ഞാൻ ലോണെടുത്തതാണ്, അച്ഛന്റെ സമ്പാദ്യം പെങ്ങൾമാർക്ക്; തുറന്ന് പറഞ്ഞ് മാധവ് സുരേഷ്
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന താരപുത്രനാണ് മാധവ് സുരേഷ്. ഇതിന്റെ പേരിൽ വിമർശനവും ട്രോളുകളും മാധവിന് നേരിടേണ്ടി വന്നിട്ടുണ്ട്. സുരേഷ് ഗോപിയെന്ന താരത്തിന്റെ മകനായതിന്റെ പ്രിവിലേജ് മാധവിനുണ്ടെന്ന് അഭിപ്രായങ്ങൾ വരാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് മാധവ് സുരേഷ്. താൻ സ്വന്തം നിലയിൽ വളർന്ന് വരാനാഗ്രഹിക്കുന്ന ആളാണെന്നും സാമ്പത്തികമായി അച്ഛന്റെ പണത്തെ ആശ്രയിക്കാനുദ്ദേശിക്കില്ലെന്നും മാധവ് വ്യക്തമാക്കി. മെെൽസ്റ്റോൺ മേക്കേർസിലാണ് പ്രതികരണം.
ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു. അച്ഛനാണോ മോനാണോ എടുത്തത്, സ്വന്തം കാശിനായാൽ കൊള്ളാമായിരുന്നു എന്നാണ് അന്ന് വന്ന കമന്റ്. ഇപ്പോഴേ ക്ലാരിഫിക്കേഷൻ തരാം. ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്. ഞാൻ പണിയെടുത്ത് അടയ്ക്കണം. അച്ഛനുണ്ടാക്കി വെച്ചിട്ടുണ്ടല്ലോ, അത് കൊണ്ട് നിനക്ക് പണിയെടുക്കണ്ടല്ലോ എന്ന് പറയുന്നവർക്കുള്ള മറുപടിയും മാധവ് സുരേഷ് നൽകി.

എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്. അല്ലെങ്കിൽ എന്റെ പെങ്ങൾമാരുടെ കല്യാണം നടത്തനാണ്. അത് അവർ സെക്യൂർ ചെയ്ത് വെച്ചിട്ടുണ്ട്. സാമ്പത്തികമായി ഞാൻ പരാജയപ്പെട്ടാൽ എനിക്കൊരു സഹായമായി അത് കാണും. അത് എല്ലാവർക്കുമുള്ള പ്രിവിലേജല്ലെന്ന് മനസിലാക്കുന്നു. പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല. ഞാൻ എന്നെ ബിൽഡ് ചെയ്യണമെന്നും മാധവ് സുരേഷ് വ്യക്തമാക്കി.
തനിക്ക് വരുന്ന ഹേറ്റ് കമന്റുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മാധവ് സുരേഷ് സംസാരിക്കുന്നുണ്ട്. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ മാധവ് താൻ സ്വന്തം ജീവിതത്തിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും വ്യക്തമാക്കി. തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛൻ ബിജെപി മന്ത്രിയായതാണെന്നും മാധവ് സുരേഷ് പറയുന്നു. അത് പലർക്കും ഈ നാട്ടിൽ സഹിക്കുന്നില്ലെന്നും താരപുത്രൻ തുറന്നടിച്ചു.

ജെഎസ്കെ ആണ് മാധവ് സുരേഷിന്റെ പുതിയ സിനിമ സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. സെൻസർ ബോർഡുമായുള്ള പ്രശ്നം കാരണം ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്. ജാനകി എന്ന പേര് മാറ്റണമെന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം സിനിമയുടെ അണിയറ പ്രവർത്തകർ അംഗീകരിക്കുന്നില്ല. സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സുരേഷ് ഗോപിയുടെ ഏറ്റവും ഇളയ മകനാണ് മാധവ് സുരേഷ്. മാധവിന്റെ ചേട്ടൻ ഗോകുൽ സുരേഷ് സിനിമാ രംഗത്ത് സജീവമാണ്.
കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തിൽ പൃഥ്വരാജിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും തനിക്ക് വരുന്ന വിമർശനങ്ങളെക്കുറിച്ചും മാധവ് സംസാരിച്ചിരുന്നു. ആക്ടേർസ് അവർക്ക് വേണ്ടി നിലനിൽക്കേണ്ടതിന്റെ ഉദാഹരണമാണ് രാജുവേട്ടൻ. സെൽഫ് റെസ്പെക്ട് ക്ലിയർ ആണ്. വിമർശനവും വൾഗാരിറ്റിയുമുണ്ട്. എനിക്ക് വളർച്ചയുണ്ടാകാനുള്ള വിമർശനമാണെങ്കിൽ സന്തോഷമേയുള്ളൂ. അച്ഛന്റെ രാഷ്ട്രീയം വെച്ച് തന്നെ വിമർശിക്കുന്നത് ശരിയല്ലെന്നും മാധവ് സുരേഷ് പറഞ്ഞു.
ഒരു കാര്യം പറയുമ്പോൾ സെൻസ് വേണം. വഴക്കിടുന്നത് ഇഷ്ടമല്ല. എങ്കിലും പരിധി വിടുമ്പോൾ കമന്റുകൾക്ക് മറുപടി നൽകാറുണ്ടെന്നും മാധവ് സുരേഷ് വ്യക്തമാക്കി. ട്രോളുകൾ ആസ്വദിക്കാറുണ്ട്. വൾഗറാകരുതെന്നേയുള്ളൂ. ഒരാളെ അവഹേളിക്കരുത്. ട്രോളുണ്ടാക്കുന്നവർ ജീവിതം കൊണ്ട് ചെയ്യുന്നത് തന്നെ ഈ ട്രോളുണ്ടാക്കലാണ്. ട്രോൾ ചെയ്യപ്പെടുന്നവർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുണ്ടെന്നും മാധവ് സുരേഷ് പറഞ്ഞു. കരിയറിൽ ഇതുവരെ വലിയ ഹിറ്റ് മാധവിനില്ല. പുതിയ സിനിമ ജെഎസ്കെയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications