'മമ്മൂട്ടി ഓടി വന്നപ്പോൾ മനസിലായി ഇതൊരു സോപ്പാണെന്ന്, എന്നെ വിലക്കിയത് മിച്ചമുള്ള ആളുകളെ ഭയപ്പെടുത്താനാണ്'
ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരികയും താരങ്ങൾ ഒന്നൊന്നായി ആരോപണ ശരങ്ങളേറ്റ് പിടയുകയും അവരില്‍ പലര്‍ക്കും സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് പല താരങ്ങളും. പ്രതികരിച്ചവരില്‍ ജഗദീഷ് ഒഴികെ മറ്റെല്ലാവരും തന്നെ വ്യക്തതയില്ലാത്ത തരത്തിലാണ് നിലപാടുകൾ പറഞ്ഞത്. അതുകൊണ്ട് തന്നെ വൈകിയുള്ള പ്രതികരണത്തിന്റെ പേരിൽ മമ്മൂട്ടിക്കും മോഹൻലാലിനും വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയാകെ താറുമാറായി.
അതിന് കാരണം വർഷങ്ങൾക്ക് മുമ്പ് തിലകൻ നേരിട്ട അവഗണനയാണെന്നാണ് സിനിമാപ്രേമികൾ കുറിക്കുന്നത്. തിലകനെപ്പോലൊരു ഒരു മഹാനടനെ പുറത്താക്കി വേദനിപ്പിച്ചതിന്റെ ഫലമാണ് സിനിമലോകം അനുഭവിക്കുന്നതെന്നും കാലത്തിന്റെ കാവ്യാനീതിയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നുമെല്ലാം സോഷ്യൽമീഡിയ കുറിപ്പുകളുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തിലകന്റെ വർഷങ്ങൾ പഴക്കമുള്ള അഭിമുഖങ്ങൾ വീണ്ടും സോഷ്യൽമീഡിയയിൽ പൊന്തി വരാൻ തുടങ്ങി. അതിലൊന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്. വീണാ ജോർജുമായി നടത്തിയ പഴയൊരു അഭിമുഖത്തിൽ സൂപ്പർ താരങ്ങളെ കുറിച്ച് അടക്കം തിലകൻ വെട്ടി തുറന്ന് പറയുന്നുണ്ട്. തന്നെ വിലക്കിയത് മിച്ചമുള്ള ആളുകളെ ഭയപ്പെടുത്താൻ വേണ്ടിയാണെന്ന് തിലകൻ പറയുന്നു.
നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ ആരുടെയും മുമ്പിൽ തലകുനിക്കുകയില്ല. അത് എന്റെ തീരുമാനമാണ്. സിനിമയിൽ നിന്ന് എന്നെ വിലക്കിയവരോട് വിരോധമില്ല. കാരണം അവർ വിലക്കിയതുകൊണ്ട് എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളു. വിലക്ക് വരുന്നതിന് മുമ്പ് വരെ സമൂഹത്തിലോട്ട് ഞാൻ ഇറങ്ങി ചെന്നിരുന്നില്ല. വിലക്കി കഴിഞ്ഞപ്പോൾ ഞാൻ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്റ്റേജുകളിൽ നാടകം കളിച്ചു. അന്ന് ഞാൻ തിരിച്ചറിഞ്ഞു ജനങ്ങൾക്ക് എന്നോടുള്ള സ്നേഹം.
അതൊരു തിരിച്ചറിവിന്റെ സമയം കൂടിയായിരുന്നു. അമ്മ സംഘടന എന്നെ വിലക്കിയപ്പോൾ എനിക്ക് എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എന്നെപ്പോലെ ഒരുത്തനെ വിലക്കിയിട്ട് മലയാള സിനിമ ലോകം നിൽക്കുമെങ്കിൽ നിൽക്കട്ടേ. അത് നിൽക്കില്ല.... സത്യ വിരുദ്ധമാണത്. പണ്ട് മമ്മൂട്ടി എന്നോട് പറഞ്ഞിട്ടുണ്ട്... എനിക്ക് പടമില്ല ചേട്ടാ... ഞാൻ എങ്ങനെ എന്റെ മക്കളെ പോറ്റുമെന്ന്. തുടക്ക കാലത്തെ കാര്യമാണ് ഞാൻ പറഞ്ഞത്.
