അമ്മ കിണ്ണത്തിൽ നിന്ന് വാഴയില മാറ്റിയപ്പോൾ കണ്ടത്... ആദ്യമായി കണ്ട ആ ഇന്ദ്രജാലം
അച്ഛനമ്മാമാരാണ് ഭൂരിഭാഗം മക്കൾക്കും പ്രചോദനമാകുന്നത്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവവരെ മാത്യകയാക്കി മുന്നോട്ട് നീങ്ങും. ജീവിതത്തിൽ സ്വാധീനിച്ച വ്യക്തിയെ കുറിച്ച ചോദിച്ചാൽ ആദ്യം പറയുക അമ്മയുടെ പേരായിരിക്കും.... നമ്മുടെ അമ്മയെ ഓർക്കാൻ പ്രത്യേകിച്ച് ഓർക്കാൻ അങ്ങനെയൊരു പ്രത്യേക ദിനം ആവശ്യമില്ല എന്നാണ് പ്രേക്ഷകരെ പ്രിയപ്പെട്ട ഗോപിനാഥ് മുതുകാട് പറയുന്നത്. മാതൃദിന സ്പെഷ്യലായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഓരോരുത്തരുടെയും ജീവിതത്തിൽ വിസ്മയത്തിന്റെ ഇന്ദ്രജാലം തീർക്കുന്ന ദൈവമാണ് അമ്മയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഒരു ദിവസം ഫിക്സ് ചെയ്ത് അമ്മദിനം ആഘോഷിക്കുന്നതിൽ എനിയ്ക്ക് വിശ്വാസമില്ല. ഒരു ദിവസത്തേയ്ക്ക് മാത്രം ഓർക്കേണ്ടതല്ല അമ്മ. തന്റെ അഭിപ്രായത്തിൽ എനിയ്ക്ക് എന്നും മദേഴ്സ് ഡേ ആണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. ജീവിതത്തിൽ ആദ്യമായി കണ്ട ഇന്ദ്രജാലത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

അമ്മയും അച്ഛനും നാല് സഹോദരങ്ങളും അടങ്ങുന്ന സാധാരണ കർഷക കുടുംബത്തിലെ ഇളയ മകനായിട്ടായിരുന്നു ജനിച്ചത്. പാടത്തെ പണിക്കിടയിൽ അച്ഛൻ കഴിച്ചിട്ട് ഓട്ടുകിണ്ണത്തിൽ ബാക്കി വയ്ക്കുന്ന ആഹാരം തനിയ്ക്ക് അവകാശപ്പെട്ടതായിരുന്നു.പക്ഷെ ഒരു ദിവസം അച്ഛൻ ബാക്കിവച്ചതു കാണുന്നില്ല. വാവിട്ട് കരഞ്ഞു കൊണ്ടിരുന്ന തന്റെ അടുത്തേയ്ക്ക് അമ്മ ഓടി എത്തി കാര്യം ചോദിച്ചു. അച്ഛന്റെ ഭക്ഷണത്തിന്റെ ബാക്കിയില്ല എന്ന് പറഞ്ഞ് വീണ്ടും കരച്ചിൽ തുടർന്നു. അമ്മ ഉടൻ തന്നെ ഒരു വാഴ ഇല കൊണ്ടു വന്നു. അത് ആ കിണ്ണത്തിൽ ഇട്ട് അടച്ചു.. തുറന്നപ്പോൾ ആ കിണ്ണത്തിലിരിക്കുന്നു ഒരു ചെറിയ പുട്ടിന്റെ കഷ്ണം. ഇതായിരുന്നു താൻ ആദ്യം കണ്ട മായാജാലം - മുതുകാട് പറഞ്ഞു

അമ്മയ്ക്ക് വേണ്ടി ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്റെ അമ്മ വളരെ സുഖമായി ജീവിച്ചു വന്ന ഒരാളല്ല . അമ്മയ്ക്ക് വേണ്ടി എന്ത് ചെയ്താലും എനിയ്ക്ക് മതിയാകില്ല. അമ്മയുടെ മകൻ ഒരു വലിയ അവാർഡ് വാങ്ങുമ്പോൾ ആ വേദിയിൽ അമ്മ ഉണ്ടാകണം എന്ന് വിചാരിക്കുന്ന ആളാണ്. മലപ്പുറത്ത് വച്ച് ഒരു അവാർഡ് കിട്ടിയപ്പോൾ അത് വാങ്ങാൻ ഞാൻ പോയില്ല. അത് മനഃപൂർവം അമ്മയെ കൊണ്ടാണ് വാങ്ങിപ്പിച്ചത്. കൂടാതെ തന്റെ മുപ്പത് സെന്റ് സ്ഥലത്ത് തെരുവ് കലാകാരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട് വച്ച് കൊടുത്ത്രുന്നു. അതിന്റെ ഉദ്ഘാടനം പോലും അമ്മയെ കൊണ്ടാണ് ചെയ്യിപ്പിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ച്ചറുകൾ എല്ലാം അമ്മയുമായി നിൽക്കുന്നതാണ്.

അമ്മയ്ക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നാണ് നാം നോക്കേണ്ടത്. സന്തോഷനിമിഷങ്ങൾ എത്രമാത്രം നമുക്ക് കൊടുക്കാൻ സാധിക്കും എന്നാണു നാം ചിന്തിക്കുക. തന്റെ അച്ഛൻ മരിച്ച സമയത്ത് ഞാൻ സ്റ്റേജിൽ പെർഫോം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പിറ്റേ ദിവസമാണ് ഞാൻ ഇവിടെ എത്തിയത്.പ്പോൾ ഞാൻ ആഗ്രഹിച്ചു ഒരു ദിവസം കൂടി അച്ഛൻ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഒരുപാടു കാര്യങ്ങൾ ചെയ്തു കൊടുക്കാമായിരുന്നു എന്ന്.അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത് . അമ്മയ്ക്കും അച്ഛനും പകരം വയ്ക്കാൻ ഒന്നുമില്ല. ഇത്രയധികം സത്യസന്ധമായി നമ്മെ സ്നേഹിക്കാൻ അവർക്ക് മാത്രേമേ കഴിയുള്ളൂ. ഗോപിനാഥ് മുതുകാട് പറഞ്ഞു.

ലോക്ക് ഡൗൺ ആയതിന് ശേഷം അമ്മയെ കണ്ടിട്ടില്ല. അത് മാത്രമാണ് ഒരു സങ്കടം. ഇതാദ്യമായിട്ടാണ് ഇത്രയും നാൾ അടുപ്പിച്ച് അമ്മയെ കാണാതെ ഇരിക്കുന്നത്. ലോക്ക് ഡൗൺ കഴിഞ്ഞു ഉടനെ അമ്മയെ പോയി കാണണം. ഞാൻ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനുമായി വർക്ക് ചെയ്യുന്നുണ്ട്. ബോധവത്കരണ പരിപാടികളിലും സജീവമാണ്.


Click it and Unblock the Notifications











