മോഹൻലാലിനെ വിമര്‍ശിച്ചിട്ട് കാര്യമില്ല, ആന്റണി പെരുമ്പാവൂര്‍ ചെയ്തതാണ് മര്യാദ...
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂർ രാജിവെച്ചത് സിനിമ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. സംഘടനായുടെ അദ്ധ്യക്ഷനായ നടൻ ദിലീപിനാണ് രാജി കത്ത് നൽകിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച പുതിയ മോഹൻലാൽ ചിത്രം മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് രാജി വയ്ക്കുന്നത്. ഇപ്പോഴിത ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചതിനെ പിന്തുണച്ച് ലിബര്‍ട്ടി ബഷീര്‍. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആന്റണി പെരുമ്പാവൂര്‍ ചെയ്തത് മര്യാദയാണെന്നും ഇദ്ദേഹം പറയുന്നു.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ... ആന്റണി പെരുമ്പാവൂര്‍ ചെയ്തതാണ് മര്യാദ. അയാള്‍ സംഘടനയുടെ വൈസ് ചെയര്‍മാനായി ആയി നില്‍ക്കുന്ന സമയത്ത് അയാളുടെ ബിസിനസ്സ് മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്നില്ല. ഒരു കച്ചവടക്കാരന്‍ ചെയ്ത മികച്ച തീരുമാനം. ഫിയോക് വരുന്നതിന് മുന്നേ തന്നെ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവാണ്. അദ്ദേഹം ഒരിക്കലും അതിന്റെ തലപ്പത്ത് നില്‍ക്കാന്‍ ആഗ്രഹിച്ച വ്യക്തിയല്ല. എല്ലാവരും ചേര്‍ന്ന് നിര്‍ബന്ധിച്ച് അദ്ദേഹത്തെ ആ സ്ഥാനത്ത് നിര്‍ത്തിയതാണ്. അയാള്‍ ചെയ്ത തീരുമാനം നൂറ് ശതമാനവും ശരിയാണ്. ബഷീര്‍ പറഞ്ഞു.
ആന്റണി പെരുമ്പാവൂരിന് എന്ത് നിബന്ധന വേണമെങ്കിലും മുന്നോട്ടു വെക്കാം. അയാള്‍ ഒരു നിര്‍മ്മാതാവും വിതരണക്കാരനുമാണ്. അദ്ദേഹത്തിന്റെ നിബന്ധനകള്‍ ന്യായമെന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തോന്നിയാല്‍ അംഗീകരിക്കാം. ഇല്ലാത്തപക്ഷം ചിത്രം ഒടിടിയ്ക്ക് നല്‍കാം. ആ സ്വാതന്ത്ര്യം ആന്റണി പെരുമ്പാവൂരിന് ഉണ്ട്. അതൊക്കെ നിര്‍മ്മാതാവിന്റെ സ്വാതന്ത്ര്യമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് താന്‍ ഒരു നടന്‍ മാത്രമാണ്. ആശിര്‍വാദുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. അദ്ദേഹത്തെ വിമര്‍ശിച്ചിട്ടു കാര്യമില്ല. ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്ക് ആന്റണി പെരുമ്പാവൂരിന് മുന്നില്‍ നഷ്ടം വരാതിരിക്കാനുള്ള ഒരു വഴി കാണുമ്പോള്‍ അദ്ദേഹം അത് സ്വീകരിക്കണ്ടേ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മരയ്ക്കാർ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ പത്ത് കോടിയോ അതിലധികമോ അഡ്വാന്‍സായി നല്‍കുമെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ട്. തിയേറ്റർ ഉടമകളുട മീറ്റിങ്ങിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിയേറ്റര്‍ റിലീസിനായി ആന്റണി പെരുമ്പാവൂര്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആ നിര്‍ദേശം തങ്ങളാണ് മുന്നോട്ട് വെച്ചതെന്നും അവര്‍ പറഞ്ഞു. ഒ.ടി.ടിയില്‍ നിന്നും ലഭിക്കുന്ന തുക മിനിമം ഗ്യാരണ്ടിയായി കിട്ടണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മിനിമം ഗ്യാരണ്ടി എന്ന സമ്പ്രദായം കേരളത്തിലില്ലെന്നും, അഡ്വാന്‍സായി 10 കോടി നല്‍കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനായി വലിയൊരു തുക അവര്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അത് അദ്ദേഹത്തിന്റെ നഷ്ടം മറികടക്കുന്ന തുക ആയിരിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അതിനെ മറികടക്കാവുന്ന ഒരു തുക നല്‍കുന്നത് സാധ്യമല്ല. എങ്കിലും, തങ്ങളുടെ കഴിവിന്റെ പരമാവധി തുക നല്‍കാമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കിയതായും പത്ര സമ്മേളനത്തിൽ പറയുന്നുണ്ട്.
തിയേറ്റര്‍ ഉടമകളും, നിര്‍മാതാക്കളും, ചിത്രത്തിലെ പ്രധാന നടനും ഒരുപാട് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായെന്നും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനങ്ങളാണ് ഉണ്ടാവുന്നതെന്നും അതുകൊണ്ട് തന്നെ ചിത്രം തിയേറ്ററിൽ റിലീസിനുള്ള സാധ്യതകള്‍ വര്‍ധിച്ചുവെന്നാണ് പറയുന്നത്.മലയാളത്തിലെ മറ്റ് ചിത്രങ്ങളെ കാണുന്നത് പോലെ മരക്കാര്‍ എന്ന ചിത്രത്തെ കാണാന്‍ പറ്റില്ല., കേരളത്തിന്റെ ചിത്രമായി ഏറ്റെടുത്ത് മരയ്ക്കാര്‍ തിയേറ്ററിലേക്ക് കൊണ്ടു വരണം എന്നാണ് വിതരണക്കാരും നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും സംയുക്തമായി എടുത്ത തീരുമാനമെന്നും പറയുന്നുണ്ട്.
ശനിയാഴ്ചയാണ് ഫിയോക്കിന്റെ തലപ്പത്ത് നിന്ന് ആന്റണി പെരുമ്പാവൂർ രാജി വയ്ക്കുന്നത്. ''താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം 'മോഹന്‍ലാല്‍ സാറുമായുമാണ്' എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നുണ്ട്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ മരയ്ക്കാർ അറബികടലിന്റെ സിംഹം. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ ചിത്രത്തിൽ അണിനിരക്കുന്നത്.


Click it and Unblock the Notifications