ഫിലോമിനയുടെ മരണത്തോടെ അനാഥനായി, സ്വത്തുക്കളൊന്നും ലഭിച്ചില്ല, ഫിലോമിനയുടെ പങ്കാളിയും ഗാന്ധിഭവനിൽ അഭയം തേടി!
ചിലർ ജീവിച്ചിരിക്കുമ്പോഴല്ല മരണത്തിന് ശേഷമാണ് ആഘോഷിക്കപ്പെടുന്നത്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായിരുന്നു ഫിലോമിനയും അത്തരത്തിൽ ഇപ്പോഴും ആഘോഷിക്കപ്പെടുന്ന നടിയാണ്. സാമൂഹിക മാധ്യമങ്ങള്‍ അരങ്ങ് വാഴുന്ന ഈ കാലത്ത് മരണത്തിന് ശേഷവും ഫിലോമിന ആഘോഷിക്കപ്പെടുന്നുണ്ട്. കലഹിക്കുന്ന തെറി വിളിക്കുന്ന പോരിന് വിളിക്കുന്ന സംസ്‌കാരമില്ലാത്ത സ്ത്രീയെന്ന് വിളിച്ച് കളിയാക്കുന്നവരോട് തന്റേടത്തോടെ പ്രതികരിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ ഫിലോമിന പൊളിച്ചെഴുതി. മലയാള സിനിമയുടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതൽ സജീവമായിരുന്ന ഈ അഭിനേത്രി തന്റേത് മാത്രമായ ഒരു പ്രതിഛായ രൂപപ്പെടുത്തുകയും കൂടുതൽ തിരക്കിലേക്ക് ഉയരുകയും ചെയ്തത് എൺപതുകളുടെ മധ്യത്തോടെയാണ്.
കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, ദിനരാത്രങ്ങൾ, കുടുംബസമേതം, പട്ടണപ്രവേശം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫിലോമിന മലയാള സിനിമയുടെ ഒരു അനിവാര്യ ഘടകമായി മാറുന്നത്. എൺപതുകളുടെ രണ്ടാംപകുതിയിലും തൊണ്ണൂറുകളുടെ ആദ്യപകുതിയിലും മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി ഒരുപക്ഷെ ഫിലോമിനയായിരിക്കാം.

കേവലമൊരു ആനപ്പാറ അച്ചാമ്മയിലൂടെ മാത്രം അടയാളപ്പെടുത്തേണ്ടതല്ല നാടകത്തിലും സിനിമയിലും സമ്പുഷ്ടമായ ഭൂതകാലമുള്ള ഈ കലാകാരിയുടെ സംഭാവന. നാൽപ്പത്തഞ്ച് വർഷത്തോളം മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു ഫിലോമിന എഴുന്നൂറ്റിയമ്പതോളം
ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2006ലാണ് ഫിലോമിന അസുഖബാധിതയായി അന്തരിച്ചത്.
ജീവിതത്തിന്റെ അവസാനനാളുകളിൽ മകൻ ജോസഫിനൊപ്പം ചെന്നൈയിലായിരുന്നു ഫിലോമിന താമസിച്ചിരുന്നത്. കടുത്ത അസുഖങ്ങളെ തുടര്‍ന്ന് ഫിലോമിന മരിക്കുന്നതിന് രണ്ട് മാസം മുമ്പ് അബോധാവസ്ഥയിലായി. പിന്നീട് മസ്തിഷ്കാഘാതവും സംഭവിച്ചിരുന്നു. ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ ഫിലോമിനയെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നു.
കടുത്ത പ്രമേഹ രോഗി കൂടിയായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. ഇപ്പോൾ ഫിലോമിന വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിന് കാരണം താരത്തിന്റെ പങ്കാളി സണ്ണി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് പത്താനാപുരത്തെ ഗാന്ധിഭവനിൽ അഭയം തേടി എന്നതാണ്. കുറച്ച് ദിവസം മുമ്പാണ് ഫിലോമിനയുടെ ജീവിത പങ്കാളി അഭയം തേടി ഗാന്ധിഭവനിൽ എത്തിയ വിവരം അധികൃതർ പുറത്ത് വിട്ടത്. മരണത്തിന് മുമ്പ് തന്നെ തന്റെ സ്വത്തിന്റെ ഒരു ഭാഗം സണ്ണിക്ക് കൊടുക്കണമെന്ന് ഫിലോമിന എഴുതിവച്ചിരുന്നെങ്കിലും അദ്ദേഹത്തിന് അതൊന്നും ലഭിച്ചില്ല.
യാതൊരു തരത്തിലുള്ള അവകാശങ്ങളും മകനോടോ കുടുംബത്തിനോടോ ചോദിക്കാൻ അദ്ദേഹം നിന്നതുമില്ല. ഫിലോമിനയുടെ മരണത്തോടെ സണ്ണി അനാഥനായി. പ്രേംനസീറിന്റെ പഴയകാല സിനിമകളുടെ സംപ്രേക്ഷണ അവകാശം ചാനലുകൾക്ക് വാങ്ങി നൽകുമ്പോൾ അവിടെ നിന്നും ലഭിച്ചിരുന്ന കമ്മീഷൻ മാത്രമായിരുന്നു സണ്ണിയുടെ വരുമാനം.

