ലൂസിഫറിൽ അഭിനയിക്കാമെന്ന് പൃഥ്വിരാജിനോട് സമ്മതിച്ചിരുന്നു; മധു അഭിനയം നിർത്തിയത് എന്തിന്?
മലയാള സിനിമയിലെ അനശ്വര നായകന്മാരുടെ പട്ടികയിൽ ആദ്യമെത്തുന്ന പേരുകളിൽ ഒന്നാണ് മധു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നാന്നൂറിലധികം ചിത്രങ്ങളിൽ വേഷമിടും, പന്ത്രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള ലെജൻഡറി താരം ഇന്ന് വിശ്രമ ജീവിതം നയിക്കുകയാണ്. 2019ൽ അവസാനമായി വെള്ളിത്തിരയിലെത്തിയ മധു, താൻ അഭിനയം സ്വന്തം ഇഷ്ടപ്രകാരം നിർത്തുകയായിരുന്നു എന്ന് അടുത്തിടെ വെളിപ്പെടുത്തി. ഇതിനായി, മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൽ തനിക്കായി കാത്തു വച്ചിരുന്ന റോളും നടൻ വേണ്ടെന്ന് വച്ചു.
മധു ലൂസിഫർ വേണ്ടെന്ന് വച്ചതിന് പിന്നിൽ
അടുത്തിടെ, പ്രസിദ്ധ ജേർണലിസ്റ്റ് രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിലാണ്, മധു തന്റെ അഭിനയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തെ കുറിച്ചും, ലൂസിഫറിലെ വേഷം വേണ്ടെന്ന് വച്ചതിനെ കുറിച്ചും, തുറന്നു പറഞ്ഞത്. മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുന്ന സമയത്ത്, സംവിധായകൻ പൃഥ്വിരാജ് മധുവിനെ ചിത്രത്തിൽ ഒരു വേഷം ചെയ്യാനായി സമീപിച്ചിരുന്നു. ലെജൻഡറി താരം ആദ്യം ഈ വേഷം സ്വീകരിക്കുകയും, ലൂസിഫറിൽ അഭിനയിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

"അഭിനയം വയ്യെന്ന് പറയാൻ കാരണം, ഞാൻ ഒന്ന് വീണിരുന്നു, അങ്ങനെ മുഖത്തിന്റെ ഒരു വശം കറുത്ത് വന്നു. പൃഥ്വിരാജ് ആദ്യമായി ഡയറക്ട് ചെയ്ത പടമില്ലേ - ലൂസിഫർ - അതിലൊരു റോൾ അഭിനയിക്കാം എന്ന് പറഞ്ഞിരുന്നു. അതിനായി പൃഥ്വിരാജ് ഇവിടെ വന്നിരുന്നു, ഞങ്ങൾ ഒരുപാട് സംസാരിച്ചു. സംവിധായകൻ ഫാസിൽ ചെയ്ത റോൾ ആയിരുന്നു അത്. ഞാൻ പോകാമെന്ന് സമ്മതിച്ചു, എന്റെ ഡെറ്റ്സ് ഒക്കെ വാങ്ങിക്കൊണ്ടാണ് പൃഥ്‌വി അന്ന് പോയത്. പക്ഷെ അതിന് ശേഷം ഞാൻ വീണു," മധു ഓർത്തെടുത്തു.
"എന്റെ മുഖത്തിന്റെ ഒരു ഭാഗത്ത് കടുത്ത പാട് വന്നു. അപ്പോൾ എനിക്ക് തോന്നി, അതൊരു ദുശ്ശകുനമാണെന്ന്. അപ്പോൾ ഞാൻ പൃഥ്വിരാജിനെ വിളിച്ചു, ഞാൻ വീണ് കിടക്കുകയാണ് അഭിനയിക്കാനാവില്ല എന്ന് പറഞ്ഞു. അപ്പോൾ, അത് സാരമില്ല, അതൊക്കെ അഞ്ചാറ് ദിവസങ്ങൾ കൊണ്ട് മാറും, അത് കഴിഞ്ഞ് നമുക്ക് ഷൂട്ട് ചെയ്യാമെന്നാണ് പൃഥ്‌വി പറഞ്ഞത്. പക്ഷെ അപ്പോൾ ഞാൻ പറഞ്ഞു, വേണ്ട, ഞാൻ ഇനി വർക്ക് ചെയ്യുന്നില്ല, എന്ന്," രേഖ മേനോനുമായുള്ള അഭിമുഖത്തിൽ മധു വെളിപ്പെടുത്തി.

"ഇനി അഭിനയിക്കുന്നില്ല എന്ന് തീരുമാനിക്കാനുള്ള മറ്റൊരു കാരണം, ഞാൻ അവസാനം ചെയ്തു കൊണ്ടിരുന്നതൊക്കെ വളരെ സമാനമായ കഥാപാത്രങ്ങൾ ആയിരുന്നു. ഞാൻ ഒരിക്കലും അഭിനയത്തെ ചുമ്മാ കാശ് കിട്ടാനുള്ള ഒരു കാര്യമായി കണ്ടിരുന്ന ആളല്ല. അപ്പോൾ, ഒരേ പോലത്തെ റോളുകൾ അടുത്തടുത്തു ചെയ്യേണ്ടി വന്നപ്പോൾ, എനിക്ക് ഒരു പക്ഷെ മടുത്തു കാണണം. അതോടെ ഇനി വേണ്ട, മതി എന്ന് തീരുമാനിച്ചു. പത്തറുപത് വർഷത്തോളമായി, 420 സിനിമകൾ ചെയ്തു," മധു പറഞ്ഞു നിർത്തി.
മധു ലൂസിഫറിൽ നിന്ന് പിന്മാറിയതോടെ, ഫാദർ നെടുമ്പള്ളി എന്ന, സ്റ്റീഫൻ നെടുമ്പള്ളിയുടെ വളർത്തച്ഛൻ കൂടിയായ പള്ളി വികാരിയുടെ വേഷം ചെന്നെത്തിയത് സംവിധായകൻ ഫാസിലിലേക്കാണ്. മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം ഫാസിൽ അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ചിത്രം കൂടിയാണ് ലൂസിഫർ. ഒപ്പം, താൻ കൈപിടിച്ചു സിനിമയിലെത്തിച്ച നടൻ മോഹൻലാലിനൊപ്പം ലെജൻഡറി സംവിധായകൻ അഭിനയിച്ചു എന്ന പ്രത്യേകതയും, പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ ഡ്രാമ ചിത്രത്തിനുണ്ട്.


Click it and Unblock the Notifications











