അച്ഛനത് കാര്യമാക്കില്ല, പക്ഷെ ഞങ്ങൾക്കങ്ങനെയല്ല; ഈ ഹേറ്റ് വന്ന് തുടങ്ങിയത് അന്ന് മുതൽ: മാധവ് സുരേഷ്
സിനിമാ ലോകത്ത് ആരാധകരും ഹേറ്റേഴ്സും ഒരുപോലെ സുരേഷ് ഗോപിക്കുണ്ട്. പലപ്പോഴും കടുത്ത സെെബർ ആക്രമണം സുരേഷ് ഗോപിക്കും കുടുംബത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ന് സുരേഷ് ഗോപിയുടെ രണ്ട് ആൺമക്കളും സിനിമാ രംഗത്ത് സജീവമാകുകയാണ്. ഗോകുൽ സുരേഷ് നിരവധി സിനിമകൾ ഇതിനോടകം ചെയ്തു. ഇളയ മകൻ മാധവ് സുരേഷും തുടരെ സിനിമകൾ ചെയ്യുന്നു. അച്ഛന് നേരെ വരുന്ന അധിക്ഷേപങ്ങൾക്കെതിരെ സംസാരിക്കുകയാണ് മാധവ് സുരേഷ് ഇപ്പോൾ.
അച്ഛന് ഈ ഹേറ്റ് വന്ന് തുടങ്ങിയത് ബിജെപിയിൽ ജോയിൻ ചെയ്ത ശേഷമാണ്. ബോധമുള്ളവർക്കത് മനസിലാകും. അച്ഛൻ ജീവിതത്തിൽ എന്ത് ചെയ്തു എന്ന് തെളിയിച്ചിട്ടുള്ള ആളാണ്. സാമൂഹ്യ സേവനം അദ്ദേഹം പബ്ലിസിറ്റിക്ക് ചെയ്തതല്ല. വളരെ സെെലന്റായി ഇത്രയും കാലം അച്ഛൻ ചെയ്തു. അത് അറിയുന്ന ആൾക്കാരുണ്ട്. ഒരു പക്ഷ ഭേദവുമില്ലാതെയാണ് ചെയ്തത്.

പക്ഷെ ബിജെപി എന്ന പാർട്ടിയിലേക്ക് ജോയിൻ ചെയ്തപ്പോൾ ഇവരുടെ മനസിൽ ഈ വ്യക്തി മാറി. വേറൊരാളായി. വേറൊരു പാർട്ടിയിലായത് കൊണ്ട് ആ വ്യക്തിത്വം ഇപ്പോൾ എനിക്ക് സ്വീകരിക്കാൻ പറ്റില്ലെന്ന് പറയുന്ന ഹിപ്പോക്രസി അദ്ദേഹത്തെ വിമർശിക്കുന്നവരുടെ സ്റ്റാൻഡേർഡ് വ്യക്തമാക്കുന്നെന്നും മാധവ് സുരേഷ് തുറന്നടിച്ചു.
അച്ഛൻ അദ്ദേഹത്തിന്റെ വർക്ക് തുടരുന്നു. എംപിയായിരുന്ന സമയത്ത് നല്ല വൃത്തിയായി എംപിയുടെ പണിയും അതിന് മുകളിലുള്ള പണിയും ചെയ്തിട്ടുണ്ട്. ഇന്നൊരു യൂണിയൻ മിനിസ്റ്ററായി അതേ പോലെ പണി ചെയ്യാൻ നോക്കുന്നുണ്ട്. അദ്ദേഹം ഈ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. പക്ഷെ ഞാൻ കാര്യമാക്കുന്നുണ്ട്. കാരണം എന്റെ അച്ഛനെ പറ്റിയാണ് പറയുന്നത്. എന്റെ സഹോദരനും സഹോദരിമാരും കാര്യമാക്കുന്നുണ്ട്. ചില സമയത്ത് ഞങ്ങൾ റിയാക്ട് ചെയ്യുമെന്നും മാധവ് സുരേഷ് വ്യക്തമാക്കി.

മാധവിനെതിരെ ഒന്നിലേറെ ട്രോളുകൾ മാധവിനെതിരെ ഈയടുത്ത് വന്നിരുന്നു. മാധവിന്റെ പുതിയ ചിത്രം ജെഎസ്കെയുടെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള ദൃശ്യങ്ങൾ നെറ്റിസൺസ് ട്രോളാക്കി. ട്രെയിലർ കാണിക്കുന്നതിനിടെ മാധവ് സുരേഷ് പിറകിലെ സീറ്റിൽ നിന്നും സുരേഷ് ഗോപിയുടെ അടുത്ത് നിലത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളാണ് അമിത വിനയം, ഷോ ഓഫ് എന്നൊക്കെ പറഞ്ഞ് ട്രോളായി. അഭിമുഖത്തിൽ ഇതിനും മാധവ് വ്യക്തത നൽകുന്നുണ്ട്. പിറകിൽ നിന്ന് കാണുന്നില്ലായിരുന്നു. അച്ഛനോട് മാറാൻ പറയാനും താൽപര്യമില്ല. അതുകൊണ്ട് സെെഡിൽ പോയി ഇരുന്നതാണെന്ന് മാധവ് വ്യക്തമാക്കി. സ്വന്തം അച്ഛനടുത്തല്ലേ പോയി ഇരുന്നത്, മറ്റൊരാളുടെ അച്ഛനടുത്തല്ലല്ലോ എന്നും മാധവ് ചോദിച്ചു.
മാധവിനെ പോലെ ഒന്നിലേറെ തവണ ഗോകുൽ സുരേഷും അച്ഛനെതിരെയുള്ള വിമർശനത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അച്ഛൻ അഴിമതി കാണിച്ചിട്ടാണ് ഈ വിമർശനമെങ്കിൽ കുഴപ്പമില്ല, പക്ഷെ തങ്ങൾക്ക് ആസ്വദിക്കാനുള്ളത് വരെ എടുത്ത് ജനങ്ങൾക്ക് കൊടുത്തിട്ട് തെറി കേൾക്കേണ്ട ആവശ്യമില്ലെന്ന് ഗോകുൽ സുരേഷ് ഒരിക്കൽ പറയുകയുണ്ടായി. എനിക്ക് അച്ഛൻ സിനിമയിൽ നിൽക്കുന്നതാണ് ഇഷ്ടം. കാരണം ഇത്ര മാത്രം അധിക്ഷേപങ്ങൾ കേൾക്കേണ്ടി വരില്ല.
എന്തിനാണ് അച്ഛൻ ഇവരുടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്ന് അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയം അച്ഛന്റെ തീരുമാനമാണെന്നും ഗോകുൽ സുരേഷ് അന്ന് വ്യക്തമാക്കി. ജെഎസ്കെയാണ് സുരേഷ് ഗോപിയുടെയും മാധവിന്റെയും പുതിയ സിനിമ. സെൻസർ ബോർഡുമായുള്ള പ്രശ്നം കാരണം ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്. ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണം എന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം. ഇതിന് സിനിമയുടെ അണിയറ പ്രവർത്തകർ തയ്യാറാകുന്നില്ല.


Click it and Unblock the Notifications