'വല്യുപ്പയുടെ അധികം ഫോട്ടോസ് വീട്ടിൽ സൂക്ഷിച്ചിട്ടില്ല, ഇന്നസെന്റങ്കിളിനെയാണ് അടുത്ത സുഹൃത്തായി പറയാറ്'
മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാൻ സാധ്യതയില്ലാത്ത കലാകാരനാണ് നടൻ മാമുക്കോയ. അത്രയ്ക്ക് ആണ്ട് കിടക്കുകയാണ് ചലച്ചിത്ര പ്രേമികളുടെ മനസില്‍ മാമുക്കോയ എന്ന നടന്‍. കോഴിക്കോടിന്‍റെ നാട്ടുഭാഷയിലുള്ള സംസാരവും ചിരിയും ഓരോ മലയാളിയുടെയും ഖല്‍ബിലുണ്ടാകും എന്നും. നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്ഥനാക്കി.
അദ്ദേഹത്തിന്റെ വേർപാട് സംഭവിച്ചിട്ട് ഒരു വർഷം പിന്നിടുന്നു. മലയാള സിനിമയ്ക്കുണ്ടായ വലിയ നഷ്ടമാണ് മലയാളികളുടെ സ്വന്തം ഗഫൂർക്കയുടെ വേർപാട്. ഇന്നും കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീടിന്റെ വീഡിയോകൾ കാണുമ്പോൾ ഉമ്മറത്ത് നിറചിരിയോടെ അദ്ദേഹവും ഉണ്ടായിരുന്നുവെങ്കിലെന്ന് ഓരോ സിനിമാപ്രേമിയും ആഗ്രഹിച്ചുപോകാറുണ്ട്.

രണ്ട് ദിവസം വെന്റിലേറ്ററില്‍ ജീവന് വേണ്ടി പൊരുതിയ ശേഷമാണ് മമ്മൂക്കോയ മരണത്തിന് കീഴടങ്ങിയത്. കാന്‍സര്‍ അടക്കമുള്ള പല വാര്‍ധക്യ സഹജ രോഗങ്ങളെയും നേരിട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു അദ്ദേഹം. പ്രിയ നടൻ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത വന്നപ്പോൾ മുതൽ പ്രർത്ഥനയിലായിരുന്നു ആരാധകർ. പക്ഷെ പ്രതീക്ഷിക്കാൻ തക്കവണ്ണം ഒന്നും സംഭവിച്ചില്ല.
മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെ തന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ ഇല്ലാതെയായത്. നാടക കലയാണ് സിനിമയിലേക്ക് മാമുക്കോയയെ എത്തിച്ചത്. കെ.ടി മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെ ജനമനസുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിങ്, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി.
നാലര പതിറ്റാണ്ട് നീണ്ട് നിന്ന ചലച്ചിത്ര ജീവിതത്തിലൂടെ എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങളും ചിരിയുമാണ് മാമുക്കോയ തന്നിട്ട് പോയത്. ഇപ്പോഴിതാ പ്രിയ താരത്തിന്റെ വേർപാടിന് ഒരു വർഷം പൂർത്തിയാകുമ്പോൾ വല്യുപ്പയെ കുറിച്ചുള്ള ഓർമകൾ കൊച്ചുമകൻ പങ്കുവെച്ചു. സീ വിത്ത് എലീസ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹാൻ.
കോഴിക്കോടെ വീട്ടിൽ ചെന്നാൽ മാമൂക്കോയയുടെ അധികം ഫോട്ടോസ് കാണാൻ സാധിക്കില്ല. വീട്ടിൽ അദ്ദേഹത്തിന്റെ ഫോട്ടോകൾ സൂക്ഷിച്ചിട്ടില്ല. മൂന്നോ നാലോ ചിത്രങ്ങൾ മാത്രമെയുള്ളു. ഫോട്ടോ കണ്ടുകൊണ്ടിരിക്കുന്നത് മനസിന് കൂടുതൽ വേദന നൽകുന്നുവെന്ന് തിരിച്ചറിഞ്ഞാണ് കുടുംബം ഫോട്ടോകൾ അധികം കണ്ണെടുത്തുന്നിടത്ത് സ്ഥാപിക്കാത്തത്.

അത്രമേൽ കുടുംബം അദ്ദേഹത്തേയും അദ്ദേഹം കുടുംബത്തേയും സ്നേഹിച്ചിരുന്നു. സിനിമയിൽ ഇത്രയേറെ വളർന്നിട്ടും കോഴിക്കോട് വിട്ട് എങ്ങോട്ടും പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഷൂട്ടിങ് സെറ്റിൽ നിന്നും അദ്ദേഹം ഓടി വരാൻ ഇഷ്ടപ്പെട്ടിരുന്നതും കോഴിക്കോടിന്റെ മണ്ണിലേക്കാണ്. കൊച്ചുമകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സിനിമയിലുള്ളതുപോലെയാണോ വീട്ടിലും ഉപ്പച്ചിയെന്നാണ് കൂടുതൽ പേരും ഞങ്ങളോട് ചോദിക്കാറുള്ളത്.
വല്യുപ്പയാണെങ്കിലും എല്ലാവരും അദ്ദേഹത്തെ ഉപ്പച്ചിയെന്നാണ് വിളിച്ചിരുന്നത്. വീട്ടിലും തമാശയൊക്കെയുണ്ട്. റെസ്ലിങ്, ബോക്സിങ് ഒക്കെ ചെയ്തിരുന്നുവെന്ന് ഞങ്ങൾ കുഞ്ഞായിരിക്കുമ്പോൾ ടിവിയിൽ വീഡിയോകൾ കാണുമ്പോൾ ഉപ്പച്ചി പറയുമായിരുന്നു. അന്ന് അതൊക്കെ ഞങ്ങളും വിശ്വസിച്ചു. വളർന്നപ്പോഴാണ് സത്യം മനസിലായത്. വീട്ടിലും നല്ല കോമഡിയാണ്. ഇടയ്ക്ക് ചെസ്സും കാർഡ്സും ലുഡോയുമൊക്കെ കളിക്കാൻ വരും.
ചെസ്സിൽ ഉപ്പച്ചിയെ തോൽപ്പിക്കാൻ പാടാണ്. നമ്മുടെ ഇഷ്ടത്തെ സപ്പോർട്ട് ചെയ്യുന്ന വ്യക്തിയായിരുന്നു ഉപ്പച്ചി. അടുത്ത സുഹൃത്തായി എപ്പോഴും ഉപ്പച്ചി പറയാറ് ഇന്നസെന്റങ്കിളിനെ കുറിച്ചാണ്. അവർ തമ്മിൽ ഭയങ്കര അടുപ്പമായിരുന്നു. മുമ്പൊക്കെ ഇന്നസെന്റങ്കിൾ വീട്ടിൽ വരുമായിരുന്നു. ലൊക്കേഷനിലേക്ക് വല്യുപ്പ ആരെയും കൊണ്ടുപോകാറില്ല. എപ്പോഴും ഷൂട്ടിങ് തന്നെയാണ്. വളരെ വിരളമായിട്ടാണ് വീട്ടിൽ ഇരിക്കാറ്.
ഷൂട്ടിങിന് പോകുന്നതാണ് അദ്ദേഹത്തിന്റെ സന്തോഷമെന്നും കൊച്ചുമകൻ ഹാൻ പറയുന്നു. പ്രമുഖര്‍ മാമുക്കോയയുടെ സംസ്കാര ചടങ്ങിലേക്ക് എത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശേഷം മോഹൻലാൽ, സത്യൻ അന്തിക്കാട് തുടങ്ങിയവർ അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.


Click it and Unblock the Notifications











