നിങ്ങളാരാ തള്ളക്കോഴിയോ? കാരവാനിൽ അകപ്പെട്ട നടിമാരെ പുറത്തെത്തിച്ചപ്പോൾ മുതിർന്ന നടന്റെ പ്രതികരണം: മാല പാർവതി
സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് നടി മാല പാർവതിക്ക് നേരെ വരുന്നത്. മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരോട് നടിമാർ എങ്ങനെ പ്രതികരിക്കണമെന്ന മാല പാർവതിയുടെ വാദമാണ് വിമർശനത്തിന് വഴി വെച്ചത്. അതേസമയം തന്റെ പ്രസ്താവന സ്ത്രീകൾ ഉടനെ പ്രതികരിക്കണം എന്ന അർത്ഥത്തിലായിരുന്നെന്ന് മാല പാർവതി പറയുന്നു. എടുത്ത് ചാടിയുള്ള ചില പ്രതികരണങ്ങൾ തന്റെ കരിയറിനെ ബാധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. മനോരമ ന്യൂസിലാണ് പ്രതികരണം.
ഹാപ്പി സർദാർ എന്ന സിനിമയിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. എടുത്ത് ചാടിയുള്ള പ്രതികരണങ്ങൾ കാരണം എനിക്കൊരുപാട് സിനിമ നഷ്ടപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് അവാർഡ് കിട്ടിയ കുട്ടിയാണ് വിൻസി. അത്രയും മിടുക്കിയായ കുട്ടി എന്തിനാണ് മാനസികമായി തളരുന്നത്. തിരിച്ച് പ്രതികരിക്കേണ്ടേ. അതിൽ എന്റെ വാക്കാണ് പോടാ. എനിക്ക് അത് മതി. ആൾക്കാർ നിൽക്കും. 2019 ൽ ഹാപ്പി സർദാർ ചെയ്യുന്ന സമയത്ത് ഞാൻ 20 സിനിമ ചെയ്ത് കൊണ്ടിരുന്നതാണ്. അവിടെ അഭിനയിക്കാൻ വന്ന മൂന്ന് പെൺകുട്ടികളെ ഒരു കാരവാനിനകത്ത് കയറ്റി. കാരവാൻ ഉരുണ്ട് പോയി. ഞങ്ങൾക്ക് ഷൂട്ട് വീട്ടിനകത്താണ്. രാത്രിയാണ് സംഭവം.
കാരവാനിലെ ഒരു നടി എന്നെ വിളിച്ച് പറഞ്ഞു. ഞാൻ ഇറങ്ങി നോക്കിയപ്പോൾ ഏതാണ്ട് ഒരു കിലോ മീറ്ററിനപ്പുറത്ത് കാരവാൻ മാറ്റിയിട്ടിരിക്കുന്നു. കാരവാന് രണ്ട് വശമാണ്. പൂട്ടുള്ള വശത്ത് പ്രൊഡ്യൂസറുടെ സുഹൃത്തുക്കളിരുന്ന് മദ്യപിക്കുന്നു. ഞാൻ ചെന്നപ്പോൾ കുറേ ബൗൺസേർസ് പുറത്ത് നിൽക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ ബൗൺസേർസ് മാറി. ഞാൻ ഫോൺ ചെയ്തപ്പോൾ ഈ പിള്ളേർ ഇറങ്ങി വന്നു. ഞാൻ അവരെയും കൊണ്ട് തിരിച്ച് ഷൂട്ടിംഗുള്ള വീട്ടിലേക്ക് വന്നു. ഒരു മുതിർന്ന നടന്റെയടുത്ത് ചെന്ന് ഇങ്ങനെയാെരു പ്രശ്നമുണ്ടെന്ന് പറഞ്ഞു.
അപ്പോൾ ഒന്നും പ്രതികരിച്ചില്ല. ഞാൻ അഭിനയിച്ച് കൊണ്ടിരിക്കെ നിങ്ങൾ സാമൂഹ്യ പ്രവർത്തകയാണോ, നിങ്ങൾ എന്തിനാണിവിടെ വന്നത്, നിങ്ങളുടെ കാര്യം നോക്കിയാൽ പോരേ, നിങ്ങളാരാ തള്ളക്കോഴിയോ എന്ന് ചോദിച്ചു. എനിക്ക് പെട്ടെന്ന് തല കറങ്ങുന്നത് പോലെ തോന്നി. റൗണ്ട് റോളിംഗ് ഷോട്ടായിരുന്നു. ഞാൻ കാൽ അനക്കിയത് കാരണം ഷോട്ട് കട്ടായി. ഇവർക്ക് അഭിനയിക്കാനറിയില്ല, ഇവരെ പോലെയുള്ളവരെയൊക്കെ എന്തിനാണ് വിളിച്ച് കൊണ്ട് വരുന്നതെന്ന് ചോദിച്ചു.

ഈ വിഷയം പിന്നീട് വലുതായി. ഫേസ്ബുക്കിൽ ചർച്ചയായി. പൊലീസ് കേസ് വരെയെത്തി. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ പരാതി വന്നു. എന്നെ ബാൻ ചെയ്യണമെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷനിലെ എല്ലാവരും പറഞ്ഞു. തമിഴും തെലുങ്കുമൊക്കെ കുറേ ചെയ്തത് കൊണ്ടാണ് തിരിച്ച് രണ്ട് വർഷം കഴിഞ്ഞ് സിനിമയിലേക്ക് വരാൻ പറ്റിയത്. എത്ര വലിയ കൊടുങ്കാറ്റ് വന്നാലും ഞാൻ വീഴും. പക്ഷെ വീണ്ടും എഴുന്നേൽക്കും.
ഇപ്പോഴത്തെ വിവാദത്തെയും തനിക്ക് അതിജീവിക്കാൻ കഴിയുമെന്നും മാല പാർവതി വ്യക്തമാക്കി. ഹാപ്പി സർദാർ സെറ്റിൽ നേരിട്ട ഒരു സംഭവം നടൻ സിദ്ദിഖിനോട് പറഞ്ഞപ്പോൾ ലഭിച്ച പ്രതികരണം നിരാശപ്പെടുത്തുന്നതായിരുന്നെന്ന് മാല പാർവതി നേരത്തെ പറഞ്ഞിരുന്നു. സിദ്ദിഖ്, മാല പാർവതി, കാളിദാസ് ജയറാം, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ഹാപ്പി സർദാറിൽ പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications











