കൊല്ലം സുധിക്ക് വീടൊരുക്കുന്നത് ഫ്ലവേഴ്സ് അല്ല, ഫ്ലവേഴ്സ് ക്രെഡിറ്റ് എടുക്കുന്നുണ്ടോ?, വിശേഷങ്ങൾ!
വളരെ അപ്രതീക്ഷിതമായിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വേർപാട്. നടന്റെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോഴും സുധിയില്ലെന്നത് വിശ്വസിക്കാൻ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ആരാധകർക്കോ സാധിച്ചിട്ടില്ല. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിന്റെ ഭാഗമായശേഷമാണ് കൊല്ലം സുധിക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത കൂടിയത്. സുധിയില്ലാത്തതിന്റെ കുറവുകൾ സ്റ്റാർ മാജിക്ക് ഷോയുടെ എപ്പിസോഡുകളിൽ പോലും വ്യക്തമാണെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.
വർഷങ്ങളായി കലാരംഗത്തുണ്ടെങ്കിലും കടബാധ്യതകൾ ഏറെ ഉള്ളതിനാൽ കാര്യമായി ഒന്നും തന്നെ സമ്പാദിക്കാൻ സുധിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ വാടക വീട്ടിലായിരുന്നു ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സുധിയുടെ താമസം. ഒരു വീട് സ്വന്തമായി വേണമെന്നത് സുധിയുടെ വലിയ സ്വപ്നമായിരുന്നു.

നടന്റെ വേർപാടിനുശേഷം സുധിയുടെ ആഗ്രഹം അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഏറ്റെടുത്തു. കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് സുധിയുടെ കുടുംബത്തിന് സൗജന്യമായി വീട് വെച്ചുനൽകുന്നത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിൽ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിക്ക് വീടൊരുങ്ങുന്നത്. താരത്തിന്റെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ളത്.
ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് നോബിൾ ഫിലിപ്പാണ് കുടുംബസ്വത്തിലെ സ്ഥലം സുധിക്ക് വീട് വെക്കാൻ വിട്ടുനൽകിയത്. കഴിഞ്ഞ വർഷമാണ് വീടിന്റെ നിർമാണം ആരംഭിച്ചത്. ഇപ്പോൾ വീടിന്റെ പ്രവൃത്തികൾ ഏകദേശം പൂർത്തിയായി.
മിനുക്ക് പണികൾ മാത്രമാണ് അവശേഷിക്കുന്നത്. സുധിയുടെ കുടുംബത്തിനായി മനോഹരമായ ഒരു കൊച്ചുകൊട്ടാരം തന്നെയാണ് പണിതുയർത്തിയിട്ടുള്ളത്. എല്ലാവിധ സൗകാര്യങ്ങളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് വീടിന് നൽകാൻ പോകുന്ന പേര് സുധിലയം എന്നാണെന്ന് ഭാര്യ രേണു നെയിംപ്ലേറ്റിന്റെ ഫോട്ടോ പങ്കിട്ട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഒരു വിഭാഗം ആളുകൾ ഫ്ലവേഴ്സ് ചാനലാണ് സുധിയുടെ കുടുംബത്തിനായി വീടൊരുക്കുന്നതെന്നാണ് കരുതിയിരിക്കുന്നത്. എന്നാൽ ഫ്ലവേഴ്സിന്റെയും സഹകരണം ലഭിച്ചിട്ടുണ്ടെന്നല്ലാതെ വീട് പൂർണമായും ഏറ്റെടുത്ത് പണിയുന്നത് കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ്. കഴിഞ്ഞ ദിവസം മറുനാടൻ എക്സ്ക്ലൂസീവിന് നൽകിയ അഭിമുഖത്തിൽ കെഎച്ച്ഡിഇസി ഗ്രൂപ്പ് ഫൗണ്ടർ ഫിറോസ് വീടിനെ കുറിച്ച് സംസാരിക്കവെ വ്യക്തമാക്കി.

കൂടാതെ 24, ഫ്ലവേഴ്സ്, കെഎസ് പ്രസാദ്, ടിനി , അലക്സ് എന്നിവർക്ക് ഈ വീട് നിർമ്മാണത്തിലുള്ള പങ്ക് തങ്ങൾ ഒരിക്കലും ചെറുതായ് കാണുന്നില്ലെന്നും അത് ഓപ്പണായി തന്നെ എല്ലായിടത്തും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഒരു വിവാദത്തിനും തങ്ങളില്ലെന്നും ഫിറോസ് പറഞ്ഞു. തങ്ങൾക്ക് ക്രെഡിറ്റ് ആവശ്യമില്ലെന്നും ആര് നിർമ്മിച്ചാലും സുധിയുടെ കുടുംബത്തിന് ഒരു വീട് ലഭിക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും ശ്രീകണ്ഠൻ നായരും വ്യക്തമാക്കി.
അതേസമയം സുധിയുടെ രണ്ട് മക്കളുടെയും വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നത് ഫ്ലവേഴ്സാണ്. വീടിനായുള്ള ഫർണ്ണീച്ചറുകൾ വരെ പലരും നല്ല മനസ് മൂലം സുധിയുടെ വീട്ടിലേക്ക് എത്തി കഴിഞ്ഞു. ഇതുവരെ ഫർണീച്ചറുകൾ അടക്കം ഇരുപത് ലക്ഷത്തിന് മുകളിൽ തുക വീടിനായി ചിലവഴിച്ചതായും ഫിറോസ് പറഞ്ഞു.
വീട് പണിയുടെ തുടക്കം മുതൽ ഞാനുണ്ട്. കെട്ടിടം പണി എനിക്കും അറിയാം. ഞാൻ ചെയ്യുന്നതിനേക്കാൾ ഭംഗിയായാണ് എല്ലാ കാര്യങ്ങളും ഈ വീടിന് വേണ്ടി എല്ലാവരും ചെയ്തിരിക്കുന്നത്. അത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒരു കുറ്റവും കുറവും പറയാനില്ല. നൂറ് ശതമാനം തൃപ്തിയുണ്ടെന്നാണ് സുധിയുടെ ഭാര്യ പിതാവ് തങ്കച്ചൻ മറുനാടൻ എക്സ്ക്ലൂസീവിനോട് സംസാരിക്കവെ പറഞ്ഞത്. ചിങ്ങത്തിൽ വീടിന്റെ ഗൃഹപ്രവേശം നടത്താനാണ് തീരുമാനം.


Click it and Unblock the Notifications