയും ഏത് സിനിമാ പ്രേമിയുടേയും.
അതേസമയം ഇപ്പോഴിത അദ്ദേഹത്തിന്റെ മകൾ വിവാഹിതയായി എന്നുള്ള സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. പ്രദീപിന്റെ മകനാണ് സഹോദരിയുടെ വിവാഹം മനോഹരമായി നടന്ന സന്തോഷം പങ്കുവെച്ച് എത്തിയത്.

കോട്ടയം പ്രദീപിന്റേയും മായയുടേയും മകളായ വൃന്ദയെ തൃശൂർ ഇരവ് സഹദേവന്റേയും വിനയയുടേയും മകൻ ആഷിക്കാണ് വിവാഹം ചെയ്തത്. സിനിമ, രാഷ്ട്രീയ മേഖലയിൽ നിന്നും സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുമുള്ളവർ ചടങ്ങിൽ പങ്കെടുക്കാനും നവദമ്പതികളെ ആശിർവദിക്കാനുമായി എത്തിയിരുന്നു.
അച്ഛന്റെ അസാന്നിധ്യത്തിൽ മകൻ വിഷ്ണുവാണ് കാര്യങ്ങൾ നോക്കി നടത്തിയതും അച്ഛന്റെ സ്ഥാനത്ത് നിന്ന് സഹോദരി വൃന്ദയുടെ കൈ പിടിച്ചു നൽകിയതും.

വിഷ്ണു തന്നെയാണ് വിവാഹം ഭംഗിയായി നടന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. 'പെങ്ങളുടെ കല്യാണം കഴിഞ്ഞു... പ്രാർത്ഥനയോടെ' എന്നാണ് വരനും വധുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഷണു ശിവ പ്രദീപ് കുറിച്ചത്.
വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും വൈറലായതോടെ നിരവധി പേർ ആശംസകളുമായി എത്തി. 'അച്ഛനെ നഷ്ടമായ ശേഷമാണ് നിന്റെ വിവാഹം വളരെ കയ്പേറിയ കാര്യമാണത്. നല്ല പാതിയ്ക്കൊപ്പം ജീവിതം തുടങ്ങാൻ പോകുമ്പോൾ ആ സങ്കടവും ഒപ്പമുണ്ടാകും എങ്കിലും വിഷമിക്കരുത്.'

'ഇത് നിന്റെ വിവാഹദിവസമാണ് പപ്പയുടെ അനുഗ്രഹം ഉണ്ടാകും' തുടങ്ങി നിരവധി ആശംസകളാണ് വൃന്ദയ്ക്ക് ലഭിക്കുന്നത്. ബിടെക് ബിരുദധാരിയാണ് പ്രദീപിന്റെ മകൾ വൃന്ദ. ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് മകൻ വിഷ്ണു.
വിഷ്ണുവിന് സംവിധാനവും ഏറെയിഷ്ടമുള്ള കാര്യമാണ്. മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്‌തിട്ടുണ്ട് കോട്ടയം പ്രദീപ്. 2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം വിണ്ണൈ താണ്ടി വരുവായായിൽ തൃഷയുടെ അമ്മാവനായി അഭിനയിച്ച പ്രദീപിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടിരുന്നു.

ആമേൻ, ഒരു വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ പ്രദീപ് ചെയ്തിട്ടുണ്ട്.
ആട് ഒരു ഭീകരജീവിയാണ്, അഞ്ച് സുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ നർമപ്രധാനമയ വേഷങ്ങളിലൂടെ പ്രേക്ഷകരെ അദ്ദേഹം ഒരുപാട് ചിരിപ്പിച്ചു. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് പ്രദീപ്.


Click it and Unblock the Notifications