'വിജയിയുടെ ഭാര്യ ചെയ്തത് അന്ന് ഗണേഷ് കുമാറിന് എതിരെ അദ്ദേഹത്തിന്റെ ഭാര്യയും ചെയ്തു, ജനങ്ങൾക്ക് എല്ലാം അറിയാം'
നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീതയും വേർപിരിയുന്നുവെന്നതാണ് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയം. പ്രമുഖ നടിയുമായി നടനുള്ള വഴിവിട്ട ബന്ധമാണ് വിവാഹമോചനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് സംഗീത വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരമൊരു കേസ് വന്നത് നടന്റെ പ്രതിച്ഛായയേയും തെരഞ്ഞെടുപ്പ് ഫലത്തേയും സാരമായി ബാധിക്കുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്. എന്നാൽ വിജയിയുടെ രാഷ്ട്രീയ ഭാവിക്ക് ഒന്നും സംഭവിക്കുകയില്ലെന്ന പറയുകയാണ് അഡ്വ. ജയശങ്കർ.
വിജയിയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് ഭാര്യ സംഗീത. അവർ തമിഴ് വംശജയല്ല. ശ്രീലങ്കൻ തമിഴാണ്. നടന്റെ ഗ്ലാമറിൽ ഭ്രമിച്ച് കൊളമ്പോയിൽ നിന്നും മദ്രാസിൽ വന്ന് വിജയിയെ കാണുകയും പരിചയപ്പെടുകയും പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

അതിൽ മുതിർന്ന രണ്ട് മക്കളുമുണ്ട്. ഇരുവരുേടയും ദാമ്പത്യത്തിന് 27 വയസുണ്ട്. തൃഷയുമായി നടനുള്ള ബന്ധമാണ് സംഗീത വിവാഹമോചനത്തിന് ഒരുങ്ങാൻ കാരണം. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചശേഷം വിജയിയേയും തൃഷയേയും കുറിച്ച് ഗോസിപ്പുകൾ വരാൻ തുടങ്ങി. അതോടെ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് അവസാനിപ്പിച്ചു. പിന്നീട് പതിനഞ്ച് വർഷങ്ങൾക്കുശേഷം ലിയോ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. സിനിമ വലിയ വിജയമായി. പക്ഷെ വീട്ടിൽ കാറും കോളുമായി.
ഭാര്യ മുഖം വീർപ്പിച്ചു. അവർ വേർപിരിഞ്ഞ് താമസം തുടങ്ങി. ഇപ്പോൾ വിവാഹമോചനത്തിനും ഹർജി കൊടുത്തു. തൃഷയോട് മാത്രമല്ല പല നടിമാരോടും പല കാലങ്ങളിൽ വിജയ്ക്ക് ബന്ധമുണ്ടായിട്ടുണ്ടാകും അതിന് സകല സാധ്യതയുമുണ്ട്. ഭഗവാൻ ശ്രീരാമചന്ദ്രൻ ആയിരിക്കണം ഭർത്താവെന്ന് ഒരു സിനിമാ നടന്റെ ഭാര്യയ്ക്കും ഇന്നത്തെ കാലത്ത് എന്നല്ല എംജിആറിന്റെ കാലത്ത് പോലും വാശിപിടിക്കാൻ പറ്റില്ല.
ഇപ്പോഴത്തെ വിഷയം രാഷ്ട്രീയമാണ്. വിജയ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുകയാണ്. സ്റ്റാലിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ നിൽക്കുകയാണ്. ആ സമയത്താണ് പിരിഞ്ഞ് താമസിക്കുകയായിരുന്ന ഭാര്യയ്ക്ക് ഉൾവിളിയുണ്ടായതും വിവാഹമോചന ഹർജി നൽകിയതും. ഒരു സിനിമ നടിയുടെ പേര് കൂടി അതിലേക്ക് വലിച്ച് ഇഴച്ചിരിക്കുകയാണ്. ഇത് പറയുമ്പോൾ എനിക്ക് ഓർമ വരുന്നത് കെ.ബി ഗണേഷ് കുമാറിന്റെ ജീവിതമാണ്.
2001ൽ ആയിരുന്നു രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ കന്നിയങ്കം. മത്സരിക്കാൻ തീരുമാനിച്ചയുടൻ അദ്ദേഹത്തിന്റെ ആ സമയത്തെ ഭാര്യ വിവാഹമോചന ഹർജി കോടതിയിൽ ഫയൽ ചെയ്തു. ഗണേഷ് കുമാറിന് സിനിമാ-സീരിയൽ രംഗത്തുള്ള പല സ്ത്രീകളുമായും ബന്ധമുണ്ട് എന്നായിരുന്നു ഭാര്യയുടെ ആരോപണം. പരാതി കൊടുത്തവരും കൊടുപ്പിച്ചവരും കരുതിയത് ഇതോടെ ഗണേഷിന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞ് പോകും എന്നാണ്. പക്ഷെ പത്തനാപുരത്തെ വോട്ടർമാർ പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്.

അതിന്റെ ഭാഗമായി പ്രകാശ് ബാബു തോൽക്കുകയും ഗണേഷ് കുമാർ ജയിക്കുകയും ചെയ്തു. പിന്നീട് ഇന്നേവരെ ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാനായിട്ടില്ല. വിവാഹമോചന കേസിന് എന്ത് പറ്റിയെന്നത് അതിലും വലിയ തമാശയാണ്. ഗണേഷ് മന്ത്രിയായപ്പോൾ ഭാര്യ പരാതി പിൻവലിച്ചു. മന്ത്രി മന്ദിരത്തിൽ താമസമാക്കി. അവർക്ക് ഒരു കുട്ടി കൂടി ജനിച്ചു. കേസ് കൊടുക്കുന്നതിന് മുമ്പ് ദമ്പതികൾക്ക് വേറൊരു കുട്ടിയുണ്ടായിരുന്നു.
പിന്നെ കുറേ വർഷങ്ങൾക്കുശേഷം ഗണേഷ് മന്ത്രിയായിരിക്കുമ്പോൾ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി. അത് വിവാഹമോചനത്തിലും ഗണേഷിന്റെ രാജിയിലും ചെന്ന് അവസാനിച്ചു. എന്ന് കരുതി പത്തനാപുരത്ത് പുള്ളിക്ക് വല്ല കോട്ടവും സംഭവിച്ചോ? ഇല്ല. ഗണേഷിനെ മോശമാക്കാൻ ചാണ്ടി ഉമ്മനെ വരെ കോൺഗ്രസുകാർ രംഗത്ത് ഇറക്കിയിട്ടുണ്ട്. വിവാഹമോചന ഹർജി കൊടുത്തപ്പോൾ ഭാര്യയും സ്റ്റാലിനും എല്ലാം കരുതിയത് വിജയയിയുടെ രാഷ്ട്രീയ ഭാവി തകർന്നുവെന്നാണ്. ഒരിക്കലുമല്ല.
വിജയിയുടെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രകാശിതമായി. സിനിമാ നടന്റെയും രാഷ്ട്രീയക്കാരന്റെയും ജീവിതത്തിൽ ഇതൊക്കെ സംഭവിക്കുന്നതാണെന്ന് എല്ലാവർക്കും അറിയാം. ഇനി വരാൻ പോകുന്ന ഇലക്ഷനിൽ സ്റ്റാലിന്റെ ഡിഎംകെ പൊളിഞ്ഞ് പാളീസാകും. വിജയിയുടെ ടിവികെ വെന്നിക്കൊടി പാറിക്കും എന്നും ജയശങ്കർ പറഞ്ഞു.


Click it and Unblock the Notifications

















