'എന്റെ മകളായി ജനിക്കേണ്ടവളായിരുന്നോ?, ഓപ്പറേഷന് കയറ്റിയശേഷം ഓരോ മിനിറ്റും ഓരോ യുഗം'; ശരണ്യയുടെ അമ്മ!
കാൻസർ ബാധിതയായി ചികിത്സയിൽ കഴിയവെയാണ് സീരിയലുകളിലൂടേയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശരണ്യ ശശി അന്തരിച്ചത് കഴിഞ്ഞ വർഷം ആഗസ്റ്റ് പത്തിനായിരുന്നു എല്ലാവരുടെ പ്രതീക്ഷകളേയും ഇല്ലാതാക്കി ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പത്ത് വര്‍ഷത്തോളം അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു.
2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. പിന്നീട് പതിനൊന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
അസുഖം ബാധിച്ചതോടെ ശരണ്യയ്ക്ക് ജോലിക്ക് പോകാൻ കഴിയാതെയായി. അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന് ശരണ്യ മാത്രമായിരുന്നു ഏക ആശ്രയം. ചികിത്സിക്കാൻ പണമില്ലാതെ വിഷമിച്ചപ്പോൾ നടി സീമ ജി നായരും മറ്റ് സുഹൃത്തുക്കളും ചേർന്നാണ് ശരണ്യയ്ക്ക് പണം കണ്ടെത്തി നൽകി ചികിത്സിപ്പിച്ചത്.

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് അഭിനയത്തിന് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു.
സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സീരിയലുകളിൽ അഭിനയിച്ചു.
കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്കൂള്‍ പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്.

ശരണ്യയ്ക്ക് എപ്പോഴും തുണയായി ഉണ്ടായിരുന്നത് അമ്മയാണ്. ഇപ്പോൾ ശരണ്യയുടെ ഒന്നാം വാർഷികത്തിൽ മകളുടെ ഓർമകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ. ശരണ്യ ജീവിച്ചിരുന്ന കാലത്ത് സിറ്റി ലൈറ്റ്സ് എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ നടത്തിയിരുന്നു.
അതിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മകളെ കുറിച്ച് അമ്മ സംസാരിച്ചിരിക്കുന്നത്. 'കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ശരണ്യ നമ്മെ വിട്ടുപിരിഞ്ഞത്. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്.'
'ശരണ്യയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാൽ ഓരോ നിമിഷങ്ങൾക്കും ഒരോ യുഗത്തിന്റെ ദൈർഘ്യമുണ്ടായിരുന്നു. എന്റെ കുട്ടിയെ ഒരു നോക്കുകാണുന്നതുവരെയുള്ള സമയമാണ് എന്നെ എന്നും ഭയപ്പെടുത്തിയിരുന്നത്.'

'എന്നാൽ വർഷങ്ങളേറെ കഴിഞ്ഞുപോയെങ്കിലും ഇന്നലെയെന്നോണം ഓർക്കാൻ കഴിയുന്നുണ്ട്.... അവൾ ജനിച്ച ദിവസം. നാളുകളും വർഷങ്ങളും പിറകിലേക്ക് ഓടിമറയുന്നു. അവളുടെ ബാല്യകാലത്തെ കുസൃതികൾ, കുറുമ്പുകൾ എല്ലാം ഇപ്പോളും എനിക്ക് കാണാം. അവളുടെ കൗമാരം എത്ര സുന്ദരിക്കുട്ടിയായിരുന്നു എന്റെ മകൾ.'
'ചിലപ്പോൾ ഞാൻ ഓർക്കാറുണ്ട് ഇവൾ എന്റെ മകളായി ജനിക്കേണ്ടവൾ തന്നെയായിരുന്നോ? വിണ്ണിൽ നിന്നിറങ്ങി വന്ന ഈ താരകത്തിന്റെ അമ്മയാണോ ഞാൻ? അത് എന്റെ ഒരു മഹാഭാഗ്യമായിരുന്നെങ്കിൽ എന്റെതുപോലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിക്കപ്പെട്ടത് അവളുടെ നിർഭാഗ്യമായിരുന്നെന്ന് തോന്നുന്നു.'
'ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് ജനിക്കുക എന്നത് നമ്മുടെ തീരുമാനമല്ലല്ലോ. ആണായോ പെണ്ണായോ ജനിക്കണമെന്നതോ നമ്മളാരും മുൻകൂട്ടി നിശ്ചയിക്കുന്നില്ല.'
Recommended Video

'അതുപോലെതന്നെയാണ് ജാതി, മതം, വർണ്ണം, വർഗം ഇതൊന്നും നമ്മുടെ തെരെഞ്ഞെടുപ്പല്ല. അതുകൊണ്ടുതന്നെ അതിൽ അഭിമാനിക്കാനോ, അപമാനിക്കപ്പെടാനോ ഒന്നുമില്ല. ശരണ്യ എന്റെ മകളായി ജയിക്കുമെന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. എങ്ങുനിന്നോ പാറിപ്പറന്നുവന്ന അവൾ എങ്ങോ പറന്നുപോവുകയും ചെയ്തു.'
'എല്ലാം മുൻകൂട്ടി അറിയുമായിരുന്നെങ്കിൽ ജീവിതം മഹാബോറായിത്തീരുമായിരുന്നു അല്ലേ. ഈ അനിശ്ചിതത്വങ്ങൾ തന്നെയാണ് ജീവിതത്തിന് സൗന്ദര്യം നൽകുന്നത്. ജീവിച്ചിരിക്കുന്ന കാലം ആരേയും ദ്രോഹിക്കാതെ ജീവിക്കാൻ ശ്രമിക്കണം.'
അതുതന്നെ നാം മറ്റൊരാൾക്ക് ചെയ്യുന്ന വലിയൊരു ഉപകാരമായിരിക്കും. കഴിയുന്ന ഉപകാരങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്താൽ ജീവിതം അർഥപൂർണമായി. ശരണ്യ അവളുടെ ജീവിതംകൊണ്ട് എന്നെ പഠിപ്പിച്ചത് ഇതാണ്. ക്ഷമിക്കുവാൻ പഠിക്കുക ഒരാളേയും വെറുക്കാതിരിക്കുവാനും' എന്നാണ് ശരണ്യയുടെ അമ്മ പറഞ്ഞത്.


Click it and Unblock the Notifications











