ഞാൻ അജിത്തിനെ വിവാഹം കഴിക്കാൻ പോകുന്നു, പ്രണയരംഗങ്ങളിൽ ഓവറായി അഭിനയിക്കരുത്; മാധവന് നടി നൽകിയ നിർദേശം
മാധവൻ-ശാലിനി താരജോഡികൾ ഒന്നിച്ച ക്ലാസിക് ചിത്രമാണ് അലൈപായുതേ. ഇരുപത്തിയഞ്ച് വർഷമാകുന്നു സിനിമ റിലീസ് ചെയ്തിട്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും നല്ല റൊമാന്റിക്ക് ചിത്രങ്ങളിൽ ഒന്നായാണ് ഇന്നും അലൈപായുതേ പ്രേക്ഷക മനസിൽ കുടികൊള്ളുന്നത്. മണിരത്നം സംവിധാനം ചെയ്ത ഈ സിനിമ മാത്രമല്ല ചിത്രത്തിലെ എല്ലാ പാട്ടുകളും സീനുകളും ഇന്നും പ്രേക്ഷകർക്കിടയിൽ വൈറലാണ്. എ.ആർ റഹ്മാനായിരുന്നു സംഗീതം നിർവഹിച്ചത്.
തമിഴിലേക്കുള്ള മാധവന്റെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു ഇത്. മാധവന്റെ നായികയായി അലൈപായുതേയിൽ അഭിനയിക്കുമ്പോൾ ശാലിനി അന്ന് തെന്നിന്ത്യയിലെ താരമൂല്യമുള്ള സൂപ്പർനായികയാണ്. സിനിമയുടെ ഷൂട്ടിന് മുമ്പ് ശാലിനി തനിക്ക് മുന്നിൽ വെച്ച ചില കണ്ടീഷനുകൾ അടുത്തിടെ മാധവൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

അജിത്തുമായി വിവാഹം നിശ്ചയിച്ച് വെച്ചിരിക്കുകയാണെന്നും അതിനാൽ പ്രണയരംഗങ്ങളിൽ ഓവറായി അഭിനയിക്കരുത് എന്നുമാണ് ശാലിനി തന്നോട് പറഞ്ഞതെന്ന് മാധവൻ പറയുന്നു. അലൈപായുതേയുടെ ഷൂട്ടിങ്ങിനിടയിൽ ശാലിനി എന്നോട് പറഞ്ഞു... ഞാൻ അജിത്തിനെ വിവാഹം കഴിക്കാൻ പോകുന്നു. അതിനാൽ പ്രണയ രംഗങ്ങളിൽ അമിതമായി അഭിനയിക്കരുത്. അധികം അടുത്ത് വരരുത്, അൽപ്പം അകലെ നിൽക്കുക.
അത് കേട്ട് ഞാൻ തിരിച്ചും തമാശ പോലെ പറഞ്ഞു... ഹേയ് ഇതാ നോക്കൂ... ഞാനും സരിതയെ വിവാഹം കഴിക്കാൻ പോകുന്നു. അതിനാൽ നീയും അടുത്ത് വരരുത്. പക്ഷെ ശാലിനി പറഞ്ഞത് യഥാർത്ഥത്തിൽ അവളുടെ ഹൃദയത്തിൽ നിന്ന് വന്നതായിരുന്നു എന്നാണ് മാധവൻ പറഞ്ഞത്. മാധവന്റെ വാക്കുകൾ വൈറലായതോടെ ഇരുവരുടേയും കെമിസ്ട്രിയും റൊമാൻസും കുറവായിരുന്നുവെന്ന് തോന്നിയില്ലെന്നാണ് കമന്റുകൾ.
ഒരു ബൗണ്ടറി വെച്ച് റൊമാൻസ് ചെയ്തപ്പോൾ ഇങ്ങനെയാണെങ്കിൽ അതില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന് മറ്റ് ചില പ്രേക്ഷകർ തമാശയായി കുറിച്ച് ചോദിച്ചു. അതേസമയം മറ്റ് ചിലരുടെ സംശയം സിനിമയിൽ വരും മുമ്പ് തന്നെ സരിതയെ മാധവൻ വിവാഹം ചെയ്തിരുന്നില്ലേയെന്നായിരുന്നു. അലൈപായുതേയുടെ റിലീസിനുശേഷം ആദ്യ മണിക്കൂറുകളിൽ ശരാശരി എന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും വന്നതെന്നും അന്ന് താൻ ഏറെ വിഷമിച്ചിരുന്നുവെന്നും ഒരിക്കൽ സിനിമയുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവെക്കവെ മാധവൻ പറഞ്ഞിരുന്നു.
ആദ്യ ഷോ തുടങ്ങിയശേഷം ഞാൻ എന്റെ മാനേജറോട് എന്താണ് സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണമെന്ന് തിരിക്കിയിരുന്നു. സുമാറാണ് എന്നായിരുന്നു ലഭിച്ച മറുപടി. എന്റെ ഭാര്യ സർവ സാധനങ്ങളുമായി ഇവിടേക്ക് ഷിഫ്റ്റ് ചെയ്ത് വരാൻ റെഡിയായി നിൽക്കുകയാണ്.

സിനിമയ്ക്ക് ശരാശരി റിപ്പോർട്ടാണ് ലഭിക്കുന്നതെന്ന് അറിഞ്ഞതോടെ എനിക്ക് നിരാശയായി. ഇപ്പോൾ പുറപ്പെട്ട് വരരുതെന്ന് സരിതയോട് ഞാൻ പറഞ്ഞു. ശേഷം ഞാൻ തിയേറ്ററിൽ പോയി സിനിമ കാണാൻ കയറി. മദ്രാസ് ടാക്കീസ്, പി. സി ശ്രീറാം എന്നെല്ലാം സ്ക്രീനിൽ തെളിഞ്ഞ് വരുമ്പോൾ ജനങ്ങൾ ആർപ്പ് വിളിക്കുകയാണ്. ശേഷം എൻട്രെൻട്രും പുന്നകൈ എന്ന പാട്ടോടെ എന്റെ എൻട്രി വന്നതോടെ ആളുകൾ പതിന്മടങ്ങ് ആവേശത്തോടെ ആഘോഷിക്കുന്നത് കണ്ടു.
പേപ്പറുകൾ, ഷാൾ എല്ലാം പാറിപ്പറക്കുന്നുണ്ടായിരുന്നു തിയേറ്ററിൽ. ആ ആഹ്ലാദപ്രകടനം കണ്ടശേഷമാണ് ഒരു ഉറപ്പ് വന്നത്. ശേഷം സരിതയെ വിളിച്ച് വരാനുള്ള നിർദേശം നൽകി എന്നാണ് മാധവൻ പറഞ്ഞത്. അമർക്കളം സിനിമയിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് അജിത്തും ശാലിനും പ്രണയത്തിലായത്.
ആ സിനിമയ്ക്കുശേഷം ഇരുവരുടേയും പ്രണയം വീട്ടിൽ അംഗീകരിച്ചതോടെ വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തി. അലൈപായുതേയ്ക്കുശേഷം നിറത്തിന്റെ തമിഴ് റീമേക്കിൽ മാത്രമാണ് ശാലിനി അഭിനയിച്ചത്. പിന്നീട് വിവാഹശേഷം സിനിമ അഭിനയം പൂർണ്ണമായും ശാലിനി ഉപേക്ഷിച്ചു.


Click it and Unblock the Notifications











