ഷോട്ടിനിടെ ആ നടൻ യഥാർത്ഥത്തിൽ അടിച്ചു, ദേഷ്യം വന്ന ഞാൻ ഉടൻ തിരിച്ചടിച്ചു, പിന്നീട് സംഭവിച്ചത്...; മധുബാല
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും സിനിമാപ്രേമികൾക്ക് മധുബാല റോജയാണ്. അമ്പത്തിയേഴുകാരിയായ താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. 1997ൽ പുറത്തിറങ്ങിയ യശ്വന്ത് സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന ഒരു ശ്രദ്ധേയ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. ഒരു വികാരഭരിതമായ രംഗത്തിനിടെ സഹതാരമായ നാനാ പടേക്കർ തന്നെ ഷോട്ടിനിടെ യഥാർത്ഥത്തിൽ അടിച്ചുവെന്നും ദേഷ്യം വന്ന താൻ മറിച്ചൊന്നും ചിന്തിക്കാതെ മധുബാല വെളിപ്പെടുത്തി.
ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഈ അനുഭവം തനിക്ക് മെത്തഡ് ആക്ടിങ്ങിന്റെ ഒരു വലിയ പാഠമായിരുന്നുവെന്നും അഭിനയത്തെ കാണുന്ന തന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിച്ചുവെന്നും അവർ പറഞ്ഞു.

നാനാ പടേക്കറിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് സംസാരിക്കവെ ഒതന്റിസിറ്റിയോട് അതീവ പ്രതിബദ്ധത പുലർത്തുന്ന നടനാണ് അദ്ദേഹം എന്ന് മധുബാല പറഞ്ഞു. സിനിമയിലെ കൃത്രിമത്വങ്ങളെ ആശ്രയിക്കാതെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നാനാ പടേക്കർജിക്കൊപ്പം അഭിനയിച്ചപ്പോഴാണ് ഞാൻ മെത്തഡ് ആക്ടറായത്. ഒരു രംഗത്തിന് വേണ്ടി ഞങ്ങൾ ഗ്ലിസറിൻ ഉപയോഗിച്ച് കരയാൻ തയ്യാറെടുക്കുമായിരുന്നു.
പക്ഷെ അദ്ദേഹം പറഞ്ഞു ഗ്ലിസറിൻ വേണ്ട... സിറ്റുവേഷൻ എന്താണെന്നത് ഉൾക്കൊണ്ട് കണ്ണുനീർ സ്വാഭാവികമായി വരുത്തൂവെന്ന്. ഒരു പ്രധാന വൈകാരിക രംഗത്തിൽ തനിക്ക് സ്വാഭാവികമായി കരയാൻ കഴിയാതെ വന്നപ്പോഴാണ് സംഭവം നടന്നതെന്ന് മധുബാല ഓർത്തെടുത്തു. ആ രംഗത്തിൽ എനിക്ക് കണ്ണുനീർ വരുന്നില്ലായിരുന്നു.
അപ്പോൾ ഷോട്ടിനിടെ അദ്ദേഹം എന്നെ ശരിക്കും അടിച്ചു. റിഹേഴ്സലിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. ഷോട്ടിനിടെ അത് സംഭവിച്ചതോടെ ഞാൻ ഞെട്ടിപ്പോയി നടി പറഞ്ഞു. അപ്രതീക്ഷിതമായ ആ അടിയിൽ തനിക്ക് കടുത്ത ദേഷ്യം വന്നതായും അവർ സമ്മതിച്ചു. ഞാൻ വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ആളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിരിക്കാം.
എനിക്ക് വല്ലാതെ ദേഷ്യം വന്നു. അതുകൊണ്ട് ഞാനും അദ്ദേഹത്തെ ഉടനെ തിരിച്ച് അടിച്ചു മധുബാല പറഞ്ഞു. അത് മുൻകൂട്ടി ആലോചിച്ച് നടത്തിയ പ്രതികരണമല്ലായിരുന്നുവെന്നും വെറും റിഫ്ലെക്ഷനായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നെ അടിച്ചതുകൊണ്ട് പിന്നാലെ ഞാൻ തിരിച്ച് അടിക്കുകയായിരുന്നു. എന്റെ സ്വാഭാവികമായ പ്രതികരണമായിരുന്നു അത്.

യശ്വന്ത് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു അതെന്നും സംവിധായകൻ അനിൽ മട്ടു ആ രംഗത്തിനായി ഒരു മുഴുവൻ ദിവസം മാറ്റിവെച്ചിരുന്നുവെന്നും മധു വ്യക്തമാക്കി. ഭർത്താവും ഭാര്യയും തമ്മിലുള്ള ഏറ്റവും നിർണായകമായ രംഗമായിരുന്നു അത്. അതിനായി മുഴുവൻ ദിവസവും മാറ്റിവെച്ചിരുന്നു. പരസ്പരം യഥാർത്ഥത്തിൽ അടിച്ചതിനാൽ ആ സീനിൽ കാണുന്ന വികാരങ്ങൾ പൂർണമായും യഥാർത്ഥമായിരുന്നുവെന്ന് മധു പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും പരസ്പരം ശരിക്കും അടിച്ചു. മാസ്റ്റർ ഷോട്ടിൽ ലഭിച്ച വികാരങ്ങൾ അതുകൊണ്ടുതന്നെ പൂർണമായും യഥാർത്ഥമായിരുന്നു. രംഗത്തിന്റെ തീവ്രത അത്രയേറെ ശക്തമായിരുന്നതിനാൽ പിന്നീട് കൂടുതൽ ഷോട്ടുകൾ എടുക്കേണ്ട സാഹചര്യം ഉണ്ടായില്ലെന്നും അവർ പറഞ്ഞു. ഈ അനുഭവം തന്നെ മെത്തഡ് ആക്ടിങ്ങിലേക്ക് നയിച്ചതായി മധു പറഞ്ഞു.
നാനാജിയോടൊപ്പമാണ് ഞാൻ മെത്തഡ് ആക്ടിങ് പഠിച്ചത്. അതിനുമുമ്പ് കാമറ ഓണാകുമ്പോൾ മാത്രം കഥാപാത്രമാകുകയും ഷോട്ട് കഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന സ്വിച്ച് ഓൺ-സ്വിച്ച് ഓഫ് രീതിയിലുള്ള നടിയായിരുന്നു താനെന്ന് മധു പറഞ്ഞു.
എന്നാൽ കഥാപാത്രത്തെ ഉള്ളിൽ നിന്ന് അനുഭവിച്ചറിയുകയും അതായി ജീവിക്കുകയും വേണമെന്ന ആശയം നാനാ പടേക്കറിൽ നിന്നാണ് താൻ പഠിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. അഭിനയിക്കരുത്. കഥാപാത്രത്തെ അനുഭവിക്കണം. ആ കഥാപാത്രം അനുഭവിക്കുന്നതെല്ലാം ജീവിച്ച് കാണിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനമെന്നും മധുബാല പറയുന്നു.


Click it and Unblock the Notifications


