അച്ഛന്‍ അവസാനമായി നീട്ടിയ കൈ തട്ടിമാറ്റി! മക്കളെപ്പോലും കാണാതെയുള്ള വിടവാങ്ങല്‍! അവസാന നിമിഷങ്ങളിലെ സമാനത
ശ്രീനിവാസന്റെ സിനിമകളും, കഥാപാത്രങ്ങളും, ഡയലോഗുകളും, അഭിമുഖങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ആ വിയോഗം ഇനിയും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. തന്റെ സിനിമകളിലും, കഥാപാത്രങ്ങളിലൂടെയുമായി അദ്ദേഹം എന്നും മലയാളികളുടെ മനസിലുണ്ടാവും എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. തന്റെ ജീവിതാനുഭവങ്ങളും, സിനിമകളെക്കുറിച്ച് പറഞ്ഞ് 'ചെറിയ ശ്രീനിയും വലിയ ലോകവും' പരിപാടി ചെയ്തിരുന്നു അദ്ദേഹം. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ തന്റെ അച്ഛനെക്കുറിച്ചും, അച്ഛന്റെ വിയോഗത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. കൊച്ചിയില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലായിരുന്നു അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഫോണ്‍ വന്നത്. ഹാര്‍ട്ട് അറ്റാക്കാണ്, നാട്ടിലൊരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നായിരുന്നു വിളിച്ചവര്‍ പറഞ്ഞത്.
ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെയിരുന്ന ആളായിരുന്നു അച്ഛന്‍. അച്ഛന് അറ്റാക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവിടത്തെ കാര്യങ്ങളൊക്കെ നോക്കിയിട്ട് വേഗം വരണം എന്നായിരുന്നു സംവിധായകന്‍ എന്നോട് പറഞ്ഞത്. ആശുപത്രിയിലെത്തിയപ്പോള്‍ വിമല അച്ഛനൊപ്പമുണ്ട്. അച്ഛനെ കണ്ടപ്പോള്‍ അങ്ങനെ ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ല. ഞങ്ങള്‍ ഒന്ന് പിണങ്ങി നില്‍ക്കുന്ന സമയമായതിനാല്‍ എങ്ങനെ സംസാരിക്കണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. അച്ഛനും എങ്ങനെ മിണ്ടണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ല, ഈ ആശുപത്രി ശരിയല്ല, എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോവണം എന്നായിരുന്നു പറഞ്ഞത്. ആണ്‍മക്കള്‍ ആരെങ്കിലും വന്നാല്‍ കാണണമെന്ന് പ്രധാന ഡോക്ടര്‍ പറഞ്ഞിരുന്നു.

നിങ്ങള്‍ വിശദമായി വിവരങ്ങളൊക്കെ അറിഞ്ഞിരുന്നോ എന്നായിരുന്നു ഡോക്ടര്‍ ചോദിച്ചത്. ഇല്ല, ഞാന്‍ അറിഞ്ഞിട്ടില്ല, ആശുപത്രിയിലാണെന്ന് അറിഞ്ഞ് ഫോണ്‍ വന്നപ്പോള്‍ ഇങ്ങോട്ടേക്ക് പോന്നതാണ്. ഇത് രണ്ടാമത്തെ അറ്റാക്കാണ്. വിഷമിക്കേണ്ടെന്ന് കരുതി ബന്ധുക്കള്‍ നിങ്ങളെ അറിയിക്കാത്തതായിരിക്കും. പത്ത് ദിവസം മുന്‍പാണ് മൈനര്‍ അറ്റാക്കുണ്ടായത്. നിങ്ങള്‍ തരുന്ന മരുന്ന് ശരിയല്ലെന്ന് പറഞ്ഞ് സ്വയം ഇറങ്ങിപ്പോവുകയായിരുന്നു അച്ഛന്‍. ആ ഒരു കാരണം കൊണ്ടാണ് രണ്ടാമതും അറ്റാക്ക് വന്നത്. ആകെ പ്രശ്‌നമാണ് ഇപ്പോള്‍. പക്ഷേ, അച്ഛനെ കണ്ടപ്പോള്‍ എനിക്ക് അങ്ങനെ വലിയ പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയില്ല. ഈ രോഗം മാറ്റാന്‍ എന്തെല്ലാം സാധ്യതകളുണ്ടോ, അതൊക്കെ ചെയ്യാം എന്ന് ഡോക്ടറോട് പറഞ്ഞിരുന്നു. പണമുണ്ടെന്ന് കരുതി അസുഖങ്ങളൊന്നും മാറ്റാന്‍ പറ്റില്ലല്ലോ. എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ ഞാന്‍ നിങ്ങളോട് പറയാതെയിരിക്കുമോ, മാറ്റിയാലും സാധ്യത കുറവാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.
