എല്ലാത്തിനും ഒരു മറുവശമുണ്ട്, വിനായകൻ ഇരുട്ടിൽ നിൽക്കേണ്ട; സെറ്റുകളിലെ ധ്യാൻ ശ്രീനിവാസൻ; എംഎ നിഷാദ് പറയുന്നു
മലയാള സിനിമാ രംഗത്ത് മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടനാണ് വിനായകൻ. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ, അപമര്യാദയോടെയുള്ള പെരുമാറ്റം തുടങ്ങിയവയാണ് വിനായകന് പലപ്പോഴും വിനയാകുന്നത്. അതേസമയം വിനായകനെ പിന്തുണയ്ക്കുന്നവരുമുണ്ട്. വിനായകന് സമൂഹത്തിൽ അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. നടനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. വിനായകന്റെ വ്യക്തിപരമായ കാര്യങ്ങൾ നോക്കേണ്ടതില്ലെന്ന് എംഎ നിഷാദ് പറയുന്നു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വിനായകൻ നല്ലൊരു പെർഫോമറാണ്. ഒരു നടനെ അയാളുടെ പെർഫോമൻസ് കൊണ്ടാണ് വിലയിരുത്തേണ്ടത്. അയാളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് പോകേണ്ട എന്ന അഭിപ്രായം എനിക്കുണ്ട്. ജയിലർ എന്ന സിനിമയിൽ മറ്റാരേക്കാളും നന്നായി പെർഫോം ചെയ്തിരിക്കുന്നത് വിനായകനാണ്. അതിനനുസരിച്ച പ്രതിഫലം പിന്നീടുള്ള സിനിമകളിൽ കിട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തോട് മാത്രം ചിറ്റമ്മ നയം ഉണ്ടോ എന്നെനിക്കറിയില്ല.

വിനായകൻ പറയുന്നത് മാത്രം വിവാദമാകുന്നു. അതിനേക്കാൾ രൂക്ഷമായ ഭാഷയിൽ വിനായകനേക്കാൾ വലിയ നിലയിലുള്ളവർ പറയുന്നു. അതിനെ വെള്ള പൂശുകയും വിനായകനെ കറുപ്പടിക്കുകയും ചെയ്യുന്നത് ശരിയല്ല. വിനായകൻ ഇരുട്ടിൽ നിൽക്കേണ്ട ആളല്ലെന്നും എംഎ നിഷാദ് വ്യക്തമാക്കി. വിനായകന്റെ വിവാദങ്ങളെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. എല്ലാത്തിനും ഒരു മറുവശമുണ്ട്. ആളുകൾ ഹെെലെെറ്റ് ചെയ്യുന്നത് വിനായകൻ കാണിച്ച പ്രവൃത്തിയാണ്.
അതിന് ഇപ്പുറത്ത് ഒരു വശമുണ്ടെങ്കിലോ. അതെന്താണെന്ന് നമുക്ക് അറിയില്ല. വിനായകൻ പറയുന്ന കാര്യങ്ങളെയെല്ലാം അടച്ചാക്ഷേപിക്കുന്ന അഭിപ്രായം തനിക്കില്ലെന്നും എംഎ നിഷാദ് പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ ബെറ്റിംഗ് ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് വന്ന വിമർശനങ്ങളെക്കുറിച്ചും എംഎ നിഷാദ് സംസാരിച്ചു.
ധ്യാൻ ശ്രീനിവാസനും ശ്രീനിവാസനും രണ്ട് വ്യക്തികളാണ്. ശ്രീനിവാസന്റെ മകനായത് കൊണ്ട് ശ്രീനിവാസൻ ചെയ്തത് തന്നെ ധ്യാൻ ചെയ്യണമെന്ന് നമുക്ക് ശഠിക്കാൻ പറ്റില്ല. കാലം മാറി. ശ്രീനിവാസൻ ഉത്തമ പുരുഷനാണെന്ന് ഒരു വിഭാഗം പറയുന്നുണ്ടാകും. ഒരു വിഭാഗം അദ്ദേഹത്തെ എതിർക്കും. ധ്യാൻ അദ്ദേഹത്തിന്റേതായ ശരികളിലൂടെ കടന്ന് പോകുന്ന ആളാണ്. സമൂഹത്തിന് ദോഷമുണ്ടാക്കുന്ന കാര്യം അയാളിത് വരെ ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം.
ബെറ്റിംഗ് ആപ്പിന്റെ വിഷയത്തിൽ ചിലപ്പോൾ അത്രത്തോളം കടന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. എനിക്ക് ധ്യാനിനെ അറിയാം. വളരെ നല്ല വ്യക്തിയാണ്. ഒരു സെറ്റിൽ പോലും പ്രശ്നമുണ്ടാക്കിയിട്ടില്ല. പ്രതിഫലത്തിന്റെ കാര്യത്തിലോ ഷൂട്ടിംഗിന് വരുന്ന കാര്യത്തിലോ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. 100 ശതമാനം പ്രൊഫഷണലാണ്. അതും കൂടി നോക്കേണ്ടതുണ്ടെന്ന് എംഎ നിഷാദ് അഭിപ്രായപ്പെട്ടു.
എംഎ നിഷാദ് സംവിധാനം ചെയ്ത അയ്യർ ഇൻ അറേബ്യ എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ധ്യാൻ ഒരു പ്രസ് മീറ്റിൽ യൂട്യൂബറോട് ദേഷ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന പരാമർശമാണ് ധ്യാനിനെ പ്രകോപിപ്പിച്ചത്. നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാൻ ധ്യാൻ തുടരെ സിനിമകൾ ചെയ്യുന്നു, കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാർ എന്ന് കമന്റുകൾ വരുന്നുണ്ട്, ഗൗരവമായി സിനിമയ കാണണമെന്നായിരുന്നു യൂട്യൂബർ പറഞ്ഞത്. ഇതോടെ ധ്യാൻ ദേഷ്യപ്പെട്ടു. ഞാൻ എങ്ങനെയാണ് സിനിമയെ കാണേണ്ടതെന്ന് നീയാണോ പഠിപ്പിച്ച് തരേണ്ടത് എന്നായിരുന്നു ധ്യാനിന്റ ചോദ്യം. യൂട്യൂബിന് താഴെ വരുന്ന കമന്റുകളല്ലാതെ സിനിമയെക്കുറിച്ച് നിനക്കെന്തെങ്കിലും അറിയാമോ ഇല്ലെങ്കിൽ മിണ്ടരുതെന്നും ധ്യാൻ തുറന്നടിച്ചു.


Click it and Unblock the Notifications