അപ്പോൾ ഞാൻ മമ്മൂട്ടിയോട് പറഞ്ഞു... നിങ്ങൾ ഇല്ലാതെ മലയാള സിനിമ പത്ത് കൊല്ലം മുന്നോട്ട് പോകില്ലെന്ന്. മമ്മൂട്ടിയോട് ചോദിച്ചാൽ അദ്ദേഹം ഇത് പറയും. മുമ്പ് ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ചോദിച്ചാലും പറയും. കാരണം അദ്ദേഹത്തിന്റെ മകൻ എന്റെ ഒപ്പം അഭിനയിക്കാൻ പോവുകയാണ്.

അതുപോലെ വിമർശനങ്ങൾ നല്ലതാണെന്ന തിരിച്ചറിവ് മമ്മൂട്ടിക്ക് ഇപ്പോൾ ഉണ്ടായിട്ടുണ്ടാകും. ഞാൻ വിമർശിക്കുമെന്ന് മമ്മൂട്ടി ഭയപ്പെട്ടാൽ അയാൾ അയാളുടെ ചെയ്തികൾ നിയന്ത്രിക്കും. അയാൾ നല്ല പെർഫോമൻസ് കാഴ്ചവെക്കും. അടുത്തിടെ ദുബായിൽ വെച്ച് മമ്മൂട്ടി എന്നെ കണ്ടപ്പോൾ ചേട്ടായെന്ന് വിളിച്ച് ഓടി വന്നു. അപ്പോൾ എന്റെ മനസിൽ തോന്നി അത് സോപ്പാണെന്ന്. കാരണം അദ്ദേഹത്തിന്റെ മകൻ എനിക്കൊപ്പം അഭിനയിക്കാൻ പോവുകയാണ്.
ഞാൻ അവനെ തല്ലിതകർക്കാൻ നോക്കുകയില്ല. സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാൻ താൽപര്യമില്ലെന്നേ പറഞ്ഞിട്ടുള്ളു. അല്ലാതെ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. എന്തെങ്കിലും വരട്ടേയെന്ന് കരുതി ഞാൻ ചിലപ്പോൾ അഭിനയിച്ചേക്കും. തിലകനൊപ്പം അഭിനയിച്ചാൽ നിങ്ങളെ ഓവർടേക്ക് ചെയ്യുമെന്ന് മോഹൻലാലിനോട് ഒരാൾ പറഞ്ഞിട്ടുണ്ട്. മോഹൻലാലും ഞാനും ഒരുമിച്ച് അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രിയുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്.
മോഹൻലാൽ ഫ്ലെക്സിബിളാണ്. ടൈമിങുണ്ട്. എന്നെ വിലക്കിയത് മിച്ചമുള്ള ആളുകളെ ഭയപ്പെടുത്താൻ വേണ്ടിയാണ്. സൂപ്പർ താരങ്ങൾക്ക് ഇത്തരത്തിൽ മറ്റുള്ളവരെ ഭയപ്പെടുത്തേണ്ട ആവശ്യമുണ്ട്. ഏത് ബോറ് കഥയാണെങ്കിലും അവർ അഡ്വാൻസ് മേടിക്കും. ഞാൻ വീണ്ടും പറയുന്നു കല കച്ചവടവുമായി ചേരുകയില്ലെന്നാണ് തിലകൻ മലയാള സിനിമയിൽ നിന്നും തനിക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ പങ്കിട്ട് മുമ്പൊരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications