'അപ്പച്ച എന്നൊക്കെ വിളിച്ച് അവൾ സ്നേഹം കാണിച്ച് ചതിച്ചു, മോന് കൃത്യമായി ശമ്പളം പോലും കിട്ടാറില്ലായിരുന്നു'
കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പടയപ്പ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സൗന്ദര്യ. നടിയുടെ ജീവനെടുത്തത് അഭിനയലോകമല്ല. പുതിയ വേഷപ്പകര്‍ച്ചയായ രാഷ്ട്രീയമാണ്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയ്ക്കിടെ വിമാന അപകടത്തിലാണ് സൗന്ദര്യ മരിച്ചത്.
കന്നഡയിലും തമിഴിലും മലയാളത്തിലുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്ത് തന്നെ ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു സൗന്ദര്യ. തലേദിവസം ബെംഗളൂരുവിലെ പാര്‍ട്ടി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്ത് സഹോദരന്‍ അമര്‍നാഥ് ഷെട്ടിയും ബി.ജെ.പി പ്രവര്‍ത്തകന്‍ രമേഷ് കദമും മലയാളി പൈലറ്റ് ജോയ് ഫിലിപ്പ്സ് എന്നിവര്‍ക്കൊപ്പമാണ് ആന്ധ്രയിലേയ്ക്ക് സൗന്ദര്യ യാത്ര പുറപ്പെട്ടത്.

കാലത്ത് പതിനൊന്ന് മണിക്ക് ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന നാല് സീറ്റ് മാത്രമുള്ള സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 180 ചെറുവിമാനം നൂറടി ഉയരും മുമ്പ് തന്നെ അഗ്നികുണ്ഠമായി താഴേ പാടത്ത് പതിച്ചു. വീണ ഉടനെ വിമാനം പൊട്ടിത്തെറിച്ചു. വാതിൽ പതിനഞ്ചടി ദൂരേയ്ക്ക് തെറിച്ചുവീണു. തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അകത്ത് യാത്രികര്‍ നാലുപേരും. കത്തിയമർന്ന് നാമാവശേഷമാകുമ്പോൾ മുപ്പത്തിനാല് വയസെ ഉണ്ടായിരുന്നുളളൂ സൗന്ദര്യയ്ക്ക് പ്രായം.
ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പത്ത് നാള്‍ മാത്രവും. സൗന്ദര്യയ്ക്കൊപ്പം മരിച്ച മലയാളി പൈലറ്റ് ജോയ് ഫിലിപ്പിന്റെ കുടുംബത്തിന് ഇപ്പോഴും നീതി കിട്ടിയിട്ടില്ല. മാവേലിക്കര സ്വദേശിയായിരുന്ന ജോയ്ക്ക് മരിക്കുമ്പോൾ ഇരുപത്തിയെട്ട് വയസ് മാത്രമായിരുന്നു പ്രായം. മകന് നീതി തേടി പിതാവ് ഏറെ അലഞ്ഞുവെങ്കിലും കേസ് വാദിച്ച അഡ്വക്കേറ്റ് അടക്കം ചതിച്ചതിനാൽ നീതി ലഭിച്ചില്ല.
ജോയ് ഫിലിപ്പിന്റെ മാതാപിതാക്കൾ മകന്റെ മരണത്തെ കുറിച്ച് ലെറ്റ്സ് ടോക്ക് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്... മകൻ മരിച്ചിട്ട് ഇരുപത് വർഷമായി. മകന്റെ കേസ് ലൂയിസ് എന്നൊരു അഡ‍്വക്കേറ്റിനെയാണ് ഏൽപ്പിച്ചത്. അവർ ഒരു സ്ത്രീയായിരുന്നു. തുടക്കത്തിൽ അപ്പച്ച എന്നൊക്കെ വിളിച്ച് ഭയങ്കര സ്നേഹമായിരുന്നു. മോൻ മരിച്ച സംഭവത്തിൽ നഷ്ട പരിഹാരം കിട്ടാനുള്ള കാര്യങ്ങൾ നീക്കിയപ്പോഴാണ് മോന് കൃത്യമായി ശമ്പളം പോലും കിട്ടാറില്ലായിരുന്നുവെന്ന് അറിഞ്ഞത്.
അരവിന്ദ് ശർമയെന്ന് പേരുള്ള ഒരാളുടേതായായിരുന്നു മോൻ ഓടിച്ചിരുന്ന വിമാനം. മാത്രമല്ല അപകടത്തിൽപ്പെട്ട പ്ലെയിനിന് ഇൻഷുറൻസില്ലായിരുന്നു. അതുകൊണ്ടാണ് നഷ്ടപരിഹാര തുക കിട്ടാതിരുന്നത്. പാസഞ്ചേഴ്സിനെ കയറ്റാനുള്ള പെർമിഷനും ഈ പ്ലെയിനിന് ഉണ്ടായിരുന്നില്ല.

പ്ലെയിന്റെ ഓണർ അരവിന്ദ് ശർമ നല്ല പിടിപാടുള്ള വ്യക്തിയായിരുന്നതുകൊണ്ടാണ് ഇത്തരം പ്ലെയിൻ പറത്തിയത്. മോന്റെ ബോഡി പോലും കാണാൻ ഞങ്ങൾക്ക് പറ്റിയില്ല കരിഞ്ഞുപോയിരുന്നു. മോനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു. അവന്റെ ബോഡി എടുത്തവരുടെ ദേഹവും പൊള്ളിയിരുന്നു. കേസിനുശേഷം കമ്പിനിയിൽ നിന്നും വർക്ക്മാൻ കോംപൻസേഷനെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ മാത്രമാണ് തന്നത്.
അതിൽ രണ്ട് ലക്ഷം അഡ്വക്കേറ്റ് എടുത്തു. ബാക്കി രണ്ട് ലക്ഷം ഞങ്ങൾക്ക് തന്നു. ഞാൻ അറിയാതെ തിരുമറി നടത്തി എന്റെ അഡ്വക്കേറ്റ് എന്റെ ഒപ്പ് വാങ്ങി കേസ് ഒത്തുതീർപ്പാക്കി. ഒരുപാട് പൈസ എനിക്ക് ചെലവ് വന്നിട്ടുണ്ട്. മോന് എയർ ഇന്ത്യയിലും ജെറ്റ് എയർവെയ്സിലും സെലക്ഷൻ കിട്ടിയിരുന്നു. അങ്ങോട്ട് മാറാനിരിക്കെയാണ് അപകടം സംഭവിച്ചത്.
വാർത്തയിലൂടെയാണ് മോന്റെ മരണം അറിഞ്ഞത്. ചെറുപ്പത്തിൽ കോക്പിറ്റിൽ കയറാൻ മോന് ഒരു അവസരം ലഭിച്ചിരുന്നു. അന്ന് മുതലാണ് പൈലെറ്റാകാനുള്ള ആഗ്രഹം മോന് വന്നത്. അവൻ പോയശേഷം ഞങ്ങൾക്ക് ആരുമില്ല. അവന്റെ അമ്മ അന്ന് വീണതാണ്. മോന്റെ ഫോട്ടോ പോലും അമ്മയുടെ സങ്കടം കാണാൻ കഴിയാത്തതിനാൽ റൂമിൽ നിന്നും മറ്റിവെച്ചിരിക്കുകയാണെന്നാണ് ജോയ് ഫിലിപ്പിന്റെ മാതാപിതാക്കൾ പറഞ്ഞത്.


Click it and Unblock the Notifications