'സിനിമയിൽ പാടാൻ അവസരം ചോദിച്ചു, ലാലിനെ എല്ലാവർക്കും പേടിയായിരുന്നു, ഇന്നത്തെ ആളല്ലല്ലോ'; എം.ജി ശ്രീകുമാർ!
മലയാളി മനസുകൾ ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുന്ന പ്രിയ ഗായകനാണ് എം.ജി ശ്രീകുമാർ. ഹൃദയ ഗീതങ്ങളിലൂടെ ആത്മാവിന്റെ മണി വാതിലുകൾ തുറന്ന സ്നേഹ ഗായകനെന്നാണ് എം.ജിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. നാൽപ്പത് വർഷത്തെ പാട്ടുജീവിതത്തിൽ ഇരുപതിനായിരത്തിൽപ്പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ച് കഴിഞ്ഞു.
സംഗീതസ്വരങ്ങൾ നിറഞ്ഞുനിന്ന വീട്ടിലായിരുന്നു ശ്രീകുമാർ ജനിച്ചതും വളർന്നതും. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവൻ്റെ കീഴിലും കുറച്ചുനാൾ സംഗീതം അഭ്യസിച്ചു.
എന്നിരുന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി രാധാകൃഷ്ണൻ തന്നെയായിരുന്നു. 1983ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലിയിൽ ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദിതാളം എന്ന വരികൾ പാടിയാണ് എം.ജി ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്.

ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി അദ്ദേഹം ഗാനങ്ങൾ ആലപിച്ച് കഴിഞ്ഞു. എം.ജി ശ്രീകുമാറിന്റെ പേരിനൊപ്പം എപ്പോഴും മലയാളികൾ ഓർമിക്കുന്ന മറ്റൊരു പേര് നടൻ മോഹൻലാലിന്റേതാണ്. മോഹൻലാലും എം.ജി ശ്രീകുമാറും തമ്മിൽ സ്കൂൾകാലം മുതൽ തുടങ്ങിയ സൗഹൃദമാണ്. ശ്രീകുമാറിന്റെ വീട്ടിൽ സ്വന്തം വീടെന്ന പോലെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു മോഹൻലാലിന്. പിന്നെ സിനിമാ യാത്രയിലും ഇവർ ഒന്നിച്ചു.
മോഹൻലാലിന് ഏറ്റവും യോജിക്കുന്നത് എം.ജിയുടെ ശബ്ദത്തിലുള്ള പാട്ടുകളാണ് എന്നതിൽ ആർക്കും എതിർപ്പില്ല. ഇരുവരും ചേർന്ന് ഹിറ്റായക്കിയ പാട്ടുകൾക്ക് കണക്കില്ല. ഇപ്പോഴിതാ ചലിച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് താൻ വന്നതെങ്ങനെ എന്നതിനെ കുറിച്ചും മോഹൻലാൽ, പ്രിയദർശൻ എന്നിവരുമായുള്ള സൗഹൃദത്തെ കുറിച്ചും എം.ജി ശ്രീകുമാർ മനസ് തുറന്നിരിക്കുകയാണ്.
സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലാണ് പിന്നണി പാടിയതിന് ആദ്യം ലഭിച്ച പ്രതിഫലത്തെ കുറിച്ച് അടക്കം എം.ജി ശ്രീകുമാർ മനസ് തുറന്നത്. 'ബി കോം കഴിഞ്ഞ് അക്കൗണ്ടന്റായി ജോലി നോക്കുകയാണ്. അത് വുമൺസ് കോളേജിന്റെ അടുത്താണ്. അഞ്ഞൂറ് രൂപ ശമ്പളവുമുണ്ട്. ആ സമയത്താണ് ലിബിയയിലേക്ക് എനിക്ക് പോകാനായത്. ബേദ എന്ന സ്ഥലത്തായിരുന്നു. പ്രതീക്ഷകളുടെ കൊടുമുടിയിലാണ് ഞാൻ.'
'അവിടെ ചെന്നാൽ ഗാനമേള നടത്താം എന്നൊക്കെ സ്വപ്നം ഉണ്ടായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോഴാണ് മനസിലാകുന്നത് ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യാൻ ആകില്ലെന്ന്. അങ്ങനെ നാട്ടിലേക്ക് ഒന്നര വർഷത്തിനുശേഷം ഞാൻ തിരികെ വന്നു. നാട്ടിൽ വന്ന് വീണ്ടും പഴയ കൂട്ടുകെട്ടിൽ നമ്മൾ ജീവിതം ആസ്വദിക്കാൻ ചേർന്നു.'

