'ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ രക്ഷപ്പെടുത്തി ഈശ്വരൻ സമ്മാനിച്ചതാണ് എന്റെ ജീവിതം... അത് ഞാൻ കൊണ്ടാടണം'
മനോഹര ഗാനങ്ങൾകൊണ്ട് മലയാളികളുടെ മനം നിറച്ച അതുല്യപ്രതിഭയാണ് എം.ജയചന്ദ്രൻ. മലയാളികൾക്കിടയിൽ സംഗീത വസന്തം പൊഴിച്ച ദേവരാജൻ മാസ്റ്ററുടെ പിൻഗാമിയായി വന്ന് ഒരുപാട് മലയാളിത്തനിമയുള്ള ഗാനങ്ങളാണ് എം.ജയചന്ദ്രൻ നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്നും മലയാള ചലച്ചിത്ര സംഗീതലോകത്ത് ഇളകാത്ത ഒരു ഇരിപ്പിടം എം.ജയചന്ദ്രനുണ്ട്. പുത്തൻ തലമുറയിൽപ്പെട്ട സംഗീതസംവിധായകരിലെ മെലഡിയുടെ രാജാവാണ് അദ്ദേഹമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അത്രയേറെ മനോഹര ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നത്. മധുസൂദനൻ നായരുടെയും സുകുമാരിയമ്മയുടെയും മകനായി 1971ൽ സംഗീതാഭിരുചിയുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്.
നന്നേ ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ച് തുടങ്ങി. 2003ൽ ഗൗരീശങ്കരം എന്ന ചിത്രത്തിലെ കണ്ണിൽ കണ്ണിൽ മിന്നും എന്ന ഗാനത്തിൽ തുടങ്ങി ഏഴ് തവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം അടക്കം ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള കലാകാരൻ കൂടിയാണ് എം.ജയചന്ദ്രൻ. സംഗീതവുമായി ബന്ധപ്പെട്ടുള്ള മിനിസ്ക്രീൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അടുത്ത കാലത്തായി എം.ജയചന്ദ്രൻ നിറഞ്ഞ് നിൽക്കുന്നുണ്ട്.

ഒരു മില്ലിമീറ്റർ നിന്നും രക്ഷപ്പെടുത്തി ഈശ്വരൻ തിരികെ സമ്മാനിച്ചതാണ് തന്റെ ജീവിതമെന്ന് പറയുകയാണ് പ്രിയ സംഗീത സംവിധായകൻ. കുട്ടിക്കാലത്തുണ്ടായ ഒരു അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് ജീവൻ പോലും നഷ്ടപ്പെട്ട് പോകുമായിരുന്ന സംഭവത്തെ കുറിച്ച് എം.ജയചന്ദ്രൻ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഓർമവെച്ച് തുടങ്ങിയപ്പോൾ മുതൽ പാട്ടുകാരനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.
ചെറുപ്പം മുതൽ ഒരുപാട് പാട്ടുകൾ കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട്. അച്ഛനാണ് പാട്ട് പഠിക്കാൻ എന്റെ അഭിരുചി മനസിലാക്കി കൊണ്ട് ചേർത്തത്. കുട്ടിക്കാലത്ത് മറിഞ്ഞ് വീണ് കഴുത്തിൽ മുറിവ് പറ്റിയിരുന്നു. അന്നുണ്ടായ പരിക്കിന്റെ പാടുകൾ ഇപ്പോഴും കഴുത്തിലുണ്ട്. മുള്ളുകമ്പി കൊണ്ടാണ് കഴുത്ത് മുറിഞ്ഞത്.
അന്ന് കണ്ണാടിയിൽ മുറിവ് നോക്കിയപ്പോൾ ഒരു ദ്വാരമുള്ളതായാണ് തോന്നിയത്. അത് കണ്ട് ഞാൻ വല്ലാതെ പേടിച്ചു. ആ മുറിവ് എന്നെ മാനസീകമായി വല്ലാതെ തളർത്തിയിരുന്നു. ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവിടെ എന്നെ ചികിത്സിച്ച ഡോക്ടറിനോട് ഞാൻ ആദ്യം ചോദിച്ചത് ഇനിയെനിക്ക് പാടാൻ പറ്റുമോയെന്നാണ്. വോക്കൽ കോഡിന്റെ ഒരു മില്ലിമീറ്റർ അരികെ വരെ മുറിവിന്റെ ആഴം ഉണ്ടായിരുന്നു.
കുറച്ച് കൂടി പ്രഷറിലാണ് മുള്ളുകമ്പി ഞാൻ വലിച്ചെടുത്തിരുന്നതെങ്കിൽ അപ്പോൾ തന്നെ വോക്കൽ കോഡ് അറ്റ് പോയേനെ. അത്രയ്ക്കും ഡെയ്ഞ്ചറസ് സിറ്റുവേഷനായിരുന്നു. മാത്രമല്ല ജീവന് ഭീഷണിയാകുന്ന തരത്തിൽ രക്തവും പോകുന്നുണ്ടായിരുന്നു. ഞാൻ ജീവിനോടെ ഉണ്ടോയെന്ന് അറിയാൻഡ അന്ന് ഡോക്ടർ നേരത്തെ വന്നു. അന്ന് നാലിൽ പഠിക്കുകയായിരുന്നു. ഫുട്ബോൾ കളിക്കുമ്പോൾ വീണതാണ്.

എനിക്ക് പുരസ്കാരങ്ങൾ കിട്ടാതെയാകുമ്പോഴും ഫ്രസ്ട്രേഷൻ വരുമ്പോഴും സന്തോഷം വരുമ്പോഴുമെല്ലാം ഈ സംഭവം ഞാൻ ഓർക്കും. ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ നിന്നും രക്ഷപ്പെടുത്തി ഈശ്വരൻ എനിക്ക് സമ്മാനിച്ച ജീവിതമാണല്ലോ ഇന്നത്തേത് എന്ന്. അത് ഞാൻ കൊണ്ടാടണം. ആ അനുഗ്രഹം ഞാൻ മനസിലാക്കുന്നുവെന്ന് എം.ജയചന്ദ്രൻ പറഞ്ഞു. അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും എം.ജയചന്ദ്രൻ വാചാലനായി.
ഞാൻ ഈ ലോകത്ത് ഏറ്റവും ആരാധിക്കുന്ന ഗായിക ചിത്ര ചേച്ചിയാണ്. എന്തും പെട്ടന്ന് പഠിക്കുകയും പാടുകയും ഈസിസായി ചിരിച്ചുകൊണ്ട് പോവുകയും ചെയ്യും. ആദ്യം ചേച്ചിക്കൊപ്പം പാടിയപ്പോൾ പേടിച്ചിട്ട് ഒരുപാട് മിസ്റ്റേക്കുകൾ സംഭവിച്ചിരുന്നു. അന്ന് ധൈര്യം തന്ന് ആശ്വസിപ്പിച്ചതും ചിത്ര ചേച്ചി തന്നെയാണ്. ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ സോങ്ങൊക്കെ വെറും പത്തോ പതിനഞ്ചോ മിനിറ്റ് കൊണ്ട് എഴുതിയതാണ്.
അച്ഛനുമായുള്ള ഗിരീഷേട്ടന്റെ ബന്ധം അഗാധമാണ്. അച്ഛന്റെ ഫോട്ടോ നോക്കി പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ദിവസം ഞാൻ ആ ഫോട്ടോ എടുത്ത് നോക്കി പക്ഷെ മുഖമൊന്നും വ്യക്തമായിരുന്നില്ല. ഞാൻ ചോദിച്ചപ്പോൾ തനിക്ക് മാത്രം അത് കാണാൻ സാധിക്കുമെന്നാണ് ഗിരീഷേട്ടൻ പറഞ്ഞതെന്ന് എം.ജയചന്ദ്രൻ പറഞ്ഞു.


Click it and Unblock the Notifications