'ഞങ്ങൾ ഒരുമിച്ച് ജീവിച്ചത് ഏതാനും വർഷം മാത്രം, മരണ ഭയം എന്നത് തീരെ ഇല്ലായിരുന്നു'; നെടുമുടി വേണുവിന്റെ ഭാര്യ!
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ നെടുമുടി വേണു വിടപറഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയായി. പകരം വെയ്ക്കാനില്ലാത്ത അഭിനയ മികവ് കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും ഇന്നും മലയാള സിനിമാ ലോകത്ത് മരണത്തെ അതിജീവിച്ചും ജീവിക്കുകയാണ് ഈ കലാകാരൻ.
അഭിനയ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ അഞ്ഞൂറിലധികം വേഷങ്ങളും നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി വേണു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് നെടുമുടി വേണു അന്തരിച്ചത്. 73 വയസായിരുന്നു പ്രായം. നെടുമുടി വേണുവിന് പകരം ഒരാൾ മലയാള സിനിമയിൽ എന്നത് സാധ്യമാകില്ലെന്നാണ് മലയാളികൾ പറയാറുള്ളത്. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നെടുമുടി വേണു സിനിമയില്‍ മുഖം കാണിക്കുന്നത്.

തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. അങ്ങനെ 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലെ വേണുവിന്റെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് തുടക്കം കുറിച്ചു.
മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറാന്‍ വേണുവിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. ദൂരദര്‍ശന്‍ പ്രതാപകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു. തകര, ഒരിടത്തെരു ഫയൽവാൻ, കള്ളൻ പവിത്രൻ, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്‍റെ നൂറുങ്ങുവെട്ടം.
പാളങ്ങൾ, പഞ്ചാഗ്നി, വന്ദനം,ഹിസ് ഹൈനസ് അബ്ദുള്ള, മണിച്ചിത്രത്താഴ്, സുന്ദരകില്ലാടി, ചാർളി, നോർത്ത് 24 കാതം, ആണും പെണ്ണും തുടങ്ങി 500ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നെടുമുടി വേണുവിന്റെ വിയോഗം സംഭവിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ നാൽപ്പത് വർഷക്കാലത്തോളം മഹാപ്രതിഭയ്ക്കൊപ്പം സഞ്ചരിച്ചപ്പോഴുള്ള ഓർമകൾ പങ്കുവെക്കുകയാണ് താരപത്നി സുശീല.
വേണുച്ചേട്ടൻ പോയിട്ട് രണ്ട് വർഷമായി എന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് സുശീല എഴുതിയ കുറിപ്പിൽ പറയുന്നത്. 'തിരുനാവായയിൽ ചിതാഭസ്മനിമജ്ജനം നടത്തി തിരിച്ചുവന്നത് മുതൽ കുഞ്ഞുങ്ങളും ഞാനും തനിച്ചായി. വിവാഹിതരായിട്ട് ഏകദേശം നാൽപതുവർഷത്തോളമായെങ്കിലും ഞങ്ങൾ ഒരുമിച്ച് ജീവിച്ചത് ഏതാനും വർഷം മാത്രം.'

'ബാക്കി സമയമെല്ലാം തന്നെ ഞാൻ വീട്ടിലും അദ്ദേഹം സിനിമയിലും. സിനിമ വേറെ വീട് വേറെ എന്ന നിലയിൽ ജീവിച്ച് എന്റെ വ്യക്തിത്വത്തിന് ഒരുമാറ്റവും വരാതെ എന്നെ ഞാനായി ജീവിക്കാൻ ശശിചേട്ടൻ വിട്ടു എന്നത് ഏറ്റവും വലിയ അനുഗ്രഹമായി. ദേഷ്യം, അക്ഷമ ഇതൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത കുട്ടികളോടുപോലും കയർത്ത് സംസാരിച്ചാൽ ഇന്നത്തെ ദിവസം പോയി എന്നുപറഞ്ഞ് തളർന്ന് കട്ടിലിൽ പോയി കിടക്കുന്ന അത്രത്തോളം ശാന്തപ്രകൃതനായിരുന്നു അദ്ദേഹം.'
'പ്രതിഫലത്തിന്റെ കാര്യത്തിൽ യാതൊരു നിഷ്‌കർഷയും ഇല്ലായിരുന്നു. കിട്ടുന്ന തുകയിൽ അത്യാവശ്യം വിതരണം ചെയ്തതിനുശേഷം എന്റെ കൈയിൽ കൊണ്ടുവന്ന് തരും. ഞങ്ങളുടെ വിവാഹം കഴിഞ്ഞ വർഷം തന്നെ ശശിച്ചേട്ടന് പ്രമേഹം സ്ഥിരീകരിച്ചിരുന്നു.'
'ലിവറിന്റെ നീണ്ട ശസ്ത്രക്രിയയ്ക്ക് പോകും മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർക്കുന്നു.. ഞാൻ എന്റെ ശരീരത്തെ പൂർണമായും ഡോക്ടർക്ക് വിട്ടുകൊടുക്കുകയാണ്. എനിക്കൊന്നും ചെയ്യാനില്ല. ഡോക്ടർ വേണ്ടത് ചെയ്യും. അത്രമേൽ വിശ്വാസമായിരുന്നു. മരണഭയം എന്നത് തീരെ ഇല്ലായിരുന്നു എന്നുവേണം പറയാൻ', എന്നാണ് നെടുമുടി വേണുവിനെ കുറിച്ച് സംസാരിച്ച് ഭാര്യ സുശീല പറഞ്ഞത്.


Click it and Unblock the Notifications











