'വിജയ് സാർ അടിച്ചപ്പോൾ തലപൊട്ടി ചോര വന്നു... ആ മുറിവുമായി ഷൂട്ട് ചെയ്തു, മകൾക്കിപ്പോഴും പേടിയാണ്'; സാന്റി!
ഹോളിവുഡ് സ്റ്റൈലിൽ ഒരു തമിഴ് ആക്ഷൻ സിനിമ എന്നാണ് ലിയോ കണ്ടിറങ്ങിയ പ്രേക്ഷകരും ആരാധകരും സിനിമയെ വിശേഷിപ്പിച്ച് പറയുന്നത്. വളരെ സിംപിളായ ഒരു കഥയിൽ മികച്ച ഫൈറ്റ് സീക്വെൻസുകളും പാട്ടും ഇമോഷനും എല്ലാം കുത്തിനിറച്ച ആക്ഷൻ സിനിമ കൂടിയാണ് ലിയോ. കാരുണ്യം, ദയ എന്നിവയൊന്നും ലിയോയിൽ പ്രതീക്ഷിക്കേണ്ടതില്ല. വയലൻസും അതിനൊത്ത ഡയലോഗുകളും ആവശ്യത്തിലേറെ ലിയോയിലുണ്ട്. ഈ സിനിമയുടെ കഥയ്ക്ക് അതെല്ലാം ആവശ്യമാണുതാനും.
വിജയിയുടെ പെർഫോമൻസ് തന്നെയാണ് സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവായി പ്രേക്ഷകർ പറയുന്നത്. ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത വിജയിയാണ് ലിയോയിലുള്ളത്. തൃഷ, ഗൗതം മേനോൻ, സഞ്ജയ് ദത്ത്, അർജുൻ, മാത്യു, മിഷ്കിൻ, സാന്റി മാസ്റ്റർ തുടങ്ങിയവരും സിനിമയിൽ തകർത്ത് അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിൽ നെഗറ്റീവ് റോളിൽ തകർത്തവരിൽ ഒരാൾ നടനും കൊറിയോഗ്രാഫറുമെല്ലാമായ സാന്റിയാണ്. ലിയോയിൽ ഏറ്റവും കയ്യടി അർഹിക്കുന്ന പ്രകടനമായിരുന്നു സാന്റി മാസ്റ്റർ അവതരിപ്പിച്ച സൈക്കോ കില്ലർ. തിളങ്ങുന്ന കണ്ണുകളോടെ ചോക്ലേറ്റ് കോഫീ എന്ന് പറഞ്ഞുകൊണ്ടുള്ള ക്രൂരമായ ആ നോട്ടം പ്രേക്ഷകരെ വേട്ടയാടിയിരുന്നു.
ഇത്രയേറെ അഭിനയ സാധ്യതയുള്ള കഥാപാത്രം സാന്റി സിനിമാ ജീവിതത്തിൽ തന്നെ ആദ്യമായാണ് ചെയ്യുന്നത്. വിക്രത്തിലെ പത്തലെ സോങിന് കൊറിയോഗ്രഫി ചെയ്യാൻ പോയപ്പോഴാണ് ലിയോയിലെ റോളിനെ കുറിച്ച് ലോകേഷ് ആദ്യമായി സാന്റിയോട് പറയുന്നത്.
അടുത്ത സിനിമയിൽ കൊറിയോഗ്രാഫറല്ല നടനാണെന്ന് മാത്രമാണ് ലോകേഷ് സാന്റിയോട് പറഞ്ഞിരുന്നത്. അന്ന് അങ്ങനൊരു റോളിനെ കുറിച്ച് ലോകേഷ് പറഞ്ഞപ്പോഴും ഇത്രത്തോളം പെർഫോം ചെയ്യാനുള്ള അവസരം കിട്ടുമെന്ന് സാന്റി പ്രതീക്ഷിച്ചിരുന്നില്ല. സാന്റി മാസ്റ്റർ അവതരിപ്പിച്ച കഥാപാത്രം പ്രവചനാതീതവും ഭീകര നിറഞ്ഞതുമായിരുന്നു.
ഓരോ നോട്ടത്തിലുംഡയലോഗിലും പേടിപ്പെടുത്തുന്ന എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. ദാസ് ബ്രദേർസിനെക്കാൾ രണ്ടിരട്ടി ഇമ്പാക്ട് സാന്റിയുടെ കഥാപാത്രം സൃഷ്ടിച്ചു. നടൻ എന്ന രീതിയിൽ കൂടുതൽ അവസരങ്ങൾ സാന്റിയെ ഇനി തേടി എത്തിയേക്കും.

അടുത്തിടെ ഹിറ്റായ ആർഡിഎക്സിലെ നീല നിലവെ ഗാനത്തിന് ചുവടുകൾ ഒരുക്കിയത് സാന്റിയായിരുന്നു. ഇപ്പോഴിതാ ലിയോയിലെ നെഗറ്റീവ് റോൾ ചെയ്തപ്പോഴുണ്ടായ അനുഭവം മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സാന്റി. വിജയിയുമൊത്തുള്ള ഫൈറ്റ് സീനിൽ തലപൊട്ടി രക്തം വന്ന സാഹചര്യം വരെ ഉണ്ടായിരുന്നുവെന്നും സാന്റി പറയുന്നു.
'വിക്രത്തിലെ പത്തലെ സോങ് കൊറിയോഗ്രാഫി ചെയ്യുന്ന സമയത്താണ് ലിയോയിൽ അഭിനയിക്കാൻ അവസരം ഉണ്ടെന്ന് ലോകേഷ് സാർ പറയുന്നത്. കഥാപാത്രത്തെ കുറിച്ച് പിന്നീടാണ് പറഞ്ഞത്. ഷൂട്ടിങ് തുടങ്ങിയശേഷം കഥപാത്രമാകുന്നതിന് വേണ്ടി വീട്ടിൽ പോലും പോയില്ല.'
'ആ ഒരു കഥാപാത്രത്തിന്റെ മൂഡിലേക്ക് എത്തുന്നതിന് വേണ്ടി ഷൂട്ട് നടക്കുമ്പോഴെല്ലാം പരമാവധി ഒറ്റയ്ക്കിരുന്നു ഞാൻ. കാരവാനിൽ പോലും ലൈറ്റ് ഓഫാക്കിയാണ് ഇരുന്നത്. സൈക്കിക്ക് മൈന്റ് വരുന്നതിന് വേണ്ടി ഹെവി മ്യൂസിക്കും ഡാർക്ക് റൂമുമായിരുന്നു ഞാൻ ഷൂട്ട് നടക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്നത്. ആരോടും ഇത്തരത്തിൽ ഒരു കഥാപാത്രം ചെയ്യുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ല.'
'അതുപോലെ തന്നെ ലിയോയിലെ എന്റെ കഥാപാത്രം മകൾക്ക് ഭയമാണ്. ആ കഥാപാത്രത്തിന്റെ ഫോട്ടോയോ വീഡിയോയോ ഒക്കെ കാണുന്നത് മകൾക്ക് ഭയമാണ്. നിരവധി ഫൈറ്റ് സീനുകൾ ഉണ്ടായിരുന്നു. വിജയ് സാറുമായുള്ള ഫൈറ്റിനിടെ തലപൊട്ടി ചോര വന്നു. കുറച്ച് കട്ടിയുള്ള പ്രോപ്പർട്ടിയായിരുന്നു. വലിയ മുറിവില്ലാതിരുന്നതിനാൽ വീണ്ടും ഷൂട്ടിങ് തുടർന്നു. വിജയ് സാറൊക്കെ വളരെ കെയറിങ് ആയിരുന്നുവെന്നാണ്', ലിയോ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സാന്റി പറഞ്ഞത്.


Click it and Unblock the Notifications