സുരേഷ് ഗോപിയും ജഗതിയും കുഞ്ചാക്കോ ബോബനുമൊക്കെ വന്നു! ബൈജുവിന്റെ സൗഹൃദത്തെ കുറിച്ച് എംഎ നിഷാദ്
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായകനും വില്ലനുമടക്കം വ്യക്തിത്വമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ബൈജു. ഒരു കാലത്ത് പൂവലന്റെ വേഷത്തിലും കോമേഡിയനുമൊക്കെ ആയിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വേറെ ലെവലാണെന്നാണ് ആരാധകര്‍ പറയുന്നത്. ലൂസിഫര്‍ അടക്കമുള്ള ഹിറ്റ് സിനിമകളിലെ ബൈജുവിന്റെ കഥപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മകച്ച നടന്‍ എന്നതിലുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് ബൈജുവെന്ന് പറയുകയാണ് സംവിധായകന്‍ എം എ നിഷാദ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു തന്റെ സിനിമകള്‍ക്ക് വേണ്ടി ബൈജു എന്ന കൂട്ടുകാരന്‍ ചെയ്ത് തന്നതും ഇപ്പോള്‍ നല്‍കുന്ന പിന്തുണയെന്നും നിഷാദ് പറയുന്നു.

മേരാ നാം 'ബൈജു' മലയാള സിനിമയിലെ ഒരേ ഒരു ബൈജു. പക്ഷെ ഞങ്ങള്‍ക്ക് കൂടുതലും അറിയാവുന്നത് സന്തോഷ് എന്ന പേരാണ്. ബൈജു സന്തോഷ് അങ്ങനെയാണ് കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. എന്റെ പ്രിയ സുഹൃത്ത്, സൗഹൃദത്തിന്റെ, കരുതലും, സ്‌നേഹവും നമ്മളറിയുന്നത് ബൈജുവിനെ പോലെ ഒരു സുഹൃത്ത് നമ്മുക്കുണ്ടാകുമ്പോളാണ്. തിരുവനന്തപുരം ശൈലിയില്‍ പറഞ്ഞാല്‍ കട്ടക്ക് കൂടെ നില്‍ക്കുന്ന മച്ചമ്പി. ഞങ്ങള്‍ തമ്മിലുളള സൗഹൃദത്തിന്, വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രീഡിഗ്രിക്ക് ഞാന്‍ മാര്‍ ഇവാനിയോസില്‍ പഠിക്കുമ്പോള്‍ ബൈജു തൊട്ടുത്ത എം ജി കോളേജില്‍ ഡിഗ്രിക്ക് വിലസുന്ന കാലം. അവനന്നേ സ്റ്റാറാണ്.

ഒന്നുകില്‍ കാര്‍ അല്ലെങ്കില്‍ ബൈക്ക് രണ്ടായാലും ഒരു വലിയ സംഘം എപ്പോഴും അവനോടൊപ്പമുണ്ടാകും. അളിയനും മച്ചമ്പിയും ചേര്‍ത്ത് വിളിക്കുന്ന ബൈജുവിന്റെ സ്‌റ്റൈല്‍ ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. ലോകം മാറും പക്ഷെ ബൈജു മാറില്ല. അന്നും ഇന്നും അങ്ങനെ തന്നെ. കോളജ് കാലത്താണ് പരിചയപ്പെട്ടെങ്കിലും ഞാന്‍ ബാല താരമായി അഭിനയിച്ച ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ബൈജുവാണ്. പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ ബൈജു അവതരിപ്പിച്ചെങ്കിലും ഈ രണ്ടാം വരവിലാണ് ബൈജു എന്ന സന്തോഷ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്.

ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ സൗഹൃദത്തിന് ഒരുപാട് വില കൊടുക്കുന്ന വ്യക്തിയാണ് ബൈജു. രാജന്‍ കിരിയത്ത്-വിനുകിരിയത്ത് സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങള്‍ക്ക് ബൈജുവിന്റേതായ ഒരു സംഭാവനയുണ്ടാകാറുണ്ടെന്ന് വിനു കിരിയത്ത് പറഞ്ഞതോര്‍ക്കുന്നു. അതെ, ജഗതി ശ്രീകുമാറിനെ പോലെ അപാര ടൈമിങ്ങുളള നടന്‍ തന്നെയാണ് ബൈജു. പ്രത്യേകിച്ച് കോമഡിക്ക് പ്രാധാന്യമുളള സിനിമകളില്‍. ഞാന്‍ നിര്‍മ്മാണ പങ്കാളിയായിരുന്ന ഡ്രീംസ് എന്ന ചിത്രത്തിന്റെ കനത്ത പരാജയത്തിന് ശേഷം സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്റെ നിലനില്‍പ് പരുങ്ങലിലായ സമയം അന്ന് ഒരു പടം ഉടന്‍ ചെയ്യേണ്ട സാഹചര്യത്തില്‍ തില്ലാന തില്ലാന എന്ന ലോ ബഡ്ജറ്റ് സിനിമ ചെയ്യാന്‍ തീരുമാനിച്ചു.
Recommended Video

ടി എസ് സജിയായിരുന്നു സംവിധായകന്‍, ക്യാമറ വിപിന്‍ മോഹന്‍, തിരകഥാകൃത്ത് വിനു കിരിയത്തും. അന്ന് സിനിമക്ക് ഒരു സൗഹൃദ കൂട്ടായ്മയുണ്ടായിരുന്നു (ഇന്നത് നഷ്ടമായിരിക്കുന്നു). ഞാനെന്ന നിര്‍മ്മാതാവിനെ സഹായിക്കാന്‍ സജിയും, വിനുവും, വിപിന്‍ ചേട്ടനും, വിതരണം ചെയ്ത ദിനേശ് പണിക്കറും ഒരുമിച്ചു നിന്നു. ആ സിനിമക്ക് വേണ്ടി ഞങ്ങള്‍ ആദ്യം വിളിച്ചത് ബൈജുവിനെയാണ് എന്റെ സാഹചര്യം അവനോട് പറയുന്നതിന് മുമ്പ് തന്നെ അവനെന്നോട് പറഞ്ഞത് ഇന്നുമോര്‍ക്കുന്നു ''അളിയാ മച്ചമ്പി, നീ ഒന്നും പറയണ്ട് നമ്മള്‍ ഇത് ചെയ്യുന്നു, പൈസയൊക്കെ വരും പോകും. നീ ഷൂട്ടിംഗ് പ്ലാന്‍ ചെയ്യ്' ആ വാക്കുകള്‍ എനിക്ക് തന്ന ആത്മ വിശ്വാസം വളരെ വലുതായിരുന്നു.

ആ സിനിമയില്‍,ഒരു പ്രധാന വേഷം ചെയ്യതത് അമ്പിളി ചേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ജഗതി ശ്രീകുമാറായിരുന്നു. അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ ഞങ്ങളെ കണ്ടപാടെ അമ്പിളി ചേട്ടന്‍ പറഞ്ഞു,''പടം തുടങ്ങാന്‍ പോവുകയല്ലേ, എത്ര ദിവസം വേണം, ബൈജു എന്നോട് പറഞ്ഞു. പിന്നെ കാശ് ഒന്നും നോക്കണ്ട ഞാന്‍ വരുന്നു അഭിനയിക്കുന്നു. അനിയന്‍ ധൈര്യമായിരിക്ക്' ബൈജു എന്ന സുഹൃത്തിന്റെ കരുതല്‍ ഞാന്‍ അറിഞ്ഞ നിമിഷം. ആ സിനിമയില്‍ അഭിനയിച്ച് മറ്റ് നടന്മാരെ എനിക്ക് മറക്കാന്‍ കഴിയില്ല. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി അതിഥിയായി എത്തിയ കുഞ്ചാക്കോ ബോബന്‍, മുകേഷേട്ടന്‍, ജഗദീഷ് ഇവരെല്ലാവരും ഒരു രൂപ പോലും വാങ്ങാതെയാണ് അഭിനയിച്ചത്.

അതിനൊക്കെ തുടക്കമിട്ടത് ബൈജുവെന്ന എന്റെ സുഹൃത്താണ്. തില്ലാന തില്ലാന എന്നെ അത്ഭുതപ്പെടുത്തികൊണ്ട് കളക്ഷന്‍ നേടിയ ചിത്രമാണ്. അന്നെന്നെ സഹായിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. പിന്നീട് ഞാന്‍ സംവിധായകനായപ്പോള്‍ എന്റെ ഒരു സിനിമയില്‍ മാത്രമേ ബൈജു അഭിനയിച്ചുള്ളു. എങ്കിലും ഞങ്ങളുടെ സൗഹൃദം ഊഷ്മളതയോടെ ഇന്നും തുടരുന്നു. കുറച്ച് നാള് കൂടി ഇന്ന് ഞാന്‍ ബൈജുവിനെ വിളിച്ചിരുന്നു. സതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ഞാന്‍ ചെയ്യുന്നുണ്ട്.

ആ സിനിമയില്‍ ഒരു പോലീസ് കമ്മീഷണറുടെ വേഷത്തില്‍ ബൈജു വന്നാല്‍ നന്നായിരിക്കുമെന്ന് സതീഷ് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ വിളിച്ചു. മറുതലക്കല്‍ ഫോണെടുത്തപ്പോള്‍ പഴേയ എം ജ ി കോളേജുകാരന്റെ ഒരിക്കലും മാറാത്ത ശൈലിയില്‍ 'അളിയാ മച്ചമ്പി നീ എവിടെ.. ഒരു വിവരവുമില്ലല്ലോ' ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ വീണ്ടും അതേ സ്‌റ്റൈലില്‍ 'എപ്പം വന്നെന്ന് ചോദിച്ചാല്‍ പോരെ. ഷൂട്ടിംഗ് പ്‌ളാന്‍ ചെയ്യ്' അതാണ് ബൈജു. തിരുവനന്തപുരത്ത് മാറാത്തത് ബൈജുവും, പിന്നെ തിരുവനന്തപുരവും തന്നെ.
എം എ നിഷാദിൻ്റെ കുറിപ്പ് വായിക്കാം


Click it and Unblock the Notifications











