twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത്രയും സൗന്ദര്യമുളള ഒരു നടനും ഈ ഭൂമി മലയാളത്തില്‍ ജനിച്ചിട്ടില്ല! നസീറിനെ കുറിച്ച് എംഎ നിഷാദ്

    |

    നിത്യ ഹരിതനായകന്‍ എന്നറിയപ്പെടുന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട പ്രേം നസീറിന്റെ ഓര്‍മ്മ ദിനമാണിന്ന്. പ്രേം നസീറിന്റെ 31-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ഓര്‍മ്മകള്‍ പുതുക്കി താരങ്ങളെല്ലാം എത്തിയിരിക്കുകയാണ്. നടന്‍ ഷമ്മി തിലകന്‍ പ്രേം നസീറിനൊപ്പം ഡബ്ബ് ചെയ്ത അനുഭവമായിരുന്നു പങ്കുവെച്ചത്.

    മെഗാസ്റ്റാര്‍ മമ്മൂട്ടി നസീറിനൊപ്പമുള്ള പഴയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം സംവിധായകന്‍ എംഎ നിഷാദും നസീറിനെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പിതാവിനൊപ്പം നില്‍ക്കുന്ന നസീറിന്റെ ഒരു ഫോട്ടോയും നിഷാദ് പങ്കുവെച്ചിരുന്നു.

     എംഎ നിഷാദിന്റെ പോസ്റ്റ്

    നിത്യഹരിത നായകന്‍,അങ്ങനെയാണ് എന്നും പ്രേം നസീറിനെ വിശേഷിപ്പിക്കുന്നത്. അത് ശരിയുമാണ്,അദ്ദേഹം നായകന്‍ തന്നെയാണ് വെളളിത്തിരയിലും ജീവിതത്തിലും. എന്റെ പിതാവിന്റെ സുഹൃത്തും ബന്ധുവും എന്നതിലുമുപരി പ്രേം നസീര്‍ എനിക്കെന്നും ഒരു വിസ്മയമാണ്. ഞാനാദ്യം നേരിട്ട് കാണുന്ന സിനിമാ താരം/നടന്‍. അദ്ദേഹത്തെ കണ്ട ആ ദിവസം ഒരിക്കലും മായാത്ത ഒരു ദീപ്തമായ ഓര്‍മ്മയായി ഇന്നും എന്റെ മനസ്സിലുണ്ട്. എന്തൊരു ചൈതന്യമായിരുന്നു അദ്ദേഹത്തിന്, റോസാപ്പൂവിന്റെ നിറം, പുഞ്ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന, താര ജാഡകളില്ലാതെ, വലുപ്പ ചെറുപ്പമില്ലാതെ, എല്ലാവരേയും,ഒരുപോലെ കാണുന്ന പ്രേം നസീര്‍.

     എംഎ നിഷാദിന്റെ പോസ്റ്റ്

    അദ്ദേഹത്തിന്റെ അത്രയും സൗന്ദര്യമുളള (ബാഹ്യവും ആന്തരികവും) ഒരു നടനും ഈ ഭൂമി മലയാളത്തില്‍ ജനിച്ചിട്ടില്ല. അതൊരു യുഗ പിറവിയാണ്്. പ്രേം നസീര്‍ എന്ന വ്യക്തിയേ പറ്റി അദ്ദേഹത്തിന്റെ നന്മകളേ പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്. നിര്‍മ്മാതാക്കളെയും, സഹ താരങ്ങളേയും, ദുരിതമനുഭവിക്കുന്ന സാധാരണക്കാരേയുമൊക്കെ സഹായിച്ചിരുന്ന പ്രേം നസീറിനെ... ജാതിക്കും മതത്തിനുമതീതനായിരുന്നു അദ്ദേഹം. ശാര്‍ക്കര ക്ഷേത്രത്തില്‍ ആനയെ സംഭാവന ചെയ്ത അബ്ദുള്‍ ഖാദര്‍ എന്ന പ്രേം നസീറിനെതിരെ ആരും തിട്ടൂരം ഇറക്കിയില്ല. ആ കാലത്തെ പ്രേം നസീര്‍ കാലം എന്ന് വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതായിരുന്നു നമ്മുടെ നാട്,അങ്ങനെയായിരുന്നു നമ്മുടെ നാട്. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും ഒരു കുടക്കീഴില്‍ അണിനിരന്ന പ്രേം നസീര്‍ കാലം.

