അമ്മ രണ്ടാമത് വിവാഹം ചെയ്തത് എനിക്ക് ഉൾക്കൊള്ളാനായിരുന്നില്ല; ബന്ധുക്കൾ മിണ്ടാാതായി: ലിജോമോൾ
മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് ലിജോമോൾ. പൊന്മാൻ എന്നെ സിനിമയുടെ വിജയത്തിളക്കത്തിലാണ് ലിജോമോളിപ്പോൾ. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ മോൾ സംസാരിക്കാറുള്ളൂ. താൻ വിവാഹിതയാണെന്ന് പലർക്കും അറിയില്ലെന്നാണ് ലിജോമോൾ പറയുന്നത്. ജീവിതത്തിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് ലിജോമോളിപ്പോൾ. നടിയുടെ കുട്ടിക്കാലത്ത് അച്ഛൻ മരിച്ചതാണ്. അമ്മ രണ്ടാമത് വിവാഹം ചെയ്തു. കുട്ടിക്കാലത്ത് ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങളെക്കുറിച്ചാണ് ലിജോമോൾ ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിച്ചത്.
എനിക്ക് ഒന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. അമ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. എന്റെ ലെെഫിൽ അച്ഛൻ എന്ന് പറയുന്ന ആൾ ഉണ്ടായിട്ടില്ല. പത്ത് വയസ് വരെ അങ്ങനെ തന്നെയാണ് പോയത്. പിന്നീടാണ് ഇച്ചാച്ഛൻ വരുന്നത്. രണ്ടാനച്ഛൻ എന്ന് പറയാൻ താൽപര്യമില്ല. അനിയത്തിക്ക് അന്ന് എട്ട് വയസാണ്. അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നെന്ന് ലിജോമോൾ പറയുന്നു. അതിന് മുമ്പേ ഞാനും എന്റെ അമ്മയും തമ്മിൽ കുറച്ച് അകൽച്ചയുണ്ട്.

ഞാൻ വല്യമ്മച്ചിയുടെ കൂടെയാണ് ഉറങ്ങിയിരുന്നത്. സ്കൂൾ വിട്ട് വന്ന് പഠിപ്പിക്കുന്നത് അമ്മയാണ്. പക്ഷെ ഉറങ്ങുന്നത് വല്ല്യമ്മച്ചിയുടെ കൂടെയാണ്. ചാച്ചൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞങ്ങൾ ആ വീട്ടിൽ നിന്നും വരുന്നത്. അമ്മ ട്രാൻസ്ഫർ വാങ്ങി പുതിയൊരു സ്ഥലത്തേക്ക് വന്നു. അമ്മ രണ്ടാമത് വിവാഹം ചെയ്തതിൽ എന്റെ അച്ഛന്റെ കുടുംബത്തിൽ കുറേ പേർക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. കസിൻസും ആന്റിയും അങ്കിളുമൊന്നും മിണ്ടില്ല. വെക്കേഷൻ സമയത്ത് എവിടെയും പോകില്ല.
അത്രയും കാലം ക്ലോസായിരുന്ന ചേട്ടായിമാരും ചേച്ചിമാരും മിണ്ടുന്നില്ല. അങ്ങനെ കുറേ കാര്യങ്ങൾ കൊണ്ട് ആ മാറ്റം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ടീനേജ് കാലത്ത് അമ്മയോട് എന്തെങ്കിലും പങ്കുവെക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ചാച്ചൻ അറിയുമെന്ന ചിന്ത. അമ്മ തിരക്കിലായിരുന്നു. സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ആഗ്രഹിച്ച രീതിയിൽ ആയിരുന്നില്ല. അമ്മ ഞങ്ങളെ തിരിഞ്ഞ് നോക്കിയില്ല എന്നല്ല. പക്ഷെ ഞാൻ ആഗ്രഹിച്ച രീതിയിലുള്ള സപ്പോർട്ട് കിട്ടിയിരുന്നില്ല. അമ്മ സ്നേഹം ഭയങ്കരമായി പ്രകടിപ്പിക്കുന്ന ആളല്ല.

അങ്ങനെ കുറച്ച് പ്രശ്നങ്ങൾ ഞങ്ങളുടെ ഇടയിൽ പറയാതെ ഉണ്ടായിട്ടുണ്ട്. ഈയടുത്ത് ഒരു സിനിമ ചെയ്തപ്പോഴാണ് ഓപ്പൺ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം മനസിലാക്കിയത്. എന്റെ ജീവിതത്തിൽ അതുണ്ടായിട്ടില്ല. ഡിഗ്രിയൊക്കെ ആയപ്പോഴേക്കും അമ്മ എന്തുകൊണ്ട് രണ്ടാമത് വിവാഹം ചെയ്തു, എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട് എന്നെല്ലാം മനസിലാക്കി. ഇച്ഛാച്ചനെയും അമ്മയെയും ഇപ്പോൾ മനസിലാക്കാനാകുന്നു. അവർക്ക് വേറെ കുട്ടികൾ വേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നു.
പക്ഷെ കൗമാരക്കാലത്ത് തനിക്ക് അവരെ മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ലിജോമോൾ തുറന്ന് പറഞ്ഞു. മലയാളത്തിൽ പൊന്മാൻ ആണ് ലിജോമോളുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബേസിൽ ജോസഫ് നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. തമിഴിൽ ജെന്റിൽവുമൺ എന്ന സിനിമയിലെ നടിയുടെ പ്രകടനവും കയ്യടി നേടി. കരിയറിൽ തുടരെ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോകുകയാണ് ലിജോമോൾ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
ജയ് ഭീം എന്ന തമിഴ് ചിത്രമാണ് നടിയുടെ കരിയറിൽ വഴിത്തിരിവാകുന്നത്.


Click it and Unblock the Notifications