'ഇന്ത്യൻ കോഫി ഹൗസിലാണ് ഞങ്ങളുടെ സമ്മേളനം. സുരേഷ്കുമാറും പ്രിയനും സനലും അശോക് കുമാറും അങ്ങനെ ഒരുപാട് പേരുണ്ടായിരുന്നു. മൂന്നുമണിക്കൂർ ആയിരുന്നു ഞങ്ങളുടെ ഡിസ്കഷൻ. മോഹൻലാലും ഇടക്ക് വരും. അന്ന് മോഹൻലാൽ വില്ലനാണ്. എല്ലാവർക്കും പുള്ളിയെ പേടിയും. ലാൽ ഇങ്ങനെ ബസിൽ ഒക്കെ തൂങ്ങി വന്നിട്ട് സ്ഥിരം ലാൽ ശൈലിയിൽ നമ്മളോട് ഒരു ചോദ്യം ഉണ്ടാകും.'
'ഇന്നത്തെ രൂപം ആയിരുന്നില്ലല്ലോ മോഹൻലാലിന്റെ പഴയ രൂപം. സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് അധികവും നടക്കുന്നത്. അങ്ങനെ ഒരിക്കൽ സുരേഷ്‌കുമാർ സിനിമ എടുക്കുന്നു എന്ന വാർത്ത വന്നു. ഞാൻ സൈക്കിളൊക്കെ ചവിട്ടി ചെന്ന് സിനിമയിൽ പാടാൻ അവസരം നൽകണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആദ്യ സിനിമയിൽ പാടി.'
'കൂലിയിലെ ആദ്യ ഗാനമായ വെള്ളികൊലുസിലേക്ക് ഞാൻ എത്തുന്നത് അങ്ങനെയാണ്. പക്ഷെ ആദ്യ ഗാനം പാടാൻ പോകുന്നതിന്റെ ടെൻഷനിൽ എനിക്ക് പനി പിടിച്ചു. ഇപ്പോഴും എനിക്ക് ആ സംഭവങ്ങൾ ഒന്നും മറക്കാനാകില്ല നിർമ്മാതാവായ സുരേഷിനെയും സ്‌കൂട്ടറിന്റെ പിറകിൽ വെച്ചാണ് നമ്മൾ ആദ്യ ഗാനം പാടാൻ പോകുന്നത്. ഇന്നത് നടക്കുമോ... ആദ്യപാട്ട് റെക്കോർഡ് ചെയ്ത് പുറത്തിറങ്ങി വന്ന ഉടനെ രവീന്ദ്രൻ മാഷ് എന്റെ കൈയിലേക്ക് ഒരു രൂപ വെച്ച് തന്നു.'
'ഇന്നും ആ ഒരു രൂപ ഞാൻ കളയാതെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എനിക്ക് ഒരു നല്ല ഭാവി ഉണ്ടെന്നും പറഞ്ഞാണ് കൈയ്യിൽ വെച്ചുതരുന്നത്. എന്നെ കുട്ടാ എന്നാണ് വിളിക്കുന്നത്. ഓലപ്പുര തീയേറ്ററിൽ കൊല്ലത്താണ് ഞാൻ എന്റെ ആദ്യ ഗാനം ഇറങ്ങിയത് കേൾക്കുന്നതെന്നും', പഴയ കാലത്തെ ഓർമകൾ പൊടി തട്ടിയെടുത്ത് സംസാരിക്കവെ എം.ജി പറഞ്ഞു.


Click it and Unblock the Notifications