വിവാഹജീവിതം പോലെ തന്നെ ഭീകരമായ വിവാഹമോചനം: പ്രിയദർശനുമായി വേർപിരിഞ്ഞ ലിസ്സി എഴുതിയത്
ലിസ്സിയും പ്രിയദർശനും മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച താര ദമ്പതികളിൽ പ്രധാനികളാണ്. സിനിമയിൽ ഏറ്റവും കൂടുതൽ വേഷങ്ങൾ നൽകിയ സംവിധായകൻ തന്നെ നായികയെ സ്വന്തമാക്കിയ അപൂർവ്വ പ്രണയകഥയായിരുന്നു ഇരുവരുടെയും. എന്നാൽ വിവാദങ്ങളിൽ മുങ്ങിയ ഇരുവരുടെയും ദാമ്പത്യ ജീവിതം 2016ൽ അവസാനിച്ചു. പിന്നീട് ഒരു കുറിപ്പിൽ, പ്രിയദർശനൊപ്പം നയിച്ച ദാമ്പത്യ ജീവിതം അതി ഭീകരമായിരുന്നു എന്ന് പ്രശസ്ത നടി തുറന്ന് എഴുതി. പ്രിയദർശന്റെ മാതാപിതാക്കളുടെ മരണങ്ങൾ സംഭവിച്ച് അധികം വൈകാതെയാണ് സംവിധായകനും ലിസ്സിയും വേർപിരിഞ്ഞത്.
പ്രിയദർശനുമായുള്ള വിവാഹജീവിതത്തെ കുറിച്ച് ലിസ്സി
സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹമോചനത്തിന് ശേഷം ഈ വാർത്ത ഒരു കുറിപ്പിലൂടെ ലിസ്സി മാധ്യമങ്ങളെയും ആരാധകരെയും അറിയിച്ചിരുന്നു. തങ്ങളുടെ വിവാഹമോചന ഔദ്യോഗികമായി അവസാനിച്ചതായി തുറന്നെഴുതിയ പ്രശസ്ത നടി, അതിൽ തനിക്കുള്ള ആശ്വാസം മറച്ചു വച്ചില്ല. പ്രിയദർശനുമായുള്ള വിവാഹജീവിതം പോലെ തന്നെ വിവാഹമോചനം പോലും വളരെ ഭീകരമായിരുന്നു എന്നായിരുന്നു ലിസ്സി പറഞ്ഞത്. ഈ വെളിപ്പെടുത്തൽ ഇരുവരുടെയും ആരാധകരെയും, മലയാള സിനിമ പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

"മദ്രാസ് ഹൈക്കോടതിയിൽ ഒരു ഒത്തുതീർപ്പിലെത്തുന്നതുവരെ കോടതികളിലും പുറത്തും പലപ്പോഴും കടുപ്പം നിറഞ്ഞതും, അപരിഷ്കൃതവുമായ പോരാട്ടമായിരുന്നു ഈ വിവാഹമോചനം. ഒരുപക്ഷേ ഞങ്ങളുടെ വിവാഹമോചന നടപടികളുടെ വൃത്തികെട്ട സ്വഭാവം, ഞങ്ങളുടെ വിവാഹജീവിതത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് കാണിച്ചു തരും. എന്തായാലും, ഇപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നുന്നു," ലിസ്സി കുറിച്ചു. ഈ ദീർഘകാല നിയമയുദ്ധം അവസാനിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ച നടി, താൻ അനുഭവിച്ച മാനസികവും നിയമപരവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നെഴുതി. പ്രിയദർശൻ മാധ്യമങ്ങൾക്ക് മുന്നിൽ തങ്ങൾ തമ്മിൽ ഇപ്പോഴും സൗഹൃദത്തിലാണെന്ന് തെളിയിക്കാൻ ശ്രമിച്ചപ്പോൾ, അതൊക്കെ തള്ളിക്കളയുകയിരുന്നു പ്രശസ്ത നടി.
മറ്റു വിവാഹമോചനങ്ങൾ പോലെ ഇതിൽ പരസ്പര ബഹുമാനമില്ല
പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ലെന്നും ലിസ്സി തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു. സമീപകാലത്ത്, "ഹൃത്വിക് റോഷൻ, സൂസൻ ഖാൻ എന്നിവർ മുതൽ ദിലീപ്, മഞ്ജു വാരിയർ, അടുത്തിടെ അമല പോൾ, വിജയ് എന്നിവർ വരെയുള്ള എല്ലാ സെലിബ്രിറ്റി വിവാഹമോചനങ്ങളും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനങ്ങളായിരുന്നു. ആ ദമ്പതികൾക്കും അത് വേദനാജനകമായിരുന്നിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അവരൊക്കെ എന്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നാലും, പരസ്പരം ബഹുമാനിക്കാൻ തീരുമാനിച്ചു. എന്നാൽ ഞങ്ങളുടെ സ്ഥിതി അതായിരുന്നില്ല," സംവിധായകനുമായുള്ള നിയമയുദ്ധത്തെ കുറിച്ച് ലിസ്സി തന്റെ കുറിപ്പിൽ വെളിപ്പെടുത്തി.

എന്നാൽ, നേരെ തിരിച്ചായിരുന്നു പ്രിയദർശന്റെ അവസ്ഥ. 2014ൽ ലിസ്സിയുമായി പിരിഞ്ഞതിന് ശേഷമുള്ള എല്ലാ അഭിമുഖങ്ങളിലും, നടി വളരെ നല്ലൊരു ഭാര്യയും അമ്മയുമാണെന്ന് പ്രിയദർശൻ തുറന്നു സമ്മതിച്ചിരുന്നു. തങ്ങളുടെ വിവാഹജീവിതം തകർന്നതിൽ തന്റെ അഹങ്കാരത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ, പ്രിയദർശന്റെ ഈ നല്ല വാക്കുകൾ എല്ലാം വെറും അനുരഞ്ജന ശ്രമങ്ങൾ മാത്രമാണെന്ന് സൂചിപ്പിച്ച് തള്ളിക്കളഞ്ഞ ലിസ്സി, ഈ വിവാഹബന്ധത്തിൽ താൻ എന്ന വ്യക്തി ഒരിക്കലും ബഹുമാനിക്കപ്പെട്ടിരുന്നില്ല എന്ന് തുറന്നടിച്ചിരുന്നു. വിവാഹമോചന കേസ് നടക്കുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണ തന്നത്, മക്കളായ നടി കല്യാണി പ്രിയദർശനും, സിദ്ധാർഥ് പ്രിയദർശനും ആണെന്ന് വെളിപ്പെടുത്തിയ ലിസ്സി, അവരോട് തന്റെ കുറിപ്പിൽ നന്ദി പറയുകയും ചെയ്തു.


Click it and Unblock the Notifications











