'എൺപതാം വയസിലും ആ കൈ എനിക്ക് ഇങ്ങനെ ചേർത്ത് പിടിക്കണം'; രണ്ടാം കെട്ടുകാരിയെ വിവാഹം ചെയ്ത എം.ജി ശ്രീകുമാർ!
ഇന്നത്തെ കാലത്തെ പ്രണയത്തിന് ആയുസ് കുറവാണെന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്. എന്നാൽ ഫോൺ, വാട്സ് ആപ്പ് പോലുള്ളവ പോലും ഇല്ലാതിരുന്ന കാലത്ത് ശക്തമായ പ്രണയം മുന്നോട്ട് കൊണ്ടുപോവുകയും പിന്നീട് വിവാഹത്തിലൂടെ ഒന്നാവുകയും ചെയ്ത രണ്ടുപേരാണ് ഗായകൻ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. രണ്ടുപേരും വിവാഹത്തിലൂടെ ഒന്നായിട്ട് ഇന്നേക്ക് 24 വർഷം പൂർത്തിയാവുകയാണ്.
പ്രണയത്തിലായിരുന്നപ്പോഴും ലിവിങ് റിലേഷനിൽ ആയിരുന്നപ്പോഴും എങ്ങനെയാണോ ജീവിച്ചിരുന്നത് അതേ പ്രണയത്തോടെയും വിശ്വാസത്തോടെയുമാണ് ഈ 24ആം വർഷത്തിലും ഇരുവരും മുന്നോട്ട് പോകുന്നത്. മെയ്ഡ് ഫോർ ഈച്ച അദർ എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യരായ മലയാളത്തിലെ ചില താരദമ്പതികളിൽ ഒരു ജോഡി കൂടിയാണ് ഇരുവരും.

എവിടെപ്പോയാലും എം.ജിക്കൊപ്പം ലേഖ കാണും. ഭാര്യ എന്നതിലുപരി എം.ജിയിലെ ഗായകന്റെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കി ചെയ്യുന്നതും ലേഖയാണ്. അത്യപൂർവമായ ഒരു പ്രണയകഥയാണ് ഇരുവരുടേതും. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് ലേഖ എം.ജി ശ്രീകുമാറിനെ കാണുന്നതും പ്രണയത്തിലാകുന്നതും. ഒരു മകളും ലേഖയ്ക്കുണ്ട്.
ഒരിക്കൽ പോലും വിവാഹിതനായിട്ടില്ലാത്ത പുരുഷൻ വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമായ സ്ത്രീയെ ഭാര്യയായി ജീവിതത്തിലേക്ക് കൂട്ടുക എന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഏറ്റവും പ്രധാനം നാട്ടുകാരെയും വീട്ടുകാരെയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിപ്പിക്കുക എന്നതാണ്. എല്ലാ പ്രതിസന്ധികളെയും ഇരുവരും ഒരുമിച്ച് നിന്നാണ് തരണം ചെയ്തത്.
സ്വന്തം ചോരയിൽ കുഞ്ഞില്ലെങ്കിലും ലേഖയുടെ മകൾ എം.ജിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണ്. വിവാഹിതയായ ലേഖയുടെ മകൾ അമേരിക്കയിൽ സെറ്റിൽഡാണ്. അവധി ആഘോഷിക്കാൻ ഇരുവരും ആദ്യ ഓടിപ്പോകാറുള്ളതും മകളുടെ അടുത്തേക്കാണ്. രണ്ടാം കെട്ടുകാരിയെ വിവാഹം കഴിച്ചതിന് വീട്ടുകാരിൽ നിന്നും എം.ജി ശ്രീകുമാർ അവഗണനകൾ നേരിട്ടിരുന്നു.
ഒരിക്കൽ തന്റെ പ്രണയത്തെയും വിവാഹത്തെയും അന്നുണ്ടായ പ്രതിസന്ധികളെയും കുറിച്ച് എം.ജി വെളിപ്പെടുത്തിയിരുന്നു. 'ഞങ്ങളുടെ വിവാഹത്തില്‍ ഏറെയും എതിര്‍പ്പ് വീട്ടുകാര്‍ക്കായിരുന്നു. കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷെ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തു ഒന്നായി. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞാൽ അത് ചെറിയ കാര്യമല്ല.'

'ലിവിങ് ടുഗദര്‍ ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ്. അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു ലേഖയെ. എന്റെ അമ്മക്ക് വയ്യാതെ ഇരുന്നപ്പോൾ ലേഖയ്ക്ക് അവിടെ പോയി പരിചരിക്കാൻ കഴിഞ്ഞില്ല.'
'അമ്മയുടെ എല്ലാ കാര്യങ്ങളും ഞങ്ങൾ നോക്കിയിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ ഈ ബന്ധം കൊണ്ട് മറ്റാർക്കാണ് വിഷയം എന്ന കാര്യം എനിക്ക് അറിയില്ല. എന്നെ കുടുംബം അകറ്റി നിർത്തിയപ്പോഴും എനിക്ക് സങ്കടം തോന്നിയിരുന്നില്ല. കുട്ടികൾ വേണ്ടെന്ന് ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചതാണ്. കുട്ടികളുണ്ടായാൽ നല്ലത് ആയിരിക്കണം. അല്ലെങ്കിൽ ഉണ്ടാകാതെ ഇരിക്കുന്നതാണ് നല്ലത്. കണ്ടും കേട്ടും മനസിലാക്കിയ തീരുമാനമാണ്', എന്നാണ് കുടുംബജീവിതത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ എം.ജി പറഞ്ഞത്.
'ആദ്യ വിവാഹം പരാജയമായതുകൊണ്ട് തന്നെ ഇനിയും അത്തരത്തിൽ ഉള്ള പിഴവ് എനിക്ക് ഉണ്ടാകാൻ പാടില്ല എന്നുള്ള സ്വയം നിർബന്ധം ഉണ്ടായിരുന്നു. മാനസികമായി അടുത്തതിന് ശേഷമാണ് ഒന്നിക്കാനുള്ള തീരുമാനം എടുത്തതെന്നാണ്', ലേഖ വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ മുമ്പൊരിക്കൽ പറഞ്ഞത്.
വിവാഹ വാർഷിക ദിനത്തിൽ പ്രണയം നിറഞ്ഞ ആശംസകൾ രണ്ടുപേരും പരസ്പരം കൈമാറി. നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടും ദൈവാധീനം കൊണ്ടും, ഇന്ന് ഞങ്ങളുടെ ആനിവേഴ്സറിയാണ്. ലവ് യൂ ഓൾ എന്നാണ് എംജി കുറിച്ചത്. എൺപതാം വയസിലും നിന്റെ കൈ ഇങ്ങനെ ചേർത്തുനിർത്തി എനിക്ക് പറയണം ഹാപ്പി ആനിവേഴ്സറിയെന്ന് എന്നാണ് -ലേഖ കുറിത്. രണ്ടുപേരുടെയും ആരാധകരും ആശംസകൾ നേർന്നിട്ടുണ്ട്.


Click it and Unblock the Notifications