'നടക്കാനുള്ള ആഗ്രഹം... അഞ്ചടി വെച്ചു, ശ്വാസമെടുക്കുന്നത‍് കണ്ടപ്പോൾ സംശയം തോന്നി, അത്രത്തോളം ചേച്ചി നോക്കി'
മഹാനായ കലാകാരൻ ശ്രീനിവാസൻ ഇനിയില്ലെന്ന സത്യം മലയാളികൾക്ക് ഉൾക്കൊള്ളനായിട്ടില്ല. ഇനി ഇതുപോലൊരു പ്രതിഭ മലയാള സിനിമയിൽ ഉണ്ടാവില്ല. സിനിമപോലെ തന്നെ ശ്രീനിവാസന് പ്രിയപ്പെട്ടതായിരുന്നു കൃഷി. ഷൂട്ടിങ് ഇടവേളകളിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. കൃഷിയിലേക്ക് ഇറങ്ങിയശേഷം ശ്രീനിവാസന് കിട്ടിയ സുഹൃത്താണ് മനു ഫിലിപ്പ്. ഇരുവരും ഒരുമിച്ച് വിവിധ സ്ഥലങ്ങളിൽ ജൈവ കൃഷി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി ധ്യാനാണ് അച്ഛന് വേണ്ടി മനുവിനൊപ്പം കൃഷി ചെയ്യുന്നത്. പതിനാല് വർഷത്തെ സൗഹൃദമാണ് ശ്രീനിയുമായി മനുവിന്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ മനുവാണ്. പ്രിയ താരത്തിന്റെ വേർപാടോടെ സഹോദരനെ നഷ്ടപ്പെട്ടതുപോലെയാണ് മനുവിന്.

കൃഷി കാരണമാണ് ഞാനും ശ്രീനിയേട്ടനും പരിചയപ്പെടുന്നത്. ഞാനും കൃഷിക്കാരനായിരുന്നു. പതിനാല് വർഷം മുമ്പാണ് അദ്ദേഹം ഇവിടെ വന്നത്. അന്ന് ഞാൻ തണ്ണി മത്തനും പച്ചക്കറിയുമെല്ലാം കൃഷി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹവും എന്നോടൊപ്പം ചേർന്ന് കൃഷി ചെയ്യാൻ താൽപര്യം പ്രകടപ്പിച്ചു. അങ്ങനെ മുപ്പത്തിയഞ്ച് വർഷം തരിശായി കിടന്ന പാടങ്ങൾ ഞങ്ങൾ ഏറ്റെടുത്തു.
രണ്ട് ഏക്കറിൽ തുടങ്ങിയ ജൈവ കൃഷി പിന്നീട് 102 ഏക്കർ വരെ എത്തി മെയിൻ സ്ട്രീം വൺ എക്സ്ക്ലൂസീവിന് നൽകിയ അഭിമുഖത്തിൽ മനു ഫിലിപ്പ് പറഞ്ഞു. ആളുകൾക്ക് ഭക്ഷണത്തിലൂടെ രോഗം വരരുത് എന്നത് ശ്രീനിയേട്ടന്റെ വലിയ ആഗ്രഹമായിരുന്നു. ആളുകൾ നല്ല ഭക്ഷണം കഴിക്കണം എന്നും ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയാണ് കൃഷി തുടങ്ങിയത്.
ജൈവ രീതിയിൽ ചെയ്തതുകൊണ്ട് നഷ്ടമായിരുന്നു ഉണ്ടായത്. ഇപ്പോൾ ധ്യാൻ ആ കൃഷി ഏറ്റെടുത്തു. കഴിഞ്ഞ വർഷം മുതലാണ് അത്. അറുപത് ഏക്കറിൽ നെൽകൃഷിയുണ്ട്. ഞാനും ധ്യാനിനൊപ്പമുണ്ട്. ശ്രീനിയേട്ടനെപ്പോലൊരു നല്ല മനുഷ്യൻ ഇനിയുണ്ടാവില്ല. ഇനി ശ്രീനിയേട്ടനെ ഒരുപാട് മിസ് ചെയ്യും. ശ്രീനിയേട്ടനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് ഞാൻ ചെന്നത്.
തനിക്ക് നടക്കണമെന്ന് പറഞ്ഞു. എന്നെ കണ്ടപ്പോൾ വേദനയുടെ കാര്യം പറഞ്ഞു. കാരണം അതിന് കുറച്ച് ദിവസം മുമ്പാണ് അദ്ദേഹം വീണ് കാല് പൊട്ടിയത്. അഞ്ച് അടി വെച്ചപ്പോഴേക്കും വയ്യെന്ന് പറഞ്ഞു. ഉടനെ ഞാൻ എടുത്തു. ശേഷം ഞാനും ഡ്രൈവറും കൂടി സ്ട്രക്ചറിൽ കിടത്തി. അപ്പോഴേക്കും ശ്രീനിയേട്ടൻ ഏകദേശം മരിച്ചതുപോലെയായി.

എന്റെ അപ്പന്റേയും ചേട്ടന്റെയും സ്ഥാനമാണ് ശ്രീനിയേട്ടന് ഞാൻ കൊടുത്തിരുന്നത്. സന്തോഷത്തോടെ വർത്തമാനം പറഞ്ഞിരുന്നു അദ്ദേഹം അവസാന നിമിഷവും. എന്റെ കാര്യമാണ് ചേച്ചിയും ശ്രീനിയേട്ടനും പരസ്പരം സംസാരിച്ചത്. എന്ത് അസുഖം ശ്രീനിയേട്ടന് വന്നാലും ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാനും ചെല്ലാറുണ്ട്. അവസാനം കണ്ടപ്പോൾ ശ്വാസം എടുക്കുന്ന രീതി കണ്ട് എനിക്ക് സംശയം തോന്നിയിരുന്നു.
ഞാൻ അടുത്താണ് താമസിക്കുന്നത്. അദ്ദേഹം മരിക്കുമെന്ന് കരുതിയില്ല. തിരിച്ച് വരുമെന്ന് തന്നെ വിശ്വസിച്ചിരുന്നു. മരണ വാർത്ത കേട്ടശേഷം വണ്ടിപോലും ഓടിക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അവരുടെ വീട്ടിലെ അംഗപ്പോലെയായിരുന്നു ഞാൻ. മനസിൽ നന്മയുള്ള ആളാണ്. എന്ത് കാര്യവും ആരുടെ മുഖത്ത് നോക്കിയും പറയും. ശ്രീനിയേട്ടന്റെ അവസ്ഥ മോശമായിരുന്നു. സ്ട്രോക്ക് അടക്കം വന്നതാണല്ലോ.
ശ്രീനിയേട്ടന് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് വിമല ചേച്ചിയാണ്. ഇതുപോലൊരു ഭാര്യയെ ലോകത്ത് ഉണ്ടാവില്ല. ആരും ഇത്രത്തോളം ഭർത്താവിനെ നോക്കിയിട്ടുണ്ടാവില്ല. കഥ എഴുതാൻ ഇരുന്നാൽ നാല്, അഞ്ച് ദിവസം അതേ എഴുത്തിലായിരിക്കും. അഞ്ച് ദിവസമൊക്കെയാകുമ്പോൾ പറയും എനിക്ക് എന്റെ ഭാര്യയെ കാണണമെന്ന്. അദ്ദേഹത്തിന് വിമല ചേച്ചിയെ കാണാതിരിക്കാൻ പറ്റില്ലെന്നും ഇരുവരും തമ്മിൽ അത്രയേറെ സ്നേഹമായിരുന്നെന്നും മനു ഫിലിപ്പ് പറഞ്ഞു.


Click it and Unblock the Notifications