    എംഎ നിഷാദിന്റെ പോസ്റ്റ്

    ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനമാണ്.
    പ്രേംനസീര്‍ എന്ന വ്യക്തിയെ പറ്റി ആര്‍ക്കും ഒരെതിരഭിപ്രായവുമുണ്ടാകില്ല,എന്നാല്‍ അദ്ദേഹത്തിലെ നടനെ വിമര്‍ശിക്കുന്നവരുണ്ടാകും. എന്നാല്‍ പ്രേംനസീര്‍ ഒരു മികച്ച നടനാണ്. അതാണ് എന്റെ അഭിപ്രായം. അതിനെനിക്ക് എന്റേതായ കാരണങ്ങളുമുണ്ട്. മരം ചുറ്റി പ്രേമിച്ച് നടക്കുന്ന പ്രേം നസീറിനെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരുടെ നെറ്റി ചുളിയുമെന്നെനിക്കറിയാം. അദ്ദേഹത്തിലെ നടനെ കണ്ടെത്തിയവരില്‍ പ്രതിഭാധനരായ കലാകാരന്മാരുണ്ടെന്ന വസ്തുത നാം മറക്കാന്‍ പാടില്ല. പി ഭാസ്‌ക്കരന്‍, എം ടി വാസുദേവന്‍ നായര്‍ തുടങ്ങി ഭരതേട്ടനും ലെനിന്‍ സാറുമുള്‍പ്പടെയുളളവര്‍ അദ്ദേഹത്തിലെ കലാകാരനെ തിരിച്ചറിഞ്ഞവരാണ്.

    എംഎ നിഷാദിന്റെ പോസ്റ്റ്

    ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്‍, അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടി, അടിമകളിലെ പൊട്ടന്‍ രാഘവന്‍, പടയോട്ടത്തിലെ തമ്പി, കാര്യം നിസ്സാരത്തിലെ റിട്ട.ജഡ്ജി, വിട പറയും മുമ്പേയിലെ കാര്‍ക്കശ്യക്കാരനായ ഓഫീസര്‍, ഭരതേട്ടന്റെ ഒഴിവ് കാലത്തെ കഥാപാത്രം മുതല്‍ അവസാനം അഭിനയിച്ച ധ്വനി യിലെ ജഡ്ജിയായി സ്‌ക്രീനില്‍ എത്തിയ കഥാപാത്രങ്ങളിലൊന്നും നമ്മുക്ക് പ്രേം നസീറിനെ കാണാന്‍ കഴിയില്ല. ആ കഥാപാത്രങ്ങളൊക്കെയായി പ്രേംനസീറെന്ന നടന്‍ മാറുകയായിരുന്നു.

    എംഎ നിഷാദിന്റെ പോസ്റ്റ്

    സ്വഭാവികാഭിനയം നസീറിന് വഴങ്ങില്ല എന്ന് പുച്ഛത്തോടെ വിമര്‍ശിച്ചിരുന്നവരുടെ നാവടക്കുന്ന പ്രകടനമായിരുന്നു ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹം കാഴ്ച്ചവെച്ചത. നസീറെന്ന നടനേയും നസീറെന്ന മനുഷ്യസ്‌നേഹിയേയും ചലച്ചിത്ര ലോകം മറക്കാന്‍ പാടില്ല. അത് നന്ദികേടാകും. അദ്ദേഹത്തോടുളള അനാദരവും. ഈ കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ഒരു പുസ്തക സ്റ്റാളുണ്ടായിരുന്നു, പ്രേം നസീറൊഴിച്ചുളള മണ്‍മറഞ്ഞ ഒട്ടുമിക്ക കലാകാരന്മാരേയും കുറിച്ചുളള പുസ്തകങ്ങള്‍ അവിടെയുണ്ടായിരുന്നു.

    എംഎ നിഷാദിന്റെ പോസ്റ്റ്

    പ്രേംനസീര്‍ എന്ത് കൊണ്ട് തഴയപ്പെട്ടു? ഈ ചോദ്യം എന്റേതു മാത്രമല്ലായിരുന്നു. സിനിമയേ സ്‌നേഹിക്കുന്ന എല്ലാവരുടെ മനസ്സിലും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അതവശേഷിക്കുന്നു. രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ച പ്രേം നസീര്‍ എന്ന അതുല്ല്യ കലാകാരന് അര്‍ഹതപ്പെട്ട ആദരവ് നാം നല്‍കിയേ പറ്റു. സിനിമ എന്ന മായാലോകത്തെ, നന്ദികേടിന്റെ കാഴ്ച്ചയായി അതവശേഷിക്കാതിരിക്കട്ടെ. പ്രേം നസീറിന്റെ ഈ ഓര്‍മ്മ ദിനത്തില്‍, ഒരു പ്രേംനസീര്‍ കാലത്തിനായി ആഗ്രഹിക്കുന്നു. അതൊരു ആഗ്രഹം മാത്രമാണെന്ന് അറിയാമെങ്കിലും. ചിത്രത്തില്‍ പ്രേംനസീറും, എന്റെ പിതാവും.

    Read more about: ma nishad
    English summary
    MA Nishad Talks About Prem Nazir's Memories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X