'അദ്ദേഹം അത് പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംസാരിക്കാൻ മോഹൻലാൽ ഉണ്ടാകില്ലായിരുന്നു'; മോഹൻലാൽ!
മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ പ്രേക്ഷക മനസുകളിൽ വാടാതെ നില്‍ക്കുന്ന സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 1980 ഡിസംബർ 25നാണ് റിലീസ് ചെയ്തത്.
ശങ്കർ നായകനായ ചിത്രത്തിൽ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായെത്തി നായകനെ വെല്ലുന്ന പ്രതിനായകനായി മികച്ച പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചത്. അരങ്ങേറ്റ ചിത്രത്തിലെ മോഹൻലാലിന്റെ ഗുഡ് ഈവ്നിങ് മിസിസ് പ്രഭാ നരേന്ദ്രൻ എന്ന ആദ്യ ഡയലോഗിലൂടെ തന്നെ മലയാളി ഈ മഹാവിസ്മയത്തെ ശ്രദ്ധിച്ച് തുടങ്ങി.
പിന്നെയെല്ലാം ചരിത്രം... മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്‍റെ ഓഡിഷനായി അവസാനത്തെ ദിവസമാണ് മോഹൻലാലിന്റെ പേരിൽ അപേക്ഷ സുഹൃത്തുക്കൾ സിനിമയുടെ അണിയറപ്രവർത്തകർക്ക് അയച്ചത്.
അന്ന് സിബി മലയില്‍, ഫാസില്‍, ജിജോ തുടങ്ങിയവരാണ് ഓഡിഷനില്‍ വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. ഇവര്‍ മൂന്നുപേരും കൂടി അന്ന് ലാലിനോട് രജിനികാന്തിനെ പോലെ അഭിനയിക്കാനാണ് പറഞ്ഞത്.

അന്ന് സഹസംവിധായകനായ സിബി മലയിൽ ലാലിന് നൽകിയത് നൂറിൽ രണ്ട് മാർക്കാണ്. സംവിധായകൻ ഫാസില്‍ 95 മാർക്കും നിർമ്മാതാവായ ജിജോ 97 മാർക്കും കൊടുത്തതോടെ വില്ലനായി മോഹൻലാൽ സ്ക്രീനിലെത്തി. ഇപ്പോഴിതാ മോഹൻലാൽ എന്ന നടൻ എങ്ങനെ പിറവി എടുത്തുവെന്നതിനെ കുറിച്ച് ലാലേട്ടൻ തന്നെ സംസാരിച്ചിരിക്കുകയാണ്.
മഴവിൽ മനോരമയും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സിൽ ജഗദീഷിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മഞ്ഞിൽ വിരഞ്ഞ പൂക്കൾ സിനിമയെ കുറിച്ച് മോഹൻലാൽ സംസാരിച്ചത്.
'1980 ലാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയത്. ഏതാണ്ട് 44 വർഷങ്ങൾക്ക് മുമ്പ്. അന്ന് ഞാൻ ആലപ്പുഴയിൽ ഈ സിനിമയുടെ ഓഡിഷന് ചെന്നു. ഓഡിഷൻ എന്നൊന്നും പറഞ്ഞാൽ അറിയില്ല. അന്ന് അവിടെ അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തിട്ട് തിരിച്ചുപോയി.'
'ഞാനൊരിക്കലും സിനിമയിൽ വരുമെന്ന് പ്രതീക്ഷിച്ച ഒരാൾ അല്ല. അന്ന് പാച്ചിക്ക ഓക്കെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് ഈ സ്റ്റേജിൽ നിന്നുകൊണ്ട് ഇങ്ങനെ സംസാരിക്കാൻ മോഹൻലാൽ എന്നൊരു ആൾ ഉണ്ടാകില്ലായിരുന്നു. ഒരുപാട് സന്തോഷം... പ്രാർത്ഥന... ബഹുമാനം എല്ലാമുണ്ട്', മോഹൻലാൽ പറയുന്നു.

'1980ല്‍ ഫാസിൽ പുതുമുഖങ്ങളെ തേടുന്ന പരസ്യം ഞാൻ കണ്ടില്ല. കണ്ടിരുന്നെങ്കിൽ എന്ത് സംഭവിക്കും എന്ന് നമുക്ക് ഇപ്പോൾ പറയാൻ പറ്റില്ല. ഏതായാലും അന്ന് കണ്ടില്ല എങ്കിലും പിന്നീട് ഫാസിലിന്റെ സിനിമകളിൽ അഭിനയിക്കാനും ഫാസിലിനോടുള്ള സൗഹൃദം വളരെ സന്തോഷപൂർവം അനുഭവിക്കാനും സാധിച്ച ഒരാളാണ് ഞാൻ.'
'ഫാസിലിന്റെ ആദ്യ സിനിമ പിന്നീട് ഫാസിൽ എന്ന നായകനാക്കി എടുത്ത സിനിമകൾ എല്ലാം വിജയങ്ങൾ തന്നെയായിരുന്നു. എനിക്ക് ചേരുന്ന വേഷങ്ങൾ അല്ലെങ്കിൽ എന്നെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന വേഷങ്ങളിൽ എന്നെ അവതരിപ്പിക്കാനാണ് ഫാസിൽ ശ്രമിച്ചത്. ഞാൻ അവസാനമായി ഫാസിലിനോടൊപ്പം അഭിനയിച്ച സിനിമ ഹരികൃഷ്ണൻസാണ്.'
'അതിൽ ഹരി ഞാനാണ് മോഹൻലാൽ കൃഷ്ണനും. രണ്ടിന്റെയും അർഥം ഒന്നുതന്നെയാണ്. ഹരിയും കൃഷ്ണനും ഒരാളാണ് പക്ഷെ ഹരികൃഷ്ണൻസ് എന്നാണ് സിനിമയുടെ പേര്', എന്നാണ് ഫാസിലിനെ കുറിച്ച് സംസാരിച്ച് മമ്മൂട്ടി പറഞ്ഞത്. അടുത്തിടെയായി മോഹൻലാലിൽ നിന്നും തങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ഒരു സിനിമ വരുന്നില്ലെന്നത് ആരാധകരെയും സിനിമാ പ്രേമികളെയും സങ്കടത്തിലാക്കിയിട്ടുണ്ട്.
എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ജയിലറിലെ മാത്യുവെന്ന മോഹൻലാലിന്റെ കഥാപാത്രം വളരെ അധികം ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടികൾ ഒട്ടും പുത്തരിയല്ല. റാം, മലൈകോട്ടെ വാലിബൻ എന്നിവയാണ് മോഹൻലാലിന്റെ റിലീസിന് തയ്യാറെടുക്കുന്ന സിനിമകൾ.


Click it and Unblock the Notifications











