'ചലഞ്ചിംഗ് ആയിരിക്കുമെന്ന് പൃഥിരാജിന്റെ മെസേജുകൾ'; എന്ന് നിന്റെ മൊയ്തീൻ വേദനിപ്പിച്ചെന്ന് എം ജയചന്ദ്രൻ
2015 ൽ പുറത്തിറങ്ങിയ മലയാള സിനിമ ആയിരുന്നു എന്ന് നിന്റെ മൊയ്തീൻ. പൃഥിരാജ്, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് ആർഎസ് വിമൽ ആയിരുന്നു. സിനിമയിലെ ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. എം ജയചന്ദ്രനും രമേഷ് നാരായണനും ചേർന്നാണ് ഈ സിനിമയുടെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.
പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ഗോപി സുന്ദറുമാണ്. ഇപ്പോഴിതാ സിനിമയിലെ സംഗീതത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് എം ജയചന്ദ്രൻ. സിനിമയിലെ പശ്ചത്താല സംഗീതവും തന്നെയാണ് ആദ്യം ഏൽപ്പിച്ചതെന്നും എന്നാൽ അവസാന ഘട്ടത്തിൽ തന്നെ മാറ്റുകയായിരുന്നെന്നും എം ജയചന്ദ്രൻ വെളിപ്പെടുത്തി. ദ ഫോർത്തിനോടാണ് പ്രതികരണം.

'ഞാൻ ബാക്ഗ്രൗണ്ട് സ്കോർ ചെയ്ത തുടങ്ങിയ പ്രിയം എന്ന സിനിമയ്ക്കാണ്. ഇപ്പോഴുള്ള മിക്ക ആൾക്കാരും ചിന്തിക്കുന്നതിന് മുമ്പേ ഞാൻ ബാക്ഗ്രൗണ്ട് സ്കോർ ചെയ്തിട്ടുണ്ടെന്നുള്ളത് സത്യമാണ്.പല ആൾക്കാരും പല ഇടങ്ങളിലും പറയുന്നത് ഞാൻ കേൾക്കുന്നുണ്ട് ജയചന്ദ്രൻ ബാക്ഗ്രൗണ്ട് സ്കോർ ചെയ്യില്ലെന്ന് എന്ന്. ഈ പറയുന്ന ആൾക്കാരൊക്കെ ബാക്ഗ്രൗണ്ട് സ്കോറിനെ പറ്റി ചിന്തിക്കുന്നതിന് മുമ്പേ ബാക്ഗ്രൗണ്ട് സ്കോർ ചെയ്ത ആളാണ് ഞാൻ എന്ന് ഞാനിപ്പോഴും പറയാനാഗ്രഹിക്കുകയാണ്'
'ബ്ലെസിയുടെ പ്രണയം എന്ന സിനിമയിൽ ചെയ്ത പശ്ചാത്തല സംഗീതം എപ്പോഴും പ്രിയപ്പെട്ടതാണ്. പല സിനിമകളിലും ഞാൻ പാട്ട് ചെയ്യുന്നത് വരെ പശ്ചാത്തല സംഗീതവും ഞാനാണെന്ന് പറയും. പാട്ട് ചെയ്ത് കഴിഞ്ഞ് കഴിയുമ്പോൾ പറയും അതല്ല ഒരു കാരണവശാൽ നമ്മൾ വേറെ ആളെ വെക്കുകയാണെന്ന്. എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ സംവിധായകനും പൃഥിരാജും എന്നോട് പറഞ്ഞത് ഞാൻ പശ്ചാത്തല സംഗീതം ചെയ്യണം എന്ന് തന്നെ ആണ്.

'പാട്ടൊക്കെ ചെയ്ത് കഴിഞ്ഞ് രാജു എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. കാത്തിരുന്നു എന്ന പാട്ട് ദിവസവും രാവിലെ സെറ്റിൽ ഇട്ടിട്ട് അതിൽ നിന്ന് ഇൻസ്പിരേഷൻ ഉൾക്കൊണ്ടാണ് അന്നത്തെ ഷൂട്ട് നടക്കുന്നതെന്ന് രാജു പറഞ്ഞു. അപ്പോൾ എനിക്ക് ഒരുപാട് സന്തോഷം വന്നു. ചേട്ടാ പശ്ചാത്തല സംഗീതം ചലഞ്ചിംഗ് ആയിരിക്കും എന്ന് രാജു ഇടയ്ക്കിടയ്ക്ക് മെസേജ് ചെയ്യുമായിരുന്നു. പശ്ചാത്തല സംഗീതവും ഉടനെ ചെയ്യണമെന്ന് വിമൽ പറയുകയും ഞാൻ ചെന്നെെയിൽ ഓർക്കസ്ട്ര ഒക്കെ സെറ്റ് ചെയ്യുകയും ചെയ്തു'

'വേറെ ആരിൽ നിന്നോ ആണ് അറിയുന്നത് ഗോപിയാണ് (ഗോപി സുന്ദർ) പശ്ചാത്തല സംഗീതം ചെയ്യുന്നതെന്ന്. ഗോപിയെ എനിക്കിഷ്ടമാണ്. എന്റെ അനിയനെ പോലെ ആണ്. ഗോപി ചെയ്ത മ്യൂസിക് ഗംഭീരമായിട്ടുണ്ട്. പടച്ച പെണ്ണേ എന്ന പാട്ട് ഗോപിയേക്കാൾ കൂടുതൽ ഞാനായിരിക്കും ചിലപ്പോൾ പാടിയത്. ആ വർക്കിനെക്കുറിച്ചല്ല ഞാൻ പറയുന്നത്'

'പക്ഷെ എന്റെ ഒരു വഴി അവിടെ തടസ്സപ്പെട്ടു എന്നതാണ്. അങ്ങനെയുള്ള അൺ എത്തിക്കലായ പല സംഭവങ്ങളും സിനിമയിൽ സംഭവിച്ചിട്ടുണ്ട്. ആ സംഭവങ്ങളൊക്കെ പലപ്പോഴും നമ്മളുടെ മനസ്സിന് സങ്കടം ഉണ്ടാക്കും. കാരണം നമ്മളും ആത്മാർത്ഥമായിട്ടാണ് അതിൽ ഇടപെടുന്നത്,' എം ജയചന്ദ്രൻ പറഞ്ഞു


Click it and Unblock the Notifications