ഒരിക്കൽ വേദനിപ്പിച്ചിട്ടുണ്ടാകും, ഇന്ന് അവസരം കിട്ടി; ആരുടെയടുത്താണ് ഇടയുന്നതെന്ന് നോക്കണം; മാധവ് സുരേഷ്
മീഡിയകകളും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ അടുത്തിടെ വലിയ തോതിൽ ചർച്ചയായതാണ്. ഓൺലൈൻ മീഡിയകൾ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നെന്ന് പറഞ്ഞ് നടി നിഖില വിമൽ ഉന്നയിച്ച വിമർശനത്തിൽ പല അഭിപ്രായങ്ങളും വന്നു. നിഖിലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ഇപ്പോഴിതാ മാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മാധവ് സുരേഷ്. സുരേഷ് ഗോപിയുടെ മകനായ മാധവ് കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് തുടക്ക കുറിക്കുകയാണ്.
മാധ്യമ ശ്രദ്ധ താൻ കാര്യമാക്കുന്നില്ലെന്ന് മാധവ് പറയുന്നു. ക്യൂ സ്റ്റുഡിയോയോടാണ് പ്രതികരണം. ഇത് താൽക്കാലികമാണ്. കുമ്മാട്ടിക്കളിയുടെ റിലീസിനോടനുബന്ധിച്ച് എനിക്ക് മീഡിയ ശ്രദ്ധ ലഭിക്കും. അതെന്നെ ബാധിക്കുന്നതല്ല. ഒരു സിനിമയിൽ അഭിനയിച്ചാൽ ആ സിനിമയുടെ പ്രൊമോഷൻ ചെയ്യുകയെന്നത് എന്റെ തൊഴിലാണ്. ഇങ്ങനെയൊരു കുടുംബത്തിൽ നിന്നും വരുന്നതിനാൽ വ്യക്തിപരമായ ചോദ്യങ്ങളും വരും. പൊതുജനത്തിന് എന്റെ കുടുംബത്തെക്കുറിച്ച് അറിയാൻ താൽപര്യം കാണും. അത് സ്വാഭാവികമാണെന്നും മാധവ് സുരേഷ് പറയുന്നു.

മാധ്യമങ്ങൾക്ക് മുന്നിൽ തഗ് മറുപടി കൊടുക്കുന്ന ആർട്ടിസ്റ്റുകൾ ആരായാലും ഒരു ഘട്ടത്തിൽ അവരെ മീഡിയയോ പൊതുജനമോ വേദനിപ്പിച്ച് കാണും. ഇന്ന് അവർക്ക് അവസരം കിട്ടുമ്പോൾ തഗ് അടിക്കുകയെന്നത് സ്വാഭാവികമാണെന്നും മാധവ് സുരേഷ് പറയുന്നു. സ്വകാര്യതയിലേക്ക് കടന്ന് കയറി വീഡിയോ എടുക്കുന്നതിനെതിരെ നിഖില വിമൽ നടത്തിയ വിമർശനത്തിലും മാധവ് സുരേഷ് തന്റെ അഭിപ്രായം പങ്കുവെച്ചു.
നിഖില ചേച്ചി ഇത്രയും വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ആളാണ്. തീർച്ചയായും ജനശ്രദ്ധ വരും. പൊതുസ്ഥലത്തേക്ക് പോകുമ്പോൾ അതിന് തയ്യാറാകണം. അതേസമയം വൾനറബിൾ ആയ മൊമന്റിൽ ചേച്ചിയുടെയോ മറ്റാരുടെയോ വീഡിയോ എടുത്ത് മോശമായി ഉപയോഗിച്ചാൽ പ്രതികരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. തന്റെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറിയാൽ പ്രതികരിക്കാനുള്ള അവകാശം തനിക്കുമുണ്ടെന്നും മാധവ് സുരേഷ് വ്യക്തമാക്കി.

അച്ഛന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാധവ് സുരേഷ് പറയുന്നു. സ്വകാര്യതയിലേക്ക് ഇടിച്ച് കയറുന്നതിന്റെ പ്രതികരണമാണ് അദ്ദേഹം നടത്തുന്നത്. ആളൊരു കേന്ദ്ര മന്ത്രിയാണ്. കേന്ദ്രമന്ത്രിക്ക് പൊലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാം. പിന്നീടെ മീഡിയക്കാർക്ക് അടുക്കാൻ പറ്റില്ല. അങ്ങനെ ഒരിക്കലും എന്റെ അച്ഛൻ നിന്നിട്ടില്ല. എന്നും സത്യസന്ധമായ മറുപടി കൊടുത്തു.
ഒരു പ്രോപ്പർട്ടിയിൽ ഇറങ്ങി വന്ന് അടുത്ത മീറ്റിംഗിന് പോകവെ വഴി തടഞ്ഞാൽ പൊലീസിനെ വിളിക്കാം. കൈ കൊണ്ട് തട്ടി നീക്കിയതാണോ പ്രശ്നം. ഒരാളുടെ വഴി തടയുന്നത് തെറ്റാണ്. സുരേഷ് ഗോപിയുടെ ഉള്ളിലെ പൊലീസ് ക്യാരക്ടറല്ല പ്രതികരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ക്യാരക്‌ടറാണ്. ആരുടെയടുത്താണ് ഇടയുന്നതെന്ന് നോക്കി ഇടഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും മാധവ് സുരേഷ് പറയുന്നു.സിനിമാ രംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് മാധവ് സുരേഷ്. ചേട്ടൻ ഗോകുൽ സുരേഷ് നായകനായും സഹ നായകനായും ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു.


Click it and Unblock the Notifications