അന്ന് മയൂരി ലോഹിതദാസിനെ വിളിച്ചു, പക്ഷെ...; നടിക്ക് ജീവിതത്തിലും പച്ചയ്ക്ക് കത്തിച്ച അനുഭവങ്ങൾ?
മലയാളികൾക്ക് മറക്കാൻ പറ്റാത്ത മുഖമാണ് നടി മയൂരിയുടേത്. ആകാശഗംഗ, അരയന്നങ്ങളുടെ വീട് തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ വേഷമിട്ട മയൂരി അക്കാലത്ത് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ചു. 22ാം വയസ്സിൽ മയൂരി ആത്മഹത്യ ചെയ്തപ്പോൾ ഏവരും ഞെട്ടി. 2005 ജൂലെെ 16 നാണ് നടി മരണപ്പെട്ടത്. ചെന്നെെ അണ്ണാ നഗറിലെ സ്വവസതിയിലാണ് മയൂരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മയൂരി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യമാണ് ഇന്നും അവശേഷിക്കുന്നത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് മയൂരിയുടെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ എന്തായിരുന്നു നടിയെ അലട്ടിയ പ്രശ്നമെന്ന് ഇന്നും ആർക്കും അറിയില്ല. മയൂരിയെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'ജീവിച്ചിരിക്കാൻ പ്രത്യേക കാരണങ്ങൾ ഇല്ലാത്തതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നെന്നാണ് മയൂരി സഹോദരനായി എഴുതി വെച്ച ആത്മഹത്യാ കുറിപ്പിൽ പറഞ്ഞത്. അവരെ മലയാളികൾ മറക്കാൻ സാധ്യതയില്ല. ആകാശഗംഗയിൽ ജീവിനോടെ കത്തിക്കുന്ന സീനൊക്കെ വിഷമത്തോടെയേ നമുക്ക് കണ്ടിരിക്കാൻ പറ്റൂ. ജീവിതത്തിലും പച്ചയ്ക്ക് കത്തിക്കുന്ന അനുഭവങ്ങൾ നേരിട്ടതാകാം മയൂരിയെ ചെറുപ്രായത്തിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം,' ശാന്തിവിള ദിനേശ് പറയുന്നു.
'1998 ൽ സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിലൂടെയാണ് മയൂരി മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. മലയാളത്തൽ ഉറച്ച് നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ ഉറച്ച് നിന്നില്ലെങ്കിലും വിട്ട് പോകാൻ താൽപര്യമില്ലെന്നാണ് മയൂരി നൽകിയ മറുപടി. അച്ഛന്റെ ജോലി മാറ്റം കാരണം ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും മയൂരിക്ക് ജീവിക്കേണ്ടി വന്നു'
'വ്യക്തി ജീവിതവും സിനിമാ ജീവിതവും രണ്ടാണെന്നും അവ ഒന്നിച്ച് കൊണ്ട് പോകാൻ പ്രത്യേക കഴിവ് വേണം എന്നും അറിയാത്തവളായിരുന്നു മയൂരി. ഹരിഹരൻ സംവിധാനം ചെയ്ത പ്രേം പൂജാരി എന്ന ചിത്രത്തിൽ ചഞ്ചൽ എന്ന പിന്നണി ഗായികയായി അവർ അഭിനയിച്ചു. ആ സിനിമയിലൂടെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയാകും എന്നവർ വിശ്വസിച്ചു'
'പക്ഷെ പ്രേം പൂജാരി ദയനീയ പരാജയം ആയിരുന്നു. നിനച്ചിരിക്കാതെയാണ് ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ വേഷം ലഭിച്ചത്. തന്റെ രൂപ സാദൃശ്യമുള്ള ആളുടെ അശ്ലീല വീഡിയോ പുറത്ത് വന്നതും ഉദരരോഗം കാരണം ശരീരഭാരം കുറഞ്ഞ് ഭംഗി നഷ്ടപ്പെടുന്നതും സിനിമകൾ തരാമെന്ന് മോഹിപ്പിച്ച് പലരും വഞ്ചിച്ചതുമൊക്കെയാകണം 2005 ൽ മയൂരിയെ ആത്മഹത്യയിലേക്ക് നയിച്ചത്,' ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

കസ്തൂരി മാൻ എന്ന മലയാള സിനിമ ലോഹിതദാസ് തമിഴിൽ ഒരുക്കുമ്പോൾ മലയാളത്തിൽ സോന നായർ ചെയ്ത വേഷം മയൂരിക്ക് കൊടുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ലോഹിതദാസിനെ വിളിച്ചപ്പോൾ അദ്ദേഹത്തിന് എന്തോ തിരക്കുള്ള സമയം ആയിരുന്നു. ഞാനൽപ്പം തിരക്കിലാണ് പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു. അതും മയൂരിക്ക് നിരാശയായിരിക്കാമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
സിൽക് സ്മിത, ശോഭ തുടങ്ങിയ നടിമാരുടെ മരണത്തെക്കുറിച്ചും ശാന്തിവിള ദിനേശ് വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ഒപ്പം നിൽക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ നടിമാരൊന്നും ആത്മഹത്യ ചെയ്യില്ലായിരുന്നെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications