'മുസ്ലീമാണെന്ന് പറഞ്ഞ് തടഞ്ഞുവെച്ചു, ചുടാൻ വന്നതല്ലെന്ന് ചെറ്റകൾക്ക് പറഞ്ഞ് കൊടുക്കാൻ പറഞ്ഞു'; മാമുക്കോയ!
അഞ്ചരപതിറ്റാണ്ടിനിടെ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. എണ്ണം പറഞ്ഞ നാടകങ്ങളിലും. ഇനിയുമെത്രയോ കഥാപാത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി മാമുക്കോയയുടെ വിടവാങ്ങല്‍ സംഭവിച്ചിരിക്കുന്നത്. സിനിമയിലെ ഹാസ്യ കഥാപാത്രത്തിന്റെയല്ല സമകാലിക സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന കൃത്യവും വ്യക്തവുമായ നിലപാടുകളുള്ള ഗൗരവക്കാരനായ സാമൂഹ്യനിരീക്ഷകന്റെ റോളിലായിരുന്നു യഥാർഥ ജീവിതത്തിൽ അദ്ദേഹം.
സത്യസന്ധനായ മനുഷ്യനെന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവരെല്ലാം ഒറ്റ വാക്കിൽ ആദ്യം പറയുന്നത്. മാമുക്കോയയുടെ സിനിമാ അനുഭവങ്ങൾ നിരവധി അദ്ദേഹം പലപ്പോഴായി അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെയായാണ് അദ്ദേഹത്തിന് ഹാസ്യ നടനിൽ നിന്നും മാറി വിവിധ ക്യാരക്ടർ റോളുകളും ലഭിച്ച് തുടങ്ങിയത്. കരുതിയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. മാമുക്കോയ സിനിമയിൽ ഹാസ്യമായിരിക്കാം.... പക്ഷെ അദ്ദേഹം നിത്യജീവിതത്തിൽ ശരിക്കും മഹാനാണെന്ന് തെളിയിക്കുന്ന അദ്ദേഹത്തിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
വളരെ നാളുകൾക്ക് മുമ്പ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന സെഗ്മെന്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഒരു വിദേശ രാജ്യം സന്ദർശിക്കാൻ പോയപ്പോഴുണ്ടായ വേദനാജനകമായ അനുഭവം മാമുക്കോയ പങ്കുവെച്ചത്. സിനിമയിൽ വന്നശേഷം തനിക്ക് ഉണ്ടായ ഏറ്റവും വലിയ ഗുണം നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ പറ്റി എന്നതാണെന്നാണ് മാമുക്കോയ പറയുന്നത്.
മുസ്ലീമാണെന്ന് പറഞ്ഞ് ഒരു വിദേശ രാജ്യത്ത് മൂന്ന് മണിക്കൂറോളം തന്നെ തടഞ്ഞ് വെച്ചുവെന്നാണ് മാമുക്കോയ വെളിപ്പെടുത്തിയത്. സിനിമയിൽ വന്നതുകൊണ്ട് എനിക്ക് ജീവിതാനുഭവത്തിൽ ഒരുപാട് ആനുകൂല്യങ്ങൾ ഉണ്ടായിട്ടുണ്ട്. പല നാടുകളിലും പോകാൻ സാധിച്ചിട്ടുണ്ട്.
അമേരിക്ക, ഗർഫ് രാജ്യങ്ങൾ, ഇംഗ്ലണ്ട്, ചൈന, ഹോംങ്കോങ്, ആസ്ട്രേലിയ എന്നിവടങ്ങളിൽ എല്ലാം പോയിട്ടുണ്ട്. അതിൽ ആസ്ട്രേലിയയിൽ പോയപ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടായി. ഞാൻ ആ രാജ്യത്ത് ഫൈറ്റിൽ എത്തി. എനിക്കൊപ്പം ഉണ്ടായിരുന്ന എല്ലാ യാത്രക്കാരേയും അവർ പുറത്തേക്ക് വിട്ടു. പക്ഷെ എന്നെ മാത്രം തടഞ്ഞുവെച്ചു.

മൂന്ന് മണിക്കൂറോളം എയർപോട്ടിൽ തടഞ്ഞ് നിർത്തി. കാരണം എനിക്ക് മനസിലായില്ല. ഇന്ത്യയിൽ നിന്നും വന്നതാണെന്നും നടനാണെന്നും സെലിബ്രിറ്റിയാണെന്നും ഇവിടുത്തെ മലയാളികളുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ വന്നതാണെന്നും പലവട്ടം പറഞ്ഞ് നോക്കി. കസ്റ്റംസ് കേട്ടില്ല. പുറത്ത് എന്നെ കാത്ത് നിൽക്കുന്ന മലയാളികളോട് ചോദിച്ച് ഉറപ്പ് വരുത്തിക്കോളുവെന്ന് പറഞ്ഞിട്ടും കംസ്റ്റംസ് ഉദ്യോഗസ്ഥർ കേട്ടില്ല.
അവർ എന്റെ ബാഗും മറ്റും തിരയുന്നത് കണ്ടപ്പോൾ ഞാൻ തന്നെ ചോദിച്ചു എന്താണ് തിരയുന്നത് എന്നോട് പറയൂ... ഞാൻ തന്നെ എടുത്ത് തരാമെന്ന്. ചെറിയൊരു സ്യൂട്ട് കേസും വസ്ത്രങ്ങളും കുറച്ച് മരുന്നും മാത്രമാണ് എന്റെ കൈയ്യിൽ ഉണ്ടായിരുന്നത്. അതെല്ലാം അവർ പുറത്തിട്ട് പരിശോധിച്ച ശേഷം കാലി ബോക്സ് തിരിച്ചും മറിച്ചും പരിശോധിച്ചു. പാസ്പോർട്ടും നിരവധി തവണ പരിശോധിച്ചു.
പിന്നീടാണ് എനിക്ക് മനസിലായത് മുസ്ലീം പേരായത് കൊണ്ടാണ് എന്നെ അവിടെ തഞ്ഞുവെച്ചതെന്ന്. അത് എനിക്ക് ഇഷ്ടമായില്ല. എനിക്ക് സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമായിരുന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു അവിടുന്ന് വെടിവെച്ച് കൊന്നാലും ശരി പറയാനുള്ളത് പറഞ്ഞിട്ടെ പോകുന്നുള്ളുവെന്ന്. അപ്പോഴാണ് കുറച്ച് പ്രായമുള്ള ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ വന്നത്.
അയാളോട് ഞാൻ കാര്യം പറഞ്ഞു. അതുകേട്ട് പുറത്ത് പോയി അയാൾ നോക്കിയപ്പോൾ കാര്യം ശരിയാണ് കുറെ മലയാളികൾ അവിടെ എന്നെ സ്വീകരിക്കാൻ വന്ന് നിൽക്കുന്നുണ്ട്. അങ്ങനെ അയാൾ എന്നെ വിട്ടു... എന്നിട്ട് അവിടെ കാത്ത് നിൽക്കുന്നവരുടെ അടുത്തേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് എന്നെ കൂട്ടികൊണ്ടുപോകാൻ വന്ന സംഘാടകരോട് ഞാൻ പറഞ്ഞു... ഈ ചെറ്റകളോട് ഒന്ന് പറഞ്ഞ് കൊടുക്ക്.... ഞാൻ ഇവിടെ തീവ്രവാദത്തിനോ ബോംബിടാനോ ചുടാനോ വന്നതല്ലെന്ന് എന്ന് ഞാൻ അവരോട് പറഞ്ഞു. അങ്ങനെ അവിടെ നിന്നും ഇറങ്ങി സ്റ്റേജിൽ വന്ന് സംസാരിച്ചപ്പോൾ ഞാൻ പ്രസംഗിച്ചത് ഈ സംഭവത്തെ കുറിച്ച് മാത്രമാണ്. നമ്മുടെ രാജ്യം എത്ര പരിശുദ്ധമാണെന്ന് ഓസ്ട്രേലിയക്കാർക്ക് മനസിലാക്കി കൊടുക്കണമെന്ന് പറഞ്ഞു.
മുസ്ലീങ്ങൾ ലോകം മുഴുവൻ ചുടാൻ നടക്കുന്നതാണെന്നാണ് അവരുടെ ധാരണ എന്നൊക്കെ ഞാൻ പറഞ്ഞു. മുസ്ലീം പേരുണ്ടായിപ്പോയി എന്നതിന്റെ പേരിൽ തടഞ്ഞത് ഏറെ വേദനിപ്പിച്ചുവെന്നാണ് മാമുക്കോയ പറഞ്ഞത്. മാമുക്കോയ സർ... നിങ്ങൾ മുസ്ലിമല്ല ഹിന്ദുവല്ല ക്രിസ്താനിയല്ല നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ മഹാനായ മനുഷ്യ സ്നേഹി എന്നാണ് അദ്ദേഹത്തിന്റെ വീഡിയോ കണ്ട് പലരും കമന്റ് ചെയ്തത്.


Click it and Unblock the Notifications