'അല്ലു അർജുൻ അതോടെ കേരളത്തിന്റെ വളർത്ത് മകനായി, പക്ഷെ ഇന്നും പലർക്കും അറിയില്ല അത് പാടിയത് ഞാനാണെന്ന്'; മധു!
അണ്ടർറേറ്റഡ് എന്ന വാക്കിന് ഒപ്പമാണ് പലപ്പോഴും ഗായകൻ മധു ബാലകൃഷ്ണന്റെ പേര് സംഗീതപ്രേമികൾ പറയാറുള്ളത്. മധു ബാലകൃഷ്ണനിലെ ഗായകനെ നല്ലരീതിയിൽ സംഗീതലോകം ഉപയോഗിച്ചിട്ടില്ലെന്നത് സോഷ്യൽമീഡിയിൽ അദ്ദേഹത്തിന്റെ വീഡിയോകൾ പ്രത്യക്ഷപ്പെടുപ്പോൾ നിരന്തരമായി ആളുകൾ കുറിക്കാറുള്ളതാണ്. കേരള, തമിഴ്‍നാട് സർക്കാരിൽ നിന്നും മികച്ച ഗായകനുള്ള പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗായകൻ കൂടിയാണ് മധു ബാലകൃഷ്ണൻ.
പിന്നണി ഗായകൻ മാത്രമല്ല സംഗീത സംവിധായകനായും മധു ബാലകൃഷ്ണൻ ശ്രദ്ധനേടിയിട്ടുണ്ട്. യേശുദാസ് അടക്കമുള്ള ഗായകർ പാടിയ ഗാനം പിന്നീട് മധു ബാലകൃഷ്ണൻ സ്റ്റേജുകളിൽ പാടിയ ശേഷം കൂടുതൽ ആഘോഷിക്കപ്പെടുന്ന രീതിയും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ടോപ്പ് സിങറിൽ വിധികർത്താവായി വരാൻ തുടങ്ങിയശേഷം മധു ബാലകൃഷ്ണനുള്ള ആരാധകരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്.

യേശുദാസ് കഴിഞ്ഞാൽ ഏറ്റവും ഗാംഭീര്യമുള്ള ശബ്ദമുള്ള ഗായകൻ എന്നൊക്കെയാണ് ആരാധകർ മധുവിനെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ മധു ബാലകൃഷ്ണൻ കുറച്ച് നാളുകൾക്ക് മുമ്പ് ക്ലബ് എഫ്എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
മൊഴിമാറ്റി മലയാളത്തിൽ പ്രദർശനത്തിന് എത്തിയ അല്ലു അർജുൻ സിനിമ ആര്യയിലെ ഏതോ പ്രിയ രാഗം എന്ന ഗാനം താനാണ് പാടിയതെന്ന് പലർക്കും ഇപ്പോഴും അറിയില്ലെന്നാണ് മധു ബാലകൃഷ്ണൻ പറയുന്നത്. 'ആര്യ എന്ന സിനിമയുടെ റിലീസോട് കൂടി അല്ലു അർജുൻ കേരളത്തിന്റെ ഒരു വളർത്ത് മകനായി.'
'ആ സിനിമ വളരെ അധികം വിജയിച്ചു. അതിലെ പാട്ടുകളും വളരെ അധികം വിജയിച്ചു. പ്രത്യേകിച്ച് ഞാൻ പാടിയ ഏതോ പ്രിയ രാഗം എന്ന പാട്ട്. അത് എപ്പോഴും ടിവി ചാനലുകളിൽ നിരന്തരം സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു. ഞാൻ ഒട്ടും വിചാരിക്കാതെ ഹിറ്റായ പാട്ടാണ് അത്. പക്ഷെ പലർക്കും അറിയില്ല അത് ഞാനാണ് പാടിയതെന്ന്', എന്നാണ് ആര്യ സിനിമയിലെ തന്റെ ജനപ്രിയ ഗാനത്തെ കുറിച്ച് സംസാരിച്ച് മധു ബാലകൃഷ്ണൻ പറഞ്ഞത്.
വീഡിയോ വൈറലായോതോടെ ചിലർ തങ്ങൾ ഇപ്പോഴാണ് പാട്ടിന് പിന്നെ ശബ്ദം ആരുടേതായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ മറ്റ് ചില സംഗീതപ്രേമികൾ മധുവിന്റെ ശബ്ദം എവിടെ കേട്ടാലും തങ്ങൾക്ക് മനസിലാകുമെന്നാണ് കുറിച്ചത്.

ഇദ്ദേഹം പാടിയ പാട്ടണന്നറിയാമായിരുന്നു. മധു ബാലകൃഷ്ണൻ വേറെ ലെവൽ പാട്ടുകാരനാണ്, നിങ്ങളുടെ സ്വരം അറിയാത്തത് ആർക്കാ മുത്തേ..., നിങ്ങളുടെ സ്വരം അറിയാത്ത മലയാളിയുണ്ടോ, മധു ബാലകൃഷ്ണൻ ഏറെ പ്രിയപ്പെട്ട ഗായകനാണ് എന്നെല്ലാമാണ് കമന്റുകൾ. അല്ലുവിന് മലയാളത്തിൽ ശബ്ദം നൽകിയ വ്യക്തി തന്നെയാണ് പാട്ടും പാടിയതെന്നാണ് കരുതിയതെന്നും ചിലർ കുറിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും മധു ബാലകൃഷ്ണൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഇന്ദ്രൻസ് സിനിമ ഹോമിലാണ് ഏറ്റവും അവസാനം മധു ബാലകൃഷ്ണൻ പിന്നണി പാടിയത്. ഒട്ടനവധി ഭക്തി ഗാനങ്ങളും മധു ബാലകൃഷ്ണന്റെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. 'പിന്നണി ഗാനരംഗത്ത് ഞാന്‍ 25 വര്‍ഷം പിന്നിട്ടു. ഇതിനിടയില്‍ പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിയാതെപോയി.'
'എന്‍റെ അടുത്ത സുഹൃത്ത് സൗണ്ട് എഞ്ചിനീയറായ ഷിയാസാണ് എനിക്ക് ഇങ്ങനെയൊരു സാധ്യതയ്ക്ക് പ്രേരണയായത്. ആലാപനത്തിലായിരുന്നു ഇത്രയും കാലം ശ്രദ്ധ. സംഗീത സംവിധാനത്തിലും ഇനി ശ്രദ്ധിക്കേണ്ടിവരും. ഇനിയും കൂടുതല്‍ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം', എന്നാണ് സംഗീത സംവിധാനത്തിലേക്ക് കടന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ മധു ബാലകൃഷ്ണൻ പറഞ്ഞത്.


Click it and Unblock the Notifications