നാട്ടിൽ പ്രേംനസീർ വാങ്ങി നൽകിയ ഒരു വീടും സ്ഥലവും അദ്ദേഹത്തിനുണ്ടെങ്കിലും അത് ഇപ്പോൾ സണ്ണിയുടെ അനുജത്തിയുടെ കൈവശമാണ്. വല്ലപ്പോഴും ആ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലും അനിയത്തിക്കും കുടുംബത്തിനും ബാധ്യതയാണെന്ന് സണ്ണി മനസിലാക്കിയതോടെയാണ് അഭയം തേടി ഗാന്ധിഭവനിൽ എത്തിയത്. അനിയത്തിയോടും സ്വത്തിന് വേണ്ടി അവകാശ വാദങ്ങൾ സണ്ണി ഇതുവരെയും ഉയർത്തിയിട്ടില്ല.
ബന്ധുക്കൾക്ക് താനൊരു ഭാരമാണെന്ന് മനസിലാക്കിയപ്പോഴാണ് അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സംവിധായകൻ ശരത്ചന്ദ്രൻ വഴി ഗാന്ധിഭവനിലേക്ക് സണ്ണി എത്തുന്നത്. ഫിലോമിനയുടെ പങ്കാളി സണ്ണി ഗാന്ധിഭവനിലുണ്ടെന്നും അദ്ദേഹം തനിയെ എത്തിച്ചേർന്നതാണെന്നും ഗാന്ധി ഭവൻ അധികൃതർ വെളിപ്പെടുത്തി.
ഫിലോമിനയുടെ പങ്കാളി എന്നതിലുപരി നടൻ പ്രേം നസീറിന്റെ സാരഥിയായിരുന്നു സണ്ണി. സണ്ണി ഫിലോമിനയുടെ മരണംവരെ അവരോടൊപ്പം ഉണ്ടായിരുന്ന പങ്കാളിയാണ്. പക്ഷെ ഇരുവരും വിവാഹിതരായിരുന്നില്ല. ഇരുവർക്കും ഒരു മകനുണ്ട്. ഫിലോമിനയുടെ മകനും കുടുംബവും ചെന്നൈയിലാണ് താമസം. സണ്ണിയെപോലെ തന്നെ കുടുംബം ഉപേക്ഷിച്ചതിനാലാണ് മുതിർന്ന നടൻ ടി.പി മാധവനും ഗാന്ധി ഭവനിൽ അഭയം തേടിയത്.


Click it and Unblock the Notifications











