എന്നെ ജീപ്പിൽ കയറ്റണമെന്ന് പൊലീസിന് നിർബന്ധം, വേദനയുണ്ട്; നടുറോഡിലെ പ്രശ്നത്തിൽ മാധവ് സുരേഷ്
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മിൽ നടുറോഡിലുണ്ടായ പ്രശ്നം വാർത്തയായതാണ്. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് ഇവർ തമ്മിൽ പ്രശ്നമുണ്ടായത്. പൊലീസ് സംഭവ സ്ഥലത്തെത്തി മാധവിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മാധവ് സുരേഷ്. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
അതേക്കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് പൊലീസിനെതിരെ സംസാരിക്കേണ്ടി വരും. അതിലെനിക്ക് താൽപര്യമില്ല. ഒരുപാട് നല്ല പൊലീസുകാരുണ്ട്. ഞാനെന്തെങ്കിലും പറഞ്ഞാൽ അതെടുത്ത് നല്ല പൊലീസുകാരെയും കുറ്റം പറയാൻ ആളുകളുണ്ടാകും. അത് വേണ്ട. ഒരു ഓഫീസർ എന്താണ് ചെയ്തതെന്ന് സ്റ്റേഷനിലുള്ളവർക്കും അറിയാം. അത് രാഷ്ട്രീയപരമായിരുന്നു.

ഈ പ്രശ്നവുമായി ബന്ധമില്ല. ഞാനുമായി പ്രശ്നത്തിലായ ആൾക്ക് അവസാനം പ്രശ്നമില്ലായിരുന്നു. ഞങ്ങൾ രണ്ട് പേരും കുഴപ്പമില്ല എന്ന രീതിയിൽ സംസാരിച്ചെത്തിയപ്പോൾ അവിടെ മീഡിയക്കാർ നിൽക്കുന്നത് അറിഞ്ഞ് ഈ പൊലീസ് ഓഫീസർക്ക് എന്നെ ജീപ്പിൽ കയറ്റണമെന്ന് നിർബന്ധമുണ്ടായിരുന്നു. എനിക്കത് പ്രശ്നമല്ല. രണ്ട് മാസം ആൾക്കാർ അത് കൊട്ടിഘോഷിച്ചു. എന്റെ ജീവിതത്തെ ബാധിച്ചില്ല. എന്റെ ജീവിതം മുന്നോട്ട് പോയി. അവരുടെ ജീവിതവും മുന്നോട്ട് പോയി. ഈ സംഭവം എന്നെ വേദനിപ്പിച്ചിട്ടുണ്ട്.
ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ ആളുകൾ എന്ത് മോശമായാണ് പെരുമാറുന്നതെന്ന് ആലോചിച്ച്. സത്യം നിൽക്കേണ്ടിടത്ത് രാഷ്ട്രീയമാണോ കൊണ്ടിടേണ്ടത്. മീഡിയകൾ എന്നെ പ്രസന്റ് ചെയ്ത രീതി കാരണം ഇന്നും എന്നോട് ആളുകൾ ചോദിക്കുന്നത് നീ എന്തിനാടാ വണ്ടിക്കിട്ട് അടിച്ചതെന്നാണ്. അതിന് മുമ്പുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിനറിയാമെന്നും മാധവ് സുരേഷ് പറഞ്ഞു.


Click it and Unblock the Notifications