'മമ്മൂക്കയുടെ കർക്കശ സ്വഭാവം അദ്ദേഹം തീർത്ത കവചമാണ്, അല്ലെങ്കിൽ എല്ലാവരും കേറി മേഞ്ഞിട്ട് പോകും'; മോഹൻലാൽ!
മലയാള സിനിമയുടെ ചരിത്രം ചികഞ്ഞാൽ ഏറ്റവുമധികം മലയാളികളെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങൾ മമ്മൂട്ടിയും മോഹൻലാലുമായിരിക്കും. കഴിഞ്ഞ മുപ്പത് വർഷമായി ഈ രണ്ട് പേരുകൾ തന്നെയാണ് മലയാളികളുടെ സിനിമാ ആസ്വദനത്തിന്റെ അവസാന വാക്കുകൾ. ഒരു കാലത്ത് മലയാള സിനിമ മറുനാടുകളിൽ അറിയപ്പെട്ടിരുന്നതും ഇവരിലൂടെ തന്നെയായിരുന്നു. ഒരു സുപ്രഭാതത്തിൽ സൂപ്പർ സ്റ്റാറുകളായി ഉദിച്ചുയർന്ന താരങ്ങൾ അല്ല ഇവർ.
വർഷങ്ങളുടെ കഠിനാധ്വാനവും പ്രയത്നവും അർപ്പണബോധവും കൊണ്ട് കെട്ടി ഉയർത്തിയ കരിയറിലൂടെയാണ് ഇവർ ഇന്ന് നാം കാണുന്ന മറ്റാർക്കും ചോദ്യം ചെയ്യാനാവാത്ത മലയാള സിനിമയുടെ താരസിംഹാസനത്തിൽ ഉപവിഷ്ഠരായത്.
ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലൂടെ മമ്മൂട്ടി, മോഹൻലാൽ താരങ്ങളുടെ പ്രതിഭയോട് മാറ്റുരക്കാൻ പറ്റിയ പേരുകൾ തേടിയുള്ള അന്വേഷണം പോയാൽ അത് അവസാനിക്കുന്നത് വിരലിലെണ്ണാവുന്ന ചില പേരുകളിൽ മാത്രമായിരിയ്ക്കും.

വൈവിധ്യങ്ങളായ കഥാപാത്രങ്ങളിലൂടെ നമ്മുടെ ഹൃദയത്തിനുള്ളിൽ ചിരപ്രതിഷ്ഠ നേടിയ ഈ താരങ്ങൾ സിനിമാ തിയേറ്ററിൽ ഉണ്ടാക്കിയ പേമാരിയും കൊടുങ്കാറ്റുമൊന്നും മറ്റൊരു താരത്തിനും ഇതുവരെ പുനസൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല വരും കാലങ്ങളിൽ അതിന് യുവതാരങ്ങൾക്ക് കഴിയുമോ എന്നുള്ളതും നാം കണ്ടറിയേണ്ട ഒരു കാര്യം തന്നെയാണ്.
താരതമ്യ പഠനങ്ങൾക്കും അവകാശ വാദങ്ങൾക്കും ഇകഴ്ത്തി കാണിക്കുവാനോ അപഹസിക്കുവാനോ ഉള്ളതല്ല മമ്മൂട്ടി-മോഹൻലാൽ പ്രതിഭകളുടെ സിനിമാ ജീവിതം. തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ മറ്റൊരാൾക്കും ചെയ്യാനാവാത്ത വിധം ഒരു പകരക്കാരനെ സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധം സ്ക്രീനിൽ പകർന്നാടിയവരാണ് ഇരുവരും.
മമ്മൂട്ടിയും മോഹൻലാലുമൊക്കെ പണിമതിയാക്കി വീട്ടിൽ ഇരിക്കേണ്ട കാലമായി എന്ന് ചിലർ കുറ്റപ്പെടുത്തുമ്പോൾ ഇരുവരും തങ്ങളുടെ സിംഹാസനം എങ്ങനെയാണ് കെട്ടിപടുത്തതെന്ന് മറന്നാണ് പരിഹസിക്കുന്നത്. ഒരുപക്ഷെ മലയാളത്തിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ പരിഹാസം ഏറ്റുവാങ്ങുന്നത് മോഹൻലാലും മമ്മൂട്ടിയുമാണ്.
മോഹൻലാൽ അധികം പ്രതികരിക്കില്ലെന്നതുകൊണ്ട് തന്നെ മോഹൻലാലിനാണ് ഇത്തരം പരിഹാസങ്ങളും കളിയാക്കലുകളും കൂടുതൽ കേൾക്കേണ്ടി വരുന്നത്. മമ്മൂട്ടിയുടെ ഒരു അഭിമുഖം എടുക്കാൻ പോകുന്നതിന് ഒരാഴ്ച മുമ്പ് അവതാരകർ ചോദ്യങ്ങൾ തയ്യാറാക്കി തുടങ്ങും.

എല്ലാ വിഷയത്തിലും വ്യക്തമായ ധാരണയുള്ളയാളാണ് മമ്മൂട്ടി എന്നതിനാൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. എതിർപ്പുകൾ പ്രകടിപ്പിക്കാൻ ഒരു മടിയും കാണിക്കാത്ത നടൻ കൂടിയാണ് മമ്മൂട്ടി. ഇപ്പോഴിതാ താനും മമ്മൂട്ടിയും തമ്മിലുള്ള സ്വഭാവത്തിലെ വ്യത്യസ്തതകളെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്.
'സ്ഥിരമായി ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിന്റെ ചിലത് നമ്മളിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഞാൻ വളരെ ഫണ്ണിയായിട്ടുള്ള ഒരാളാണ്. മമ്മൂക്ക ഭയങ്കര അധികം തമാശ പറയുന്ന ഒരാളാണ്. കോളജിൽ പഠിക്കുന്ന സമയത്ത് അടക്കം നിരവധി തമാശകൾ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം.'
'പക്ഷെ പ്രൊഫഷനിലേക്ക് വന്നപ്പോൾ അദ്ദേഹം അതെല്ലാം കമ്മിറ്റ് കൊണ്ട് നിയന്ത്രിച്ച് വെച്ചിരിക്കുകയാണ്. പക്ഷെ ഇപ്പോഴും സമയം കിട്ടിയാൽ അതെല്ലാം അഴിച്ചുവിടുന്ന ആളാണ്. ആവശ്യമുള്ള സമയത്ത് അദ്ദേഹം തമാശയും കാര്യങ്ങളും ഉപയോഗിക്കാറുണ്ട്.'
'അതുപോലെ തന്നെ കർക്കശമായൊരു സ്വഭാവമുണ്ടെന്ന് വരുത്തി തീർത്തിരിക്കുന്ന ഒരാളാണ്. അത് അദ്ദേഹത്തിന്റെ ഒരു ഷീൽഡാണ്. അങ്ങനെയൊക്കെ വേണം. അല്ലെങ്കിൽ എല്ലാവരും കേറി മേഞ്ഞിട്ട് പോകും. ഞാൻ അത്തരത്തിൽ ഷീൽഡൊന്നും ഇടാത്തയാളാണ്. അതുകൊണ്ട് ഒരുപാട് പേർക്ക് എന്റെ മുകളിൽ കയറാനുള്ള സ്വാതന്ത്ര്യമുണ്ട്.'
'അതിൽ എനിക്ക് കുഴപ്പമില്ല. പക്ഷെ പുള്ളിക്ക് അങ്ങനെയല്ല. അത്തരം കാര്യങ്ങൾ താൽപര്യമില്ലാത്തതുകൊണ്ട് പുള്ളി അതിന് അനുവദിക്കില്ല. എന്നോട് ഒരാൾ സംസാരിക്കാൻ വന്നാൽ അതിന് സമ്മതിച്ച് നിൽക്കും. പുള്ളി പക്ഷെ അങ്ങനെയല്ല. ആരാണ് എന്നും എന്തിനാണെന്നും അദ്ദേഹത്തിന് അറിയണം. അദ്ദേഹത്തെക്കാൾ ഞാൻ കുറച്ച് ഫ്ലക്സിബിളാണ്', എന്നാണ് മോഹൻലാൽ പറഞ്ഞത്.


Click it and Unblock the Notifications