'വിജയിയുടെ അക്കാര്യങ്ങളുമായി ചേർന്ന് പോകുന്നത് മഡോണയായിരുന്നു, അവരുടെ പ്രകടനം നേരത്തെ തന്നെ ഇഷ്ടമാണ്'; ലോകേഷ്!
ലോകേഷ് കനഗരാജ് യൂണിവേഴ്സിൽ നിന്ന് ഒരു സിനിമ വരുന്നുവെന്ന് പ്രഖ്യാപനം വരുമ്പോൾ തന്നെ ആരാധകരുടെയും സിനിമാപ്രേമികളുടെയും ചർച്ച തുടങ്ങും. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിയേറ്ററുകൾ അടക്കി ഭരിക്കുന്നത് വിജയ് നായകനായ ലിയോയാണ്. തെന്നിന്ത്യൻ സിനിമകളിലെ മലയാളി സാന്നിധ്യം കഴിഞ്ഞ കുറച്ച് നാളുകളായി വളരെ അധികമാണ്. ലിയോയിലും മലയാളി താരങ്ങൾ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മാത്യുവിന്റെയും മഡോണയുടെയും പേരുകളാണ് അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയപ്പെടുന്നത്. സിനിമ റിലീസ് ആകുന്നത് വരെ മഡോണ സെബാസ്റ്റ്യൻ ലിയോയിലുണ്ടെന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വിജയ്ക്കൊപ്പം സ്ക്രീനിൽ മഡോണ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർക്കെല്ലാം അതിശയമായി.

തട്ടുപൊളിപ്പൻ ഗാനരംഗങ്ങളിൽ എല്ലാം വിജയിക്കൊപ്പം എത്താൻ മഡോണയ്ക്ക് സാധിച്ചു. നടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ലിയോ. തമിഴിൽ ലിയോയ്ക്ക് മുമ്പും മഡോണ സിനിമകൾ ചെയ്തിട്ടുണ്ട്.
എന്നാൽ എന്തുകൊണ്ടാണ് മഡോണയെ തന്നെ വിജയിയുടെ ഇരട്ട സഹോദരിയായി അഭിനയിക്കാൻ വിളിച്ചുവെന്നതിന് വ്യക്തമായ വിശദീകരണം ലോകേഷിന് പറയാനുണ്ട്. എലിസ ദാസ് എന്ന കഥാപാത്രമായി മഡോണയെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ് ഇപ്പോള്‍.
വിജയിയുടെ ചില ഫീച്ചറുകളുമായി ചേർന്ന് പോകുന്നത് മഡോണയാണെന്ന് മനസിലാക്കിയതിനാലാണ് നടിയെ തന്നെ കാസ്റ്റ് ചെയ്തത് എന്നാണ് ലോകേഷ് കനഗരാജ് പറയുന്നത്. 'എന്തുകൊണ്ട് മഡോണ സെബാസ്റ്റ്യനെന്ന് ചോദിച്ചാല്‍ അവരുടെ പ്രകടനം എനിക്ക് മുമ്പേ ഇഷ്ടമാണ് എന്നതാണ് ആദ്യ ഉത്തരം.'
'രണ്ടാമത്തെ കാര്യം വിജയ് അണ്ണന്റെ ഉയരം നൃത്തം ഇതുമായൊക്കെ ചേര്‍ന്ന് നില്‍ക്കുന്ന ഒരാള്‍ ആര് എന്ന ആലോചനയിലുമാണ് മഡോണയുടെ പേര് വന്നത്. ഇരട്ട സഹോദരന്‍ എന്നത് സിനിമയില്‍ ഒരുപാട് തവണ കണ്ടിട്ടുള്ളതാണെന്ന് തോന്നി. ഒപ്പം ഇരട്ട സഹോദരന്‍ ആണെങ്കില്‍ ചിത്രത്തിന്റെ കഥ സംബന്ധിച്ച് ഇനിയും ചില സംശയങ്ങളും ആശയക്കുഴപ്പങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് വന്നുചേരും.'

'ജീവനോടെ ഇരിക്കുന്നത് ആര്? ഇപ്പുറത്ത് പാര്‍ഥിപനും ലിയോയും നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. സിനിമ പാര്‍ഥിപനും ലിയോയും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ചുരുക്കണമായിരുന്നു. അതുകൊണ്ടാണ് ഒരു ഇരട്ട സഹോദരി ആകാമെന്ന് വെച്ചത്', എന്നാണ് ലോകേഷ് പറയുന്നത്.
താൻ ലിയോയിൽ അഭിനയിച്ച കാര്യം മഡോണ പറഞ്ഞത് അമ്മയോട് മാത്രമാണ്. റിലീസിന് ഏതാനും നാളുകൾ മുമ്പാണ് മഡോണയും ലിയോ സിനിമയിലുണ്ടെന്ന കാര്യം ചില ഓൺലൈൻ ഗ്രൂപ്പുകളിലൂടെ പുറത്തായത്. 'ഞാൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ട് തന്നെ ലിയോയിൽ അഭിനയിച്ച കാര്യം രഹസ്യമാക്കി വെയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു.'
'റിലീസിന് മുമ്പ് വരെ ലോകേഷിനോട് ചോദിച്ചിരുന്നു ഇനിയെങ്കിലും പറയാമോയെന്ന്. ഓഡിയോ ലോഞ്ചിന് എന്തായാലും പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ ഓഡിയോ ലോഞ്ചും നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം ഇങ്ങനെ മുന്നോട്ടുപോയി', എന്നാണ് ലിയോയിൽ അതിഥി വേഷത്തെ കുറിച്ച് നേരത്തെ വെളിപ്പെടുത്താത്തിനെ കുറിച്ച് സംസാരിച്ച് മഡോണ പറഞ്ഞത്.
തന്റെ കഥാപാത്രത്തിന്റെ വീഡിയോയൊക്കെ പുറത്ത് വന്ന് തുടങ്ങിയ ശേഷമാണ് ലിയോ ലൊക്കേഷൻ സ്റ്റിൽസ് മഡോണ സോഷ്യൽമീഡിയ വഴി പുറത്തുവിട്ടത്. 'വിജയ് സാറിനൊപ്പം ഇതുപോലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് തന്നെ വലിയ കാര്യം.'
'അതിപ്പോൾ എത്ര ചെറിയ വേഷമാണെങ്കിലും ഒന്നും നോക്കാതെ ഞാൻ അഭിനയിക്കും. അനിയത്തിയുടെ കഥാപാത്രമെന്ന് മാത്രമാണ് ആദ്യം പറഞ്ഞിരുന്നതെന്നും മറ്റെല്ലാം സെറ്റിലെത്തിയ ശേഷമാണ് അറിയുന്നതെന്നും തന്റെ ഫൈറ്റ് സീൻ കട്ട് ചെയ്ത് പോയതിൽ വിഷമമുണ്ടെന്നും', മഡോണ ലിയോ എക്സ്പീരിയൻസ് പങ്കിട്ട് പറഞ്ഞിരുന്നു.


Click it and Unblock the Notifications