തിരിച്ച് റൂമില്‍ വന്നപ്പോള്‍ അച്ഛന്‍ നടക്കുന്നുണ്ട്. ഇടയ്ക്ക് കിടക്കണമെന്ന് പറഞ്ഞ് കിടന്നു. ഇടയ്ക്ക് ഒരു നിസഹായതയോട് കൂടി എന്റെ നേരെ കൈനീട്ടി. ഞങ്ങള്‍ തമ്മിലുള്ള കാര്യങ്ങളും, ജീവിതവുമൊക്കെ ഓര്‍ത്താണെന്ന് തോന്നുന്നു. മറ്റുള്ളവര്‍ കാണുമ്പോള്‍ സെന്റിമെന്റലായിട്ടുള്ള സീനാവുമല്ലോ എന്ന് കരുതി ഞാന്‍ ആ കൈപിടിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ എന്നെ താങ്ങിപ്പിടിക്കാമോ എഴുന്നേറ്റിരിക്കണം എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ കിടക്കണം എന്നും പറഞ്ഞു. കിടത്തുമ്പോള്‍ കൃഷ്ണമണി മുകളിലേക്ക് പോവുന്നുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ വല്ലാത്തൊരു ഫീലായി. പെട്ടെന്ന് ഡോക്ടര്‍ വന്നു, ഓക്‌സിജനൊക്കെ കൊടുത്തു. പിന്നെ അത് മാറ്റി. കഴിഞ്ഞു എന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു.
എന്താണ് പറഞ്ഞത് എന്നറിയാതെ മിഴിച്ച് നോക്കുകയായിരുന്നു ഞാന്‍. ഓക്‌സിജന്‍ കൊടുത്ത് കഴിഞ്ഞു എന്നാണോ. ആകെ മിഴിച്ച് നില്‍ക്കുന്ന എന്നെ കണ്ടപ്പോഴാണ് ആള്‍ പോയി എന്ന് പറഞ്ഞത്. എന്റെ നെഞ്ചിലൂടെയൊരു ആളലായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് മനസിലാവുന്നില്ലായിരുന്നു. ഭാര്യയ്ക്ക് ഡോക്ടര്‍ പറഞ്ഞത് മനസിലായതിനാല്‍ അവള്‍ കരയുന്നുണ്ടായിരുന്നു. ജീവിതത്തിലൊരിക്കലും മദ്യപിക്കാത്ത, പുകവലിക്കാത്ത ആളായിരുന്നു അച്ഛന്‍. മക്കള്‍ നന്നാവണമെങ്കില്‍ അവരെ തല്ലി ചതക്കണം എന്ന് വിശ്വസിച്ച ആളായിരുന്നു. സ്‌നേഹത്തിന്റെ ബാഹ്യമുദ്രകളൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അച്ഛന്റെ മരണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ലൊക്കേഷനിലേക്ക് പോവേണ്ടി വന്നു എന്നുമായിരുന്നു ശ്രീനിവാസന്‍ അന്ന് പറഞ്ഞത്.


Click it and Unblock the Notifications











